മൂവാറ്റുപുഴ: വിവിധ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ കൊടുത്ത ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. ഹര്ജിക്കാരന് ആലപ്പുഴ ചേര്‍ത്തല ചെങ്ങടകരി മൈക്കിള്‍ വര്‍ഗീസിന് അവസരം നല്‍കിയിട്ടും ആരോപണം തെളിയിക്കാന്‍ തെളിവു നല്‍കാനായില്ലെന്ന് കോടതി നീരീക്ഷിച്ചു.
ജേക്കബ് തോമസിനെതിരേയുള്ള എല്ലാ ആരോപണങ്ങളിലും മുമ്പുള്ള വിജിലന്‍സ് ഡയറക്ടര്‍ ദ്രുതപരിശോധന നടത്തി തള്ളിക്കളഞ്ഞതാണെന്ന് അഡീഷണല്‍ ലീഗല്‍ അഡൈ്വസറുടെ നിരീക്ഷണവും കോടതി വിധിന്യായത്തില്‍ എടുത്തു പറയുന്നു.
തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതിലൂടെ അനധികൃത സ്വത്ത് സമ്പാദിച്ചു, കര്‍ണ്ണാടകത്തില്‍ ഭാര്യയുടെ പേരില്‍ ഭൂമി വാങ്ങിയത്, സര്‍ക്കാര്‍ സര്‍വീസിലിരിക്കെ സ്വകാര്യ കോളെജില്‍ പഠിപ്പിക്കാന്‍ പോയത്, സര്‍ക്കാര്‍ സ്ഥാപനത്തിന് ധനനഷ്ടം വരുത്തിയത് എന്നിങ്ങനെ നാലു ഹര്‍ജികള്‍ പരിഗണിച്ച മൂവാറ്റുപുഴ വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി പി. മാധവനാണ് വിധി പറഞ്ഞത്.
ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തണമെന്ന ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക രഹസ്യ റിപ്പോര്‍ട്ടും അഡീഷണല്‍ ചീഫ് സെക്രട്ടറി നല്കിയ രഹസ്യ റിപ്പോര്‍ട്ടും ചോര്‍ന്നത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.
സര്‍വീസിലിരിക്കെ സ്വകാര്യ കോളെജില്‍ പഠിപ്പിച്ചതിനെതിരേയുള്ള കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. കര്‍ണാടകയിലെ കുടകില്‍ ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളും അന്വേഷിക്കണമെന്ന ആവശ്യം വിജിലന്‍സ് കോടതിയുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും കോടതി വ്യക്തമാക്കി.
സോളാര്‍ പാനല്‍ സ്ഥാപിച്ചതിലെ അഴിമതി സംബന്ധിച്ച് കൊച്ചി സ്വദേശി ഗിരീഷ് ബാബു നല്കിയ ഹര്‍ജി വിശദമായ വാദം കേള്‍ക്കാന്‍ അടുത്തമാസത്തേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: