ന്യൂദല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളെ ബന്ധിപ്പിച്ച് ട്രെയിന്‍ സര്‍വ്വീസിന് റെയില്‍വെ അനുമതി നല്കി. പ്രധാന ദ്വീപുകളായ പോര്‍ട്ട് ബ്ലെയറിനെയും ദിഗ്ലിപൂരിനെയും ബന്ധിപ്പിച്ച് 240 കിലോമീറ്റര്‍ ദൂരത്തിലാണ് റെയില്‍വെ ലൈന്‍ നിര്‍മ്മിക്കുന്നത്. 2,413 കോടി രൂപയുടെ പദ്ധതി ടൂറിസം രംഗത്ത് വന്‍ മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.
നിലവില്‍ ബസ്, കപ്പല്‍ യാത്രകളെയാണ് ഇവിടെ ആശ്രയിക്കുന്നത്. ബസ് യാത്രക്ക് 14 മണിക്കൂറും സമുദ്രത്തിലൂടെയുള്ള യാത്രക്ക് ഒരു ദിവസവും ആവശ്യമാണ്. ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കുന്നതോടെ മണിക്കൂറുകളോളം ലാഭിക്കാം. ഇത് പ്രധാന വിനോദ സഞ്ചാര മേഖലയായ ഇവിടേക്ക് ടൂറിസ്റ്റുകളെ വന്‍തോതില്‍ ആകര്‍ഷിക്കുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. വര്‍ഷത്തില്‍ നാലര ലക്ഷം വിനോദസഞ്ചാരികളാണ് ദ്വീപ് സന്ദര്‍ശിക്കുന്നത്. ഇത് ആറ് ലക്ഷമായി ഉയരുമെന്നാണ് വിലയിരുത്തല്‍.
തന്ത്രപ്രധാന മേഖലയായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ റെയില്‍വെ സംവിധാനം പ്രതിരോധ സേനകള്‍ക്കും ഗുണകരമാകും. റെയില്‍ മന്ത്രാലയത്തിന്റെ ആസൂത്രണ സാമ്പത്തിക വിഭാഗം കഴിഞ്ഞ ദിവസം പദ്ധതിക്ക് അനുമതി നല്കി. പദ്ധതിയുടെ പകുതി തുക ആന്‍ഡമാന്‍ നിക്കോബാര്‍ വഹിക്കാനും ധാരണയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: