തിരുവനന്തപുരം: ലോ അക്കാദമി സമരം സംഘര്‍ഷഭരിതമായി. വിദ്യാര്‍ത്ഥി മരത്തില്‍കയറി ആത്മഹത്യാഭീഷണി മുഴക്കി. കോണ്‍ഗ്രസ്സ് പ്രവര്ത്തകന് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചു. രക്ഷാ പ്രവര്‍ത്തനത്തിനിടെ പോലീസ് ലാത്തി വീശിയത് കണ്ട് ഭയന്നോടിയ ഒരാള്‍ കുഴഞ്ഞുവീണുമരിച്ചു. മണക്കാട് ഗവ. ഗേള്‍സ് സ്കൂള്‍ ലെയ്നില്‍ 59ല്‍ അബ്ദുള്‍ ജബ്ബാര്‍ (64) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അക്കാദമി സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലേക്ക് കടന്നത്. അക്കാദമിയുടെ സമീപത്ത് പേരൂര്‍ക്കട ജംഗ്ഷനിലെ മരത്തിലാണ് നാലാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിയും എബിവിപി ജോയിന്റ് സെക്രട്ടറിയുമായ ഷിമിത് കയറിയത്. കഴുത്തില്‍ കുരുക്കിട്ട ശേഷം, ലക്ഷ്മി നായര്‍ രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ചു. സംയുക്തസമര സമിതിയുടെ നേതൃത്വത്തില്‍ മരത്തിന് ചുറ്റും കുത്തിയിരുന്ന് റോഡ് ഉപരോധിച്ചു. താഴെയിറങ്ങണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടെങ്കിലും പ്രശ്നത്തിന് പരിഹാരമുണ്ടാകാതെ താഴെയിറങ്ങില്ലെന്ന നിലപാടെടുത്തതോടെ പ്രശ്നം രൂക്ഷമായി. തുടര്‍ന്ന് അഗ്നിശമനസേന മരത്തിനു കീഴില്‍ സുരക്ഷ ഒരുക്കി. ഒരുമണിക്കൂറിന് ശേഷം അനുരഞ്ജന ശ്രമവുമായി തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ.എസ്.അയ്യര്‍ സ്ഥലത്തെത്തി.
ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യുക, പാസ്പോര്‍ട്ട് കണ്ടുകെട്ടുക, അക്കാദമിസമരം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വച്ചു. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ കളക്ടറെയും സര്‍ക്കാരിനെയും ധരിപ്പിക്കാമെന്ന് ഉറപ്പു നല്കി സബ് കളക്ടര്‍ തിരികെ പോയി. പാസ്പോര്‍ട്ട് കണ്ടുകെട്ടാന്‍ ഡിസിപി നിര്‍ദ്ദേശം നല്‍കിയതായും ലക്ഷ്മിനായരെ അറസ്റ്റ് ചെയ്യുന്ന വിഷയം മന്ത്രിസഭ ചര്‍ച്ചചെയ്യാന്‍ ആഭ്യന്തരസെക്രട്ടറി നളിനെ നെറ്റോ നടപടി സ്വീകരിച്ചതായും ആറ് മണിയോടെ കളക്ടര്‍ വിദ്യാര്‍ത്ഥികളെ അറിയിച്ചു. സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് നടപടി എടുക്കില്ലെന്നും ഉറപ്പ് കിട്ടിയതിനെതുടര്‍ന്ന് ആത്മഹത്യാ ഭീഷണിമുഴക്കിയ ഷിമിത് ഇറങ്ങാന്‍ തയ്യാറായി.
ഫയര്‍ഫോഴ്സ് ഷിമിത്തിനെ താഴെ ഇറക്കുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് പെട്രോള്‍ ദേഹത്ത് ഒഴിക്കാന്‍ ശ്രമിച്ചതോടെ ഫയര്‍ഫോഴ്സ് അയാള്‍ക്കുനേരെ വെള്ളംചീറ്റി. പോലീസ് ജലപീരങ്കി പ്രയോഗിച്ചതാണെന്ന് തെറ്റിധരിച്ച് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കല്ലേറു നടത്തി. ലാത്തി വീശിയതോടെ നാട്ടുകാരും പ്രവര്‍ത്തകരും ചിതറിയോടി. ഇതിനിടയിലാണ് ജബ്ബാര്‍ കുഴഞ്ഞുവീണത്. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോലീസ് നടപടിയെ കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രനും കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: