കൊച്ചി : വിദ്യാസമ്പന്നയായ യുവതിയെ വിവാഹ വാഗ്ദാനം നല്കി പലതവണ പീഡിപ്പിച്ചെന്ന പരാതി വിശ്വസിക്കാനാവില്ലെന്ന് വ്യക്തമാക്കി പീഡനക്കേസിലെ പ്രതിയെ ഹൈക്കോടതി വെറുതേ വിട്ടു. ഏഴു വര്‍ഷം കഠിന തടവിനു ശിക്ഷിച്ച എറണാകുളം സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ പൊന്നുരുന്നി സ്വദേശി രതീഷ് നല്കിയ ഹര്‍ജിയാണ് സിംഗിള്‍ബെഞ്ച് പരിഗണിച്ചത്.
2008 ലാണ് സംഭവം. യുവതിയെ ഒരു തവണ ഹോട്ടലില്‍ കൊണ്ടുപോയും മൂന്നു തവണ പരാതിക്കാരിയുടെ വീട്ടിലെത്തിയും പ്രതി പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. പ്രതി പിന്നീട് വിവാഹം കഴിക്കാന്‍ നിശ്ചയിച്ച സ്ത്രീക്ക് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി യുവതി എഴുതിയ കത്തും ഹാജരാക്കി. താനുമായി അടുപ്പത്തിലായിരുന്ന പ്രതി മറ്റൊരു വിവാഹത്തിനൊരുങ്ങുന്നതറിഞ്ഞ പരാതിക്കാരി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പിന്നീടാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്. ഈ കേസില്‍ 2012 ലാണ് സെഷന്‍സ് കോടതി രതീഷിനെ ശിക്ഷിച്ചത്.
വിദ്യാഭ്യാസമില്ലാത്ത സാധാരണ സ്ത്രീയെപ്പോലും ഒന്നോ രണ്ടോ തവണ മാത്രമേ ഇത്തരം ചതിക്കുഴിയില്‍ വീഴ്ത്താന്‍ കഴിയൂ എന്നിരിക്കെ എന്‍ജിനീയറിംഗ് ബിരുദമുള്ള പരാതിക്കാരിയെ പ്രതി വിവാഹ വാഗ്ദാനം നല്കി പലതവണ വഞ്ചിച്ചുവെന്നത് വിശ്വസനീയമല്ലെന്ന് ഹൈക്കോടതി വിലയിരുത്തി.
യുവതിയുടെ അനുമതിയോടെയാണ് പ്രതി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് ഇവര്‍ എഴുതിയ കത്തില്‍ നിന്ന് വ്യക്തമാണ്. ആ നിലയ്ക്ക് പീഡനക്കുറ്റം നില നില്‍ക്കില്ല. രതീഷ് വേറൊരു സ്ത്രീയെ വിവാഹം കഴിക്കുന്നത് ഒഴിവാക്കാന്‍ കഴിയാവുന്നതൊക്കെ ചെയ്തശേഷമാണ് യുവതി പീഡനക്കുറ്റം ആരോപിച്ച് പരാതി നല്‍കിയതെന്നും സിംഗിള്‍ബെഞ്ച് വലിയരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: