ന്യൂദല്‍ഹി: കേരളത്തിലെ സിപിഎം അക്രമം ബിജെപി രാജ്യസഭയില്‍ ഉന്നയിച്ചു. ശൂന്യവേളയില്‍ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനാണ് വിഷയം ഉയര്‍ത്തിയത്. കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം നടത്തുന്ന അക്രമം ചര്‍ച്ച ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അക്രമം നടത്തുന്നതെന്നാരോപിച്ച് ഇതിനിടെ സിപിഎം അംഗം കെ.കെ. രാഗേഷ് ബഹളം വച്ചു. ഇതോടെ മറ്റ് ബിജെപി എംപിമാരും പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് ഇടപെട്ട ചെയര്മാന് പി.ജെ. കുര്യന് രാഗേഷിനെ തിരുത്തി. ഏതെങ്കിലും സംഘടനയുടെ പേര് സഭയില്‍ ഉന്നയിക്കരുതെന്ന്് കുര്യന് പറഞ്ഞു. ആര്‍എസ്എസ് മാത്രമല്ല അക്രമം നടത്തുന്നത്. താനും പത്രമൊക്കെ വായിക്കാറുണ്ട്. ആര്‍എസ്എസ്സിനെ മാത്രം കുറ്റപ്പെടുത്തേണ്ടതില്ല. രണ്ട് ഭാഗത്തും അക്രമങ്ങളുണ്ടാകാറുണ്ട്, കുര്യന് വ്യക്തമാക്കി.
കേരളത്തിലെ ക്രമസമാധാന തകര്‍ച്ചയിലും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങളിലും അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ബിജെപി സംഘം ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ കാണും. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ദേശീയ നിര്‍വാഹക സമിതി അംഗങ്ങളായ പി.കെ. കൃഷ്ണദാസ്, വി. മുരളീധരന് എന്നിവരാണ് സംഘത്തിലുള്ളത്. രാവിലെ ഒന്പതരക്കാണ് കൂടിക്കാഴ്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: