ആലപ്പുഴ: പക്ഷിപ്പനിയെ തുടര്‍ന്ന് നഷ്ടപരിഹാരം തട്ടിയെടുക്കുന്നതിനു താറാവുകളെ വ്യാജമായി കൊന്നൊടുക്കിയെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ചെന്നിത്തല പഞ്ചായത്തില്‍ 10,500 താറാവുകളെ ഇത്തരത്തില്‍ വ്യാജമായി കൊന്നുവെന്നാണു കണ്ടെത്തിയത്. പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു മൃഗസംരക്ഷണ വകുപ്പ് ദ്രുതകര്‍മ്മ സംഘം മടങ്ങിയ ശേഷമാണ് ഈ മേഖലയിലേക്കു രോഗമില്ലാത്ത താറാവുകളെ കൊണ്ടുവന്നത്. പിന്നീട് ഇവയെ രോഗം ഉണ്ടെന്ന് പ്രചരിപ്പിച്ച് കൊന്നൊടുക്കുകയായിരുന്നു.
മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എന്‍.എന്‍. ശശിയുടെ നേതൃത്വത്തിലുള്ള സംഘമാണു ഇതു സംബന്ധിച്ച് കഴിഞ്ഞ മാസം പരിശോധന നടത്തിയത്. കഴിഞ്ഞ ഒക്ടോബറിലാണ് ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി ബാധിച്ചത്. അടുത്ത ദിവസങ്ങളില്‍ തന്നെ നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ചെങ്കിലും വിതരണം പലതവണ നീട്ടിവച്ചിരുന്നു. പക്ഷിപ്പനി ബാധയെ തുടര്‍ന്ന് കൊന്നൊടുക്കിയ താറാവുകള്‍ക്ക് 11.94 കോടി രൂപ നഷ്ടപരിഹാരം നല്കാന് മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളിലെ 138 താറാവു കര്‍ഷകര്‍ക്കു നഷ്ടപരിഹാരത്തുക ലഭിക്കും.
നഷ്ടപരിഹാരത്തുക സംബന്ധിച്ച ബില്‍ കഴിഞ്ഞ ദിവസം മൃഗസംരക്ഷണ വകുപ്പ് ധനവകുപ്പിനു കൈമാറി. മാസത്തെ ആദ്യ പത്തു ദിവസം ശമ്പളബില്ലുകളുടെ തിരക്കായതിനാല്‍ അതു കഴിഞ്ഞു തുക വിതരണം ചെയ്യും. താറാവു കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും പണം കൈമാറുക. ആലപ്പുഴ ജില്ലയിലെ കര്‍ഷകര്‍ക്ക് 9.5 കോടി രൂപയും കോട്ടയം ജില്ലയിലുള്ളവര്‍ക്കു ബാക്കി തുകയും ലഭിക്കും. രണ്ടു മാസത്തില്‍ കൂടുതല്‍ പ്രായമുള്ള താറാവുകള്‍ക്ക് 200 രൂപയും അതില്‍ താഴെ പ്രായമുള്ളവയ്ക്കു 100 രൂപയും വീതമാണ് നഷ്ടപരിഹാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: