പൊന്‍കുന്നം: നാടിനെ കഥകളി ‘പഠിപ്പിച്ച’ പകലരങ്ങിന്റെ ആചാര്യന് അറുപതിന്റെ നിറവ്. ഉത്സവപ്പറമ്പുകളില്‍ കഥകളിക്ക് ആസ്വാദകര്‍ കുറഞ്ഞപ്പോള്‍ പകല്‍ കഥകളി എന്ന ആശയത്തിലൂടെ അരങ്ങിന് പുതുജീവനേകിയ മീനടം ഉണ്ണികൃഷ്ണന് ഷഷ്ഠിപൂര്‍ത്തിയുടെ നിറവില്‍. മുന്നൂറോളം അംഗങ്ങളുള്ള ഇളങ്ങുളം രംഗശ്രീ കഥകളി ക്ലബിന്റെ അമരക്കാരനായ മീനടത്തിന്റെ ഷഷ്ഠിപൂര്ത്തിയാഘോഷിക്കാന് കഥകളിരംഗവും ആസ്വാദകവൃന്ദവും ഫെബ്രുവരി 11ന് ഇളങ്ങുളം ശാസ്താ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഒരു പകല്‍ മുഴുവന്‍ ഒത്തുചേരും.
മീനടം കോശാപ്പള്ളിയില്ലം കൃഷ്ണന്നമ്പൂതിരുയുടേയും അയ്മനം മാളിയേക്കല്‍ രത്നമ്മക്കുഞ്ഞമ്മയുടേയും മകനായി 1132 മകരത്തിലെ മകം നാളില്‍ പിറന്ന ഉണ്ണികൃഷ്ണനെ കഥകളിയിലേക്ക് ബാല്യത്തിലെ എത്തിച്ചത് അര്‍ദ്ധസഹോദരന്‍ ഡി. നാരായണശര്മ്മയാണ്. പിന്നീട് അമ്മാവന് അയ്മനം കൃഷ്ണകൈമള്ക്കൊപ്പം താമസിച്ച് ബിരുദാനന്തരബിരുദ പഠനകാലത്ത് കഥകളിയെക്കുറിച്ച് ഏറെ പഠിച്ചു. ഇക്കാലത്തു തന്നെ കഥകളിയുടെ പ്രചാരകനായി അരങ്ങിനു പിന്നിലും മുമ്പിലും നിന്നു. വിവിധ സ്കൂളുകളില്‍ അധ്യാപകനായ മീനടം ഉണ്ണികൃഷ്ണന് ഇടമറ്റം കെടിജെഎം ഹൈസ്കൂളില്‍ നിന്ന് ഹെഡ്മാസ്റ്ററായി വിരമിച്ചു. ഇപ്പോള്‍ പൊന്‍കുന്നം വിദ്യാധിരാജാ സ്കൂള്‍ പ്രിന്‍സിപ്പലാണ്. ഔദ്യാഗികതിരക്കുകളിലും ഇദ്ദേഹം കഥകളിസംഘാടനത്തെ ഇദ്ദേഹം മറന്നില്ല.
കൂടുതല്‍ ആള്‍ക്കാരിലേക്ക് കഥകളിയെത്തിക്കാന് പകല്കഥകളിയുമായി കളിയോഗമൊരുക്കി. ആസ്വാദകര്‍ക്കായി നേരത്തെ തന്നെ കഥ വിശദീകരിച്ച് ലഘുലേഖ തയ്യാറാക്കി നല്കി. മീനടം അരങ്ങിലേറി കഥാസന്ദര്‍ഭവും മുദ്രകളും വിശദീകരിച്ചു. ദുര്‍ഗ്രഹതയില്ലാതെ കുട്ടികള്‍ക്കു പോലും കഥകളി ആസ്വദിക്കാനായി. ഇതോടെ ഓരോ സദസും ആള്‍ക്കാരെക്കൊണ്ടു നിറഞ്ഞു. രാത്രിയരങ്ങിന്റേയും സംഘാടകനാണ്. ട്രൂപ്പ് കഥകളിക്കു പകരം ‘വിളിച്ചുകൂട്ടി’ക്കളിയാണ് സംഘടിപ്പിക്കുന്നത്. ഓരോ കഥാപാത്രത്തിനും അനുയോജ്യരായ കലാകാരന്മാരെ വിളിച്ചു കൂട്ടി അരങ്ങൊരുക്കും. ഇപ്പോള്‍ മുന്നൂറോളം ആസ്വാദകര്‍ അംഗങ്ങളായുള്ള ഇളങ്ങുളം രംഗശ്രീ കഥകളി ക്ലബിന്റെ അമരക്കാരന് കൂടിയാണിദ്ദേഹം.
ആധ്യാത്മികരംഗത്തും സജീവമായ മീനടം ഉണ്ണികൃഷ്ണന് കേരള ഹിന്ദുമതപാഠശാല അധ്യാപക പരിഷത്തിന്റെ ജനറല്‍ സെക്രട്ടറിയും ഔപനിഷദധര്മ്മപഥം മാസികയുടെ പത്രാധിപരുമാണ്. കഥകളി ശില്‍പ്പശാലയും ആസ്വാദനക്കളരികളും നടത്തി പുതുതലമുറയെ ക്ലാസിക് കലയുടെ മാസ്മരികത അനുഭവിപ്പിക്കാന്‍ യാത്രയിലാണിപ്പോഴും മീനടം ഉണ്ണികൃഷ്ണന്.
ഇളങ്ങുളം കൊപ്രാക്കളത്താണ് ഇപ്പോള്‍ താമസം. പൊന്‍കുന്നം സഹകരണബാങ്ക് സെക്രട്ടറിയായി വിരമിച്ച കെ.രാധാകുമാരിയാണ് ഭാര്യ. മക്കള്‍ എന്‍ജിനീയര്‍മാരായ അരുണ്കൃഷ്ണനും, അജയ്കൃഷ്ണനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: