തിരുവനന്തപുരം: ബാര്‍ കോഴ കേസ് അന്വേഷണം മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍റെഡ്ഡി അട്ടിമറിച്ചെന്ന ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി തുടര്‍ നടപടികള്‍ക്കായി ഈ മാസം 27ലേക്ക് മാറ്റി. മുന്‍ ധനമന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍ കോഴ കേസ് അട്ടിമറിക്കാന്‍ ശങ്കര്‍റെഡ്ഡി ഇടപെട്ടുവെന്നാരോപിച്ച് പായ്ച്ചിറ നവാസാണ് കോടതിയെ സമീപിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്പി ആര്.സുകേശനുമേല്‍ ഇതിനായി ശങ്കര്‍ റെഡ്ഡി സമ്മര്‍ദ്ദം ചെലുത്തിയെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ശങ്കര്‍ റെഡ്ഡിക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്നാണ് കോടതിയെ വിജിലന്‍സ് അറിയിച്ചത്. അതേസമയം ശങ്കര്‍ റെഡ്ഡി ഏകപക്ഷീയമായി നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അതിനിടെ ശങ്കര്‍റെഡ്ഡിയെ പ്രതിക്കൂട്ടിലാക്കി എസ്പി ആര്.സുകേശന് കോടതിയില്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു.
ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ പരാതിക്കാരന് റിപ്പോര്‍ട്ടില്‍ എന്തെങ്കിലും ആക്ഷേപമുണ്ടോയെന്ന് കോടതി ചോദിച്ചു. ആക്ഷേപം ഹാജരാക്കാന്‍ പത്തു ദിവസത്തെ സമയം ഹര്ജിക്കാരന് ചോദിച്ചു. തുടര്‍ന്ന് 20 ദിവസം കോടതി അനുവദിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: