ഇടുക്കി: നേര്യമംഗലം റേഞ്ചില്‍ ഭൂമി ജണ്ടയിട്ട് തിരിക്കുന്നതിന്റെ മറവില്‍ വന്‍തോതില്‍ വനഭൂമി കയ്യേറുന്നു. വനഭൂമിയും കൈവശഭൂമിയും ജണ്ടയിട്ട് തിരിക്കും മുമ്പ് വനംവകുപ്പിന്റെ സര്‍വ്വേ വിഭാഗം പരിശോധന നടത്തണമെന്നാണ് നിയമം. എന്നാല്‍ ഒരു പരിശോധനയും ഇല്ലാതെയാണ് തെക്കന്‍ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥന്റെ താത്പര്യ പ്രകാരം ജണ്ടയിടുന്നത്. ജണ്ട നിര്‍മ്മിക്കാന്‍ ക്വട്ടേഷന്‍ ക്ഷണിക്കണമെന്നാണ് നിയമം.
ഇതും നേര്യമംഗലത്ത് ലംഘിച്ചു. ഡിഎഫ്ഒ നിര്‍ദ്ദേശിച്ച കണ്‍വീനറാണ് ജണ്ടയിടുന്ന ജോലികള്‍ ഏറ്റെടുത്തത്. 700 പേരുടെ ഭൂമിക്ക് ഈ റേഞ്ചില്‍ ജണ്ടയിടാനുണ്ട്. 150 പേരുടെ കൈവശഭൂമിയുടെ അതിരില്‍ ജണ്ടയിടാനാണ് ഇപ്പോള്‍ നീക്കം.
കയ്യേറ്റക്കാരും വനംവകുപ്പിലെ ഉന്നതരും നിയമം ലംഘിച്ച് നടത്തുന്ന ഈ നീക്കത്തിലൂടെ ഏക്കറുകണക്കിന് വനഭൂമിയാണ് നഷ്ടമാകുന്നത്. വനഭൂമി നിയമം പാലിക്കാതെ ജണ്ടയിടുന്നതിലൂടെ ലക്ഷങ്ങളുടെ കോഴ ഇടപാടും നടക്കുന്നുണ്ട്. ഒരു ജണ്ടയുടെ നിര്‍മ്മാണത്തിന് പതിനായിരം രൂപ ചെലവ് വരും.
കണ്‍വീനര്‍ വസ്തു കൈവശം വച്ചിരിക്കുന്നയാളുകള്ക്ക് സിമന്റും കല്ലും എത്തിച്ച് നല്‍കും. കൈവശക്കാരന് സ്വന്തം പണം മുടക്കി ജോലിക്കാരെ നിര്‍ത്തി ജണ്ടയിടാനാണ് നിര്‍ദ്ദേശം. മാത്രവുമല്ല കൈമടക്കായി 20000 രൂപ കൈവശക്കാരന്റെ പക്കല്‍ നിന്നും വാങ്ങുകയും ചെയ്യും. പണം കൊടുക്കുന്നയാളുകള്ക്ക് വസ്തു കൂടുതല്‍ നല്കി കൈമടക്കിന്റെ തോത് ഉയര്‍ത്താനും വ്യാപക ശ്രമമുണ്ട്.
നിയമം പാലിക്കാതെ നടക്കുന്ന ജണ്ടയിടലില് ആക്ഷേപം കണ്ടെത്തിയാല്‍ റേഞ്ചര്ക്കെതിരെയാണ് നടപടിയുണ്ടാകുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ കീഴുദ്യോഗസ്ഥരെ കരുവാക്കി നടത്തുന്ന നിയമലംഘനത്തിനെതിരെ പ്രതികരിക്കാനും വനംവകുപ്പില്‍ സാഹചര്യമില്ല. അന്യായമായ ഇടപാടുകള്‍ക്കെതിരെ പരാതിക്കാരനില്ലാത്തതിനാല്‍ എന്തും ചെയ്യാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. സംഭവത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തിയാല്‍ അഴിമതി വെളിച്ചത്താകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: