തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ നടത്തിയ ദളിത് പീഡനത്തിനെതിരെ നല്കിയ പരാതിക്കുമേല്‍ മുഖ്യമന്ത്രി പിണറായി വിജയന് അടയിരിക്കുകയാണെന്ന് കെപിഎംഎസ് ഉപദേശക സമതി ചെയര്മാന് ടി.വി.ബാബു. ലക്ഷ്മി നായരെ അറസ്റ്റ്ചെയ്യണമെന്നാവശ്യപ്പെട്ട് ലോ അക്കാദമിയിലേക്ക് കെപിഎംഎസ് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും അധികാരമുപയോഗിച്ച് വഴിവിട്ട രീതിയില്‍ അക്കാദമി മാനേജ്മെന്റിനെ സഹായിക്കുകയാണ്. അക്കാദമിയില്‍ പഠിക്കുന്നതിനേക്കാള്‍ മരണമാണ് ഭേദമെന്ന സ്ഥിതി വന്നതോടെയാണ് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ സമരത്തിനിറങ്ങിയത്. ഒരു ഉത്തരേന്ത്യക്കാരനായി ജനിക്കാതെപോയത് കഷ്ടമായിപ്പോയി എന്ന് ഒരു ദളിത് വിദ്യാര്‍ത്ഥി മുഖത്തുനോക്കി പറഞ്ഞതിനപ്പുറം ഒരു അധഃപ്പതനം സിപിഎമ്മിന് ഉണ്ടാകാനില്ല. ദളിത് പീഡനം നടന്നുവെന്നതിന് ശക്തമായ തെളിവുകളും വിദ്യാര്‍ത്ഥികളുടെ സാക്ഷി മൊഴികളും ഉണ്ടായിട്ടും നടപടിയെടുക്കാന്‍ പോലീസ് വൈമുഖ്യം കാട്ടുകയാണ്. മുഖ്യമന്ത്രിയുടെ വാക്കുകേട്ട് ഉത്തവാദിത്തം മറന്നാല്‍ ഡിജിപിയെ തെരുവില്‍ ചോദ്യം ചെയ്യും.
പട്ടികജാതി ക്ഷേമ മന്ത്രി എ.കെ. ബാലന് പുറത്തിറക്കിയ കരിമ്പട്ടികയില്പെട്ടതാണ് ലോ അക്കാദമി. വര്‍ഷങ്ങളായി ഇവിടെ പട്ടികജാതി-പട്ടിക വര്‍ഗ്ഗ കുട്ടികള്‍ക്കുള്ള ഗ്രാന്റ് പോലും ലഭിക്കുന്നില്ല. എല്ലാവിധ സംവരണ മാനദണ്ഡങ്ങളും മറികടന്ന് എസ്സി-എസ്ടി സീറ്റുകള്‍ പുറത്ത് വില്‍ക്കുകയാണ് അക്കാദമിയില്‍ ചെയ്യുന്നത്. ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യാതെ വിദേശത്ത് കടത്താന്‍ ശ്രമിച്ചാല്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ല. അറസ്റ്റ് വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും പണമില്ലായ്മ ബലഹീനതയായി കാണരുതെന്നും ടി.വി.ബാബു പറഞ്ഞു.
കെപിഎംഎസ് ജനറല്‍സെക്രട്ടറി തുറവൂര്‍ സുരേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബിന്ദു, സെക്രട്ടേറിയേറ്റ് അംഗങ്ങളായ കെ.കെ. ബാബു, എം. കൃഷണന്‍കുട്ടി, കെ.എന്‍. മോഹനന് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ചെറുവയ്ക്കല്‍ അര്ജ്ജുനന്, ജനറല്‍ സെക്രട്ടറി മദനന് മദപുരം തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി. കുടപ്പനക്കുന്ന് റോഡില്‍ ബാരിക്കേട് ഉപയോഗിച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു. വന്‍ പോലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു. പ്രതിഷേധ പ്രകടനത്തിന് ശേഷം പ്രവര്‍ത്തകര്‍ സത്യഗ്രഹ പന്തലിലെത്തി വി.വി. രാജേഷിനെയും മറ്റ് സമര നേതാക്കളെയും സന്ദര്‍ശിച്ച് അഭിവാദ്യം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: