ഇന്ത്യാ ടിവിയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുക്കാന്‍ ഡെറാഡൂണിലെ മധുബന്‍ ഹോട്ടലില്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് എത്തുന്നുണ്ട്. അഞ്ചു മിനിറ്റ് അഭിമുഖത്തിന് ശ്രമിക്കാമെന്ന് ഹരീഷ് റാവത്തിന്റെ മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള സുരേന്ദറിന്റെ ഉറപ്പ്.
കുമോവിലെ പരിപാടി കഴിഞ്ഞ് ഡെറാഡൂണില്‍ മടങ്ങിയെത്താന്‍ വൈകുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മോശം കാലാവസ്ഥയാണെന്നും ഹെലികോപ്റ്റര്‍ ലാന്റിംഗ് വൈകുമെന്നുമാണ് അറിയിപ്പ്. എത്താന്‍ വൈകിയാല്‍ ചാനല്‍ പരിപാടി മാറ്റി വൈകിട്ട് ഡെറാഡൂണിന് സമീപത്തെ പൊതുപരിപാടി സ്ഥലത്തേക്ക് നേരിട്ട് പോകുമെന്നും സുരേന്ദര്‍ അറിയിച്ചു. കാലാവസ്ഥ ഓകെ ആയതോടെ സമയത്ത് തന്നെ മുഖ്യമന്ത്രി ഹോട്ടലില്‍ ഹാജര്‍. ചാനല്‍ പരിപാടിക്ക് മുമ്പ് അല്പ സമയം ലഭിച്ചു. കേരളത്തില്‍ നിന്നുള്ള പത്രമാണെന്ന് അറിയിച്ചതിനാലാണ് സമയം അനുവദിക്കുന്നതെന്ന് പറയാതെ പറഞ്ഞ് മുഖ്യമന്ത്രി റാവത്ത് അഭിമുഖത്തിന് ഇരുന്നു.
രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് വിമത പ്രശ്നം മൂലമുള്ള പരാജയ ഭീതിയാണോ എന്ന ചോദ്യത്തിന്’രസകരമായ മറുപടി. ഹരിദ്വാര്‍, ഉദ്ദംസിങ് നഗര്‍ എന്നീ രണ്ടു ജില്ലകളിലെ കിച്ച, ഹരിദ്വാര്‍ റൂറല്‍ മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. രണ്ടു ജില്ലകൡലായി 20 നിയമസഭാ മണ്ഡലങ്ങള്‍. ഇവിടെ കോണ്‍ഗ്രസിന് നിലവിലുള്ളത് ആകെ 2 സീറ്റുകള്‍ മാത്രം. താന്‍ മത്സര രംഗത്ത് ഇവിടം തിരഞ്ഞെടുത്തതോടെ രണ്ടു ജില്ലകളിലെയും എല്ലാ സീറ്റുകളിലും മത്സരം കടുത്തതായി റാവത്ത് ചൂണ്ടിക്കാട്ടി. ഇവിടുത്തെ രണ്ടു ജില്ലകളിലുമായി പത്തു സീറ്റുകളെങ്കിലും നേടിയെങ്കില്‍ മാത്രമേ ഭരണത്തുടര്‍ച്ച ലഭിക്കൂ എന്നും മുഖ്യമന്ത്രിക്കറിയാം. എന്നാല്‍ ഹരിദ്വാര്‍ റൂറലിലെ വിജയം അല്‍പ്പം സംശയത്തിലാണെന്നാണ് ലഭിക്കുന്ന വിവരം. ഇതാണ് രണ്ടാം മണ്ഡലമായി കിച്ച തെരഞ്ഞെടുക്കാന്‍ കാരണം.
കോണ്‍ഗ്രസിലെ പൊട്ടിത്തെറിക്ക് കാരണം റാവത്തിന്റെ ഏകാധിപത്യ രീതികളും അഴിമതിയുമാണെന്ന ബഹുഗുണയുടെ പ്രസ്താവന സൂചിപ്പിച്ചപ്പോള്‍ അല്‍പ്പനേരം മൗനത്തിലിരുന്നശേഷം പറഞ്ഞു തുടങ്ങി. ”ഞാനൊരു ഇരയാണ്. ബിജെപിയാണ് ഇതിനെല്ലാം പിന്നില്‍. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കാര്യങ്ങളെല്ലാം അറിയാം. അവരെന്റെയൊപ്പമാണെന്ന് തെരഞ്ഞെടുപ്പ് തെളിയിക്കും”, റാവത്ത് പറഞ്ഞു.
കോണ്‍ഗ്രസ് എന്നത് വലിയൊരു സംവിധാനമാണ്. താനതില്‍ ആരുമല്ല. വിജയ് ബഹുഗുണയ്ക്കും മറ്റുള്ളവര്‍ക്കും സോണിയാഗാന്ധിയേയും രാഹുല്‍ഗാന്ധിയേയും അവരുടെ പ്രശ്നങ്ങള്‍ ബോധ്യപ്പെടുത്താനുള്ള അവസരങ്ങളുണ്ടായിരുന്നു. എന്നാല്‍ അതിന് മിനക്കെടാതെ രണ്ടുവര്‍ഷമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ചകള്‍ നടത്താനായിരുന്നു ബഹുഗുണയ്ക്ക് താല്‍പ്പര്യം, റാവത്ത് കുറ്റപ്പെടുത്തല്‍ തുടര്‍ന്നു.
ഉത്തരാഖണ്ഡില്‍ റാവത്ത് മാത്രമാണ് കോണ്‍ഗ്രസിന്റെ മുഖമായിട്ടുള്ളതെന്ന് പറഞ്ഞപ്പോള്‍ മഹാഭാരതയുദ്ധത്തോടാണ് തെരഞ്ഞെടുപ്പ് പോരിനെ റാവത്ത് താരതമ്യപ്പെടുത്തിയത്. താന്‍ അര്‍ജ്ജുനനും സംസ്ഥാനത്തെ ജനങ്ങള്‍ കൃഷ്ണനുമാണ്. ബിജെപിയാണ് കൗരവസൈന്യം. പ്രഗല്ഭന്മാരെല്ലാം കൗരവ പക്ഷത്താണ്. പക്ഷേ ജനങ്ങള്‍ കൂടെയുള്ളപ്പോള്‍ ന്യായത്തിന് വിജയമുണ്ടാകും, ഹരീഷ് റാവത്ത് പറഞ്ഞൊപ്പിച്ചു.
കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ശ്രമമാണ് സംസ്ഥാനത്ത് ബിജെപി ആസൂത്രണം ചെയ്യുന്നത്. എംഎല്‍എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്ത വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്നുള്ള സിബിഐ അന്വേഷണവും തന്നെയും പാര്‍ട്ടിയെയും തകര്‍ക്കാനുള്ളതാണ്. വിമതരും ഇതിന് ബിജെപിക്ക് കൂട്ടുനില്‍ക്കുന്നുണ്ട്. എന്നാല്‍ അന്തിമ വിജയം തനിക്കു തന്നെയാകുമെന്നും റാവത്ത് അഭിമുഖം പൂര്‍ത്തിയാക്കിക്കൊണ്ട് പറഞ്ഞു.
തൊഴിലില്ലായ്മയും അടിസ്ഥാന വികസന പ്രശ്നങ്ങളും പരിഹരിക്കുന്നതില്‍ കാര്യമായി മുന്നോട്ടുപോകാന്‍ ഹരീഷ് റാവത്ത് സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്ന ആരോപണമാണ് സാധാരണക്കാരുടെ സംസാരങ്ങളിലെല്ലാം വ്യക്തമായത്. ഇത് സര്‍ക്കാരും കോണ്‍ഗ്രസ് കേന്ദ്രങ്ങളും ഒരു പരിധി വരെ സമ്മതിക്കുന്നുമുണ്ട്.
ഇതാണ് 2020വരെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലെയും ഓരോ അംഗങ്ങള്‍ക്ക് സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് മുഖ്യമന്ത്രി പ്രസ്താവന നടത്താന്‍ കാരണം. സ്ത്രീകള്‍ക്ക് പുതിയ ഗ്യാസ് സ്റ്റൗ, അമ്പതു പുതിയ സ്കൂളുകള്‍, അമ്പതിനായിരം കോടി രൂപയുടെ വായ്പ തുടങ്ങിയ വാഗ്ദാനങ്ങളും മുഖ്യമന്ത്രി നടത്തി.
തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കാന്‍ രാഹുല്‍ഗാന്ധി ചുമതലപ്പെടുത്തിയ പ്രശാന്ത് കിഷോറാണ് ഉത്തരാഖണ്ഡിലെ ഇലക്ഷന് പ്രചാരണങ്ങളുടേയും ചുക്കാന്‍ പിടിക്കുന്നത്. മലയാളിയായ സെബിന് അടക്കമുള്ള 70 അംഗ ടീമാണ് കോണ്‍ഗ്രസിന്റെ പ്രചാരണ മേല്നോട്ടടത്തിനായി രംഗത്തുള്ളത്. ഇവരുടെ തീരുമാനങ്ങള്‍ അതേപടി നടപ്പാക്കുക മാത്രമാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ജോലി. പ്രകടനപത്രിക പ്രകാശന ചടങ്ങില്‍ ചോദിക്കേണ്ട ചോദ്യങ്ങള്‍ പോലും തെരഞ്ഞെടുത്ത ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രശാന്ത് കിഷോര്‍ ടീം എത്തിച്ചുകൊടുക്കുന്നു. എങ്കിലും വിജയം ഉറപ്പാക്കാനാവുന്ന റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ താഴേത്തട്ടില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് പ്രശാന്ത് കിഷോറും സംഘവും രഹസ്യമായി സമ്മതിക്കുന്നു.
രാഷ്ട്രീയ നാടകം വ്യക്തമാകുന്നു അഖിലേഷിനെ പിന്തുണച്ച് മുലായം
ന്യൂദല്‍ഹി: മകന് അഖിലേഷിനെ പിന്തുണച്ച് മുലായം സിംഗ് യാദവ്. സമാജ്വാദി പാര്‍ട്ടി ജയിച്ചാല്‍ അഖിലേഷ് മുഖ്യമന്ത്രിയായി തുടരുമെന്ന് മുലായം പറഞ്ഞു. എസ്പി-കോണ്‍ഗ്രസ് സഖ്യത്തിനായി പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിയില്‍ മുലായവും അഖിലേഷും തമ്മിലുള്ള അധികാരത്തര്‍ക്കം മാസങ്ങളോളം നീണ്ടിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അഖിലേഷ് വിജയിക്കുകയും പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനാവുകയും ചെയ്തു. പാര്‍ട്ടിയിലെയും കുടുംബത്തിലെയും എതിര്‍പ്പ് മറികടന്ന് അഖിലേഷിനെ നേതാവാക്കാന്‍ മുലായം നടത്തിയ നാടകമായിരുന്നു ഭിന്നതയെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഭരണ പരാജയം മറച്ചുവെക്കാനാണ് പാര്‍ട്ടിയിലെ കലഹമെന്ന് പ്രതിപക്ഷ പാര്‍ട്ടികളും ആരോപിച്ചു. ഇതെല്ലാം ശരിവെക്കുന്നതാണ് മുലായത്തിന്റെ ഇപ്പോഴത്തെ നിലപാട്. ”അഖിലേഷാകും അടുത്ത മുഖ്യമന്ത്രി. കുടുംബത്തില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല.
ഞാന്‍ നാളെ മുതല്‍ പ്രചാരണം ആരംഭിക്കും. അഖിലേഷിന് പ്രവര്‍ത്തിക്കാന്‍ മുഴുവന്‍ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്”. മുലായം പറഞ്ഞു. എസ്പി-കോണ്‍ഗ്രസ് സഖ്യത്തിനെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് ഏതാനും ദിവസം മുന്‍പ് മുലായം ഭീഷണി മുഴക്കിയിരുന്നു. സഹോദരന് ശിവ്പാലിന് വേണ്ടി പ്രചാരണം നടത്തുമെന്ന് പറഞ്ഞിരുന്ന മുലായം എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന ശിവ്പാലിന്റെ പ്രഖ്യാപനത്തെ ചോദ്യം ചെയ്തു. തന്നോടാലോചിക്കാതെ എങ്ങനെയാണ് പുതിയ പാര്ട്ടിയുണ്ടാക്കുകയെന്ന് അദ്ദേഹം ചോദിച്ചു. പാര്‍ട്ടിയില്‍ അഖിലേഷിന്റെ കടുത്ത എതിരാളിയാണ് ശിവ്പാല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: