കണ്ണൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള അഴീക്കല്‍ ശ്രീ പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രത്തിലെ ആചാരവുമായി ബന്ധപ്പെട്ട് ദളിതര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്ന് ക്ഷേത്രം ഭാരവാഹികള്‍. വാളെഴുന്നള്ളത്തിലാണ് ദളിതര്‍ക്ക് വിലക്കുള്ളത്.
ഭഗവതി തിരുവായുധവുമായി വീടുകളില്‍ ചെന്ന് ഭക്തര്‍ക്ക് അനുഗ്രഹം നല്‍കുന്നതാണ് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പ്രധാന ചടങ്ങ്. വീട് സന്ദര്‍ശനത്തിനിടെ ദളിത് വിഭാഗത്തില്‍പ്പെട്ടവരുടെ വീടുകള്‍ ഒഴിവാക്കുന്നതാണ് വിവാദമായത്. എല്ലാ വീടുകളിലും കയറാന്‍ വെളിച്ചപ്പാടിന് എതിര്‍പ്പില്ലെങ്കിലും ദളിതരുടെ വീടുകളുടെ സമീപമെത്തുമ്പോള്‍ അവിടെ കയറരുതെന്ന് വെളിച്ചപ്പാടിനോട് പറയുന്നത് ക്ഷേത്രക്കമ്മിറ്റിയില്പ്പെട്ടവരാണ്.
തിരുവായുധം എഴുന്നള്ളത്ത് പോകുന്നത് 1915ലെ നിശ്ചയരേഖയില്‍ പ്രതിപാദിക്കും വിധമെന്നും ക്ഷേത്രാചാരവും അനുഷ്ഠാനവും നിശ്ചയരേഖയിലെ തീരുമാന പ്രകാരമെന്നും ഇതു മാറ്റാന്‍ സാധ്യമല്ലെന്നും ക്ഷേത്രം ഭാരവാഹികളും സിപിഎം നേതാക്കളുമായ പ്രസിഡന്റ് മുള്ളങ്കണ്ടി മുകുന്ദന്, സെക്രട്ടറി എം. വേണുഗോപാല്‍ എന്നിവര്‍ പറഞ്ഞു. ഇത് ഇരട്ടത്താപ്പെന്നും ഒരു വിഭാഗത്തെ ചടങ്ങില്‍ നിന്നു മാറ്റി നിര്‍ത്തുന്നത് അയിത്താചരണമെന്നുമാണ് ദളിത് സംഘടനകള്‍ പറയുന്നത്. വരുമാനം ലഭിക്കുന്ന എല്ലാ ചടങ്ങുളിലും ദളിതര്‍ക്ക് പങ്കാളിത്തമുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
പണ്ട് ഇവിടെ സ്വകാര്യ അനുഷ്ഠാനമായാണ് ഉത്സവം നടന്നിരുന്നത്. ഇപ്പോഴിത് പൊതു ഉത്സവമാണ്. കലവറ നിറക്കല്‍, തിരുവായുധം എഴുന്നള്ളിപ്പ് എന്നിവയെല്ലാം പൊതുസമൂഹത്തിന്റെതായി മാറി. കലവറ നിറക്കല്‍, ധനശേഖരണം എന്നിവയ്ക്കെല്ലാം ദളിതന്റെ പണം വേണം. ക്ഷേത്രത്തില്‍ നടക്കുന്നത് നിയമ ലംഘനമെന്നതിന്റെ അടിസ്ഥാനത്തില്‍ പട്ടികജാതി, വര്‍ഗ കമ്മീഷന് നേരത്തെ സ്വമേധയാ കേസെടുത്തു.
സിപിഎം നേതൃത്വമാണ് ഉത്സവച്ചടങ്ങുകള്‍ നടത്തുന്നത്. ജാതി, മതരഹിത സമൂഹമെന്ന ആദര്‍ശം ഉയര്‍ത്തിപ്പിടിക്കുന്ന സിപിഎമ്മാണ് ജാതിവിവേചനത്തിന് തുറന്ന പിന്തുണ നല്‍കുന്നത്. ജാതിവിവേചനത്തിനെതിരെ ജനാധിപത്യ രാഷ്ട്രീയസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍ കണ്ണൂര്‍ കളക്ട്രേറ്റ് പടിക്കല്‍ 72 മണിക്കൂര്‍ നിരാഹാര സത്യഗ്രഹമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: