മൂന്നാര്‍ (ഇടുക്കി): ഇടമലക്കുടിയില്‍ വീണ്ടും ശിശുമരണം. മാസം തികയാതെ പിറന്ന കുഞ്ഞ് മരിച്ചു. മേല്പ്പക്കംകുടിയിലെ സുനിത-വാസുദേവന്‍ ദമ്പതികളുടെ ആണ്‍കുട്ടിയാണ് മരിച്ചത്. ഇടമലക്കുടിയുടെ ആസ്ഥാനമായ സൊസൈറ്റിക്കുടിയിലെ പിഎച്ച്സി സബ് സെന്ററില്‍ ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. ചാപിള്ളയായാണ് കുട്ടി ജനിച്ചതെന്ന് ട്രൈബല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രസവവേദനയെ തുടര്‍ന്ന് ബന്ധുക്കള്‍ രണ്ട് മണിക്കൂറോളം ചുമന്നാണ് മേല്‍പ്പക്കം കുടിയില്‍ നിന്നു സുനിതയെ വാഹനം എത്തുന്ന സൊസൈറ്റിക്കുടിയില്‍ എത്തിച്ചത്. ഇവിടെ നിന്നു യഥാസമയം മൂന്നാറിലേക്ക് വാഹനം കിട്ടാഞ്ഞതാണ് കുട്ടി മരിക്കാന്‍ കാരണമായതെന്നാണ് വിവരം.
പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വനിത നഴ്സുമാരില്ലാതിരുന്നതും വിനയായി. ട്രൈബല്‍ ഇന്റലിജന്‍സ് വകുപ്പിലെ വനിത പോലീസുകാരും വയറ്റാട്ടിമാരും ചേര്‍ന്നാണ് കുഞ്ഞിനെ പുറത്തെടുത്തത്. തുടര്‍ന്ന് മൂന്ന് മണിയോടെ പോലീസിന്റെ സഹായത്തോടെ വാഹനം എത്തിച്ച് മൂന്നാറിലെ ടാറ്റാ ജനറല്‍ ആശുപത്രിയില്‍ സുനിതയെ പ്രവേശിപ്പിച്ചു.
ഇതിന് മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി വാഹനവും ജീവനക്കാരെയും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിയമിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും നടപ്പായിട്ടില്ല. ശിശുമരണങ്ങള്‍ തുടരുമ്പോളും ട്രൈബല്‍ വകുപ്പ് ഇടപെടല്‍ കാര്യക്ഷമമാകുന്നില്ല എന്ന ആരോപണം ശക്തമാകുകയാണ്.
മൂന്ന് മാസത്തിനിടെ മൂന്നാമത്തെ മരണം
ഇടുക്കി: മൂന്ന് മാസത്തിനിടെ മൂന്നാമത്തെ ശിശുമരണമാണ് ഇടമലക്കുടിയില്‍ ഉണ്ടായത്. ആദ്യ കേസില്‍ ഇടമലക്കുടി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കന്നിയമ്മ ശ്രീരംഗന്റെ മകള്‍ വൈദേഹിയുടെ ആണ്‍കുഞ്ഞാണ് നവംബര്‍ 11 ന് മരിച്ചത.് മീന്കുത്തിക്കുടിയിലെ ആനിയപ്പന്‍-സെല്‍വി ദമ്പതികളുടെ കുട്ടിയാണ് ഇതേ മാസം 23 ന് മരിച്ചത്.
രണ്ട് സംഭവങ്ങളും പ്രസവത്തെത്തുടര്‍ന്ന് ചികിത്സ ലഭിക്കാതെ ആയിരുന്നു. എന്നാല്‍ കൃത്യസമയത്ത് ട്രൈബല്‍ ഇന്റലിജന്‍സ് പോലീസ് ഇടപെട്ടതിനെ തുടര്‍ന്ന് നവംബറില്‍ ഒരു പെണ്‍കുഞ്ഞിനെ രക്ഷിച്ചിരുന്നു. വാലായ്മ പുരയില്‍ പ്രസവത്തിനെത്തിച്ച യുവതിയെ ചുമന്നും വാഹനത്തിലുമായി തമിഴ്നാട്ടിലെ വാല്‍പ്പാറ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു.
ഇന്നലെയുണ്ടായ സംഭവമാണ് മൂന്നാമത്തേത്. കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും നിരന്തരം സന്ദര്‍ശനം നടത്തുന്നുണ്ടെങ്കിലും അടിസ്ഥാന ജീവിത സാഹചര്യമില്ലാതെ ഇവര്‍ ദുരിത ജീവിതം നയിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: