കേരളം ഇന്ന് മദ്യകേരളമാണ്. ഇന്ത്യയില്‍ തന്നെ ഇക്കാര്യത്തില്‍ ഏറ്റവും മുന്നിലാണ്. ഒരാള്‍ ഉപയോഗിക്കുന്ന മദ്യത്തിന്റെ പ്രതിശീര്‍ഷ ഉപഭോഗം എട്ട് ലിറ്ററാണത്രെ. കേരളത്തില്‍ വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ക്കും സ്ത്രീപീഡനങ്ങള്‍ക്കും എല്ലാം പ്രധാന കാരണം അമിത മദ്യോപയോഗമാണ്.
സ്കൂള്‍ കുട്ടികളെയും കൊണ്ടുപോകുന്ന ഡ്രൈവര്‍മാര്‍ പോലും മദ്യപിച്ച് വണ്ടി ഓടിച്ച് റോഡപകടങ്ങളും മരണങ്ങളും സൃഷ്ടിക്കുന്നു. റോഡപകടങ്ങളിലും കേരളം മുന്നിലാകാനുള്ള കാരണവും മറ്റൊന്നല്ല.അമിത മദ്യപാനം കുടുംബത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്നു. ഗാര്‍ഹികപീഡനം കേരളത്തില്‍ തുടര്‍ക്കഥയാണ്. കുടുംബകോടതികളില് എത്തുന്ന നല്ലൊരു ശതമാനം കേസുകളും ഗാര്‍ഹിക പീഡനകേസുകളാണ്.
മദ്യപാനം സാമ്പത്തികാവസ്ഥ ശോഷിപ്പിക്കുക മാത്രമല്ല, ജോലിയെയും ബാധിക്കും. ലൈംഗിക പീഡനങ്ങളും വര്‍ധിക്കും. കൊല്ലം ജില്ലയിലെ കടയ്ക്കലില്‍ തൊണ്ണൂറുകാരിയും വടക്കാഞ്ചേരിയില്‍ 55 കാരിയും പീഡനത്തിനിരയായില്ലേ? ഇത്തരം സംഭവങ്ങള്‍ ഇപ്പോള്‍ സമൂഹത്തെ ഞെട്ടിക്കുന്നുപോലുമില്ല. റോഡപകടങ്ങള്‍ വര്‍ധിച്ചുവരുന്നതാണ് ദേശീയപാതയിലെയും സംസ്ഥാന പാതയിലെയും മദ്യഷോപ്പുകളെയും ബിവറേജസ് ഔട്ട്ലെറ്റുകളെയും മാറ്റിസ്ഥാപിക്കാന്‍ സുപ്രീംകോടതിയെ പ്രേരിപ്പിച്ചത്. ഗവണ്മെന്റുകളോട് റോഡരുകില്‍ മദ്യഷോപ്പുകള്‍ സ്ഥാപിക്കാന്‍ ലൈസന്‍സ് കൊടുക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
കോടതി ചൂണ്ടിക്കാണിക്കുന്നത് 1.5 ലക്ഷം ആളുകള്‍ ഒരുകൊല്ലം റോഡപകടങ്ങളില്‍ മരിക്കുന്നുവെന്നും ഇതിന് പ്രധാനകാരണം മദ്യപിച്ചുള്ള വാഹനം ഓടിക്കല്‍ ആണെന്നുമാണ്.ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന ഔട്ട്ലെറ്റുകള് ഏപ്രില്‍ മാസത്തോടെ അടയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഉണ്ടായത് അഞ്ചുലക്ഷം റോഡപകടങ്ങളാണ്. ഇതില്‍ മരിച്ചവര്‍ 1,46,000 ആളുകളാണ്. 1374 റോഡപകടങ്ങളില്‍ 400 പേരെങ്കിലും പ്രതിദിനം മരിക്കുന്നുവത്രെ. 17 പേരാണ് ഓരോ മണിക്കൂറിലും മരിക്കുന്നത്. ഈ കണക്കുകളാണ് സുപ്രീംകോടതിയെ നാഷണല്‍, സ്റ്റേറ്റ് ഹൈവേകളുടെ 500 മീറ്ററിനുള്ളില്‍ ഒരു മദ്യഷോപ്പും പ്രവര്‍ത്തിക്കരുത് എന്ന് ഉത്തരവിറക്കാന്‍ പ്രേരിപ്പിച്ചത്.
ഡ്രൈവര്‍മാര്‍ മദ്യഷോപ്പുകള്‍ കാണുമ്പോള്‍ വണ്ടി നിര്‍ത്തി മദ്യപിക്കാന്‍ പ്രേരിതരാകുന്നു. അതുമൂലം മദ്യഷോപ്പുകള്‍ റോഡില്‍നിന്നും കാണാത്തത്ര അകലെ സ്ഥാപിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. മാഹിയില്‍ ഒരു കിലോമീറ്ററിനുള്ളില്‍ 62 മദ്യഷോപ്പുകളാണുള്ളതത്രെ. കേരളത്തിലെ മദ്യപരുടെ ഉല്ലാസ കേന്ദ്രമായി മാഹി മാറുന്നതും ഈ സാഹചര്യത്തിലാണ്.
പക്ഷെ ഡിസംബറോടുകൂടി മദ്യഷോപ്പുകള്‍ ദേശീയപാതയില്‍നിന്നു മാറിയത് എങ്ങോട്ടാണെന്നല്ലേ? പലതും സ്കൂളുകള്ക്കടുത്തും റസിഡന്‍ഷ്യല്‍ കോളനികള്ക്കടുത്തേക്കുമാണ് മാറ്റിയത്.
മദ്യപാനം ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുന്നത് സ്ത്രീകളെയും കുട്ടികളെയുമാണ്. മദ്യപരുടെ ദൃഷ്ടിയില് ഇവര്‍ വെറും ലൈംഗിക അവയവയങ്ങള്‍ മാത്രമായതിനാലാണ് കേരളത്തിലെ പത്രങ്ങളില്‍ പീഡന വാര്‍ത്തകള്‍ നിറയുന്നത്. ഇപ്പോള്‍ ആണ്‍കുട്ടികളും പ്രകൃതി വിരുദ്ധ ലൈംഗിക ഉപഭോഗത്തിന്റെ ഇരകളാകുന്നു. പ്രതികളില്‍ പള്ളി വികാരിമാര്പോലും ഉള്‍പ്പെടുന്നു.
സാമൂഹികാവസ്ഥ ഇത്ര വികലമായിരിക്കെ മദ്യഷോപ്പുകള്‍ സ്കൂളുകളുടെയും ജനവാസ കേന്ദ്രങ്ങളുടെയും അടുത്തേക്ക് മാറ്റുന്നത് ക്ഷണിച്ചുവരുത്തിയേക്കാവുന്ന അപകടം ഊഹിക്കാവുന്നതേയുള്ളൂ. ഇതാണ് കേരളത്തിലെ സ്ത്രീകളെയും പെണ്‍കുട്ടികളെയും പ്രകോപിപ്പിച്ചതും അവരെ സമരരംഗത്തേക്ക് നയിച്ചതും. സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികളും സ്ത്രീകളും അണിനിരന്നപ്പോള്‍ നന്തന്‍കോട്ടും തോപ്പുംപടിയിലും ഒല്ലൂരിലും കണ്ണൂരിലും തൊടുപുഴയിലും മാറ്റി സ്ഥാപിച്ച മദ്യഷോപ്പുകള്‍ക്ക് മുന്നില്‍ പ്രതിഷേധമിരമ്പി.
തോപ്പുംപടിക്കടുത്ത് സ്ഥാപിച്ച മദ്യഷോപ്പിന്റെ സമീപം 100 കുടുംബങ്ങളാണ് താമസിക്കുന്നത്.
”ഞങ്ങളുടെ കുട്ടികള്‍ക്ക് ഇനി മുതല്‍ എന്ത് സുരക്ഷയാണുള്ളത്” എന്നാണ് അവര്‍ ചോദിക്കുന്നത്. യൂണിഫോം ധാരികളായ പെണ്‍കുട്ടികള്‍ ഒത്തുചേര്‍ന്ന് തങ്ങളുടെ വീടിനും സ്കൂളിന് അടുത്തും സ്ഥാപിച്ച മദ്യഷോപ്പുകള്‍ക്കെതിരെ സമരം ചെയ്യുന്നത് നാം ദൃശ്യമാധ്യമങ്ങളില്‍കൂടി കാണുകയുണ്ടായി. ഈ മദ്യവിപത്ത് ഏറ്റവുമധികം ബാധിക്കുന്നത് അവരുടെ സുരക്ഷയെ ആണല്ലൊ. ഓട്ടോയില്‍ കയറുന്ന പെണ്‍കുട്ടികളെപ്പോലും തട്ടിക്കൊണ്ടുപോയി സുഹൃത്തുക്കളോടൊപ്പം ലൈംഗിക പീഡനം നടത്തുന്ന കാലമാണ്.
മലയാളികള്‍ അരി ആഹാരം കഴിക്കുന്നവരാണ് എന്നതിനാല്‍ കേരളത്തിന് പുറത്ത് അവരെ ‘ഇഡലി സാമ്പാര്‍’ എന്ന് വിളിച്ച് പരിഹസിക്കാറുണ്ട്. ഞാന്‍ അതിന് അനുഭവസ്ഥ കൂടിയാണ്. ഇനി ‘ഇഡ്ഡലി സാമ്പാര്‍’ പ്രയോഗം മാറ്റി ‘കുടിയന്മാര്’ എന്ന പ്രയോഗം നിലവില്‍ വരുമോ എന്ന ഭയവും ഉണ്ട്.
മദ്യപാനം കുടുംബനാശത്തിനും ധനനാശത്തിനും ലൈംഗിക പീഡന വര്‍ധനവിനും കാരണമാകുന്നുവെന്നു മാത്രമല്ല അതിന്റെ ദൂഷ്യവശം. അമിത മദ്യപാനം തലച്ചോറിനേയും ഹൃദയത്തെയും ലിവറിനെയും പാന്‍ക്രിയാസിനെയും വിപരീതമായി ബാധിക്കുന്നു. മദ്യപാനം മൂലം ലിവറില്‍ കാന്‍സര്‍ വരാനുള്ള സാധ്യതയും ഉണ്ട്. തലച്ചോറിനെ ബാധിക്കുന്ന കടുത്ത വിഷമാണ് മദ്യം. താല്‍ക്കാലിക ലഹരിക്കുവേണ്ടി മദ്യത്തിലേക്ക് തിരിയുമ്പോള്‍ കാലക്രമേണ അവര്‍ അതിന് അടിമകളാകുന്നു. അമിതമായി മദ്യപിച്ച് ബോധരഹിതമായി വഴിയില്‍ വീണുകിടക്കുന്നവരെ നാം കാണാറുണ്ട്. മദ്യപിച്ച് വണ്ടി ഓടിക്കുന്നവര്‍ ഇതു കാണാതെ ഇവരുടെ മീതെ കൂടി വണ്ടി ഓടിച്ച് മരണപ്പെടുകയും ചെയ്യുന്നു.
ഏറ്റവും കഷ്ടം മദ്യപാനികള്‍ക്ക് കാലക്രമേണ ഓര്‍മ്മ നഷ്ടപ്പെടുന്നു എന്നതാണ്. ഇതെല്ലാമാണ് സ്ത്രീകളെയും പെണ്‍കുട്ടികളെയും മദ്യഷോപ്പുകള്‍ സ്കൂളിനും ഹൗസിങ് കോളനികള്‍ക്കും അടുത്ത് സ്ഥാപിക്കുന്നതിനെതിരെ പ്രക്ഷോഭമുയര്‍ത്താന്‍ പ്രേരിപ്പിച്ചത്. പെണ്‍കുട്ടികള്‍ ആവേശത്തോടെയാണ് മദ്യഷോപ്പ് സ്ഥാപിക്കുന്നതിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിച്ചത്.
പണ്ട് അമ്മമാരും പ്രായമായവരുമാണ് മദ്യപാനത്തെ എതിര്‍ത്തിരുന്നതെങ്കില്‍ ഇന്ന് സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ പോലും എതിര്‍ക്കുന്നത് അത് കൊണ്ടുവരുന്ന ദുരന്തത്തെപ്പറ്റി ബോധവതികളായതിനാലാണ്. മദ്യഷോപ്പുകള്ക്കെതിരായ കുട്ടികളുടെ പ്രതിഷേധം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടേണ്ടതുണ്ട്.
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: