ന്യൂദല്‍ഹി: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി വി.കെ. ശശികലയെ തെരഞ്ഞെടുത്തത് നിയമം പാലിച്ചല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. വിഷയത്തില്‍ വിശദീകരണമാവശ്യപ്പെട്ട് കമ്മീഷന് പാര്‍ട്ടിക്ക് കത്തയച്ചു.
അഞ്ചു വര്‍ഷം പ്രവര്‍ത്തകനായി പ്രവര്ത്തിച്ചയാള്ക്കെ ജനറല്‍ സെക്രട്ടറി പദത്തിന് അര്‍ഹതയുള്ളൂവെന്നാണ് പാര്‍ട്ടി ഭരണഘടനയില്‍ പറയുന്നത്. ഈ മാനദണ്ഡം പാലിച്ചില്ലെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി. ഇതോടെ, പാര്‍ട്ടിയില്‍ ശശികല നടത്തിയ നിയമനങ്ങള്‍ അസാധുവാകും. പനീര്‍ശെല്‍വത്തെ ട്രഷറര്‍ സ്ഥാനത്തു നിന്ന് നീക്കിയ നടപടിക്കും നിയമസാധുതയില്ലാതാകും.
പാര്‍ട്ടി ഭരണഘടന പ്രകാരം തെരഞ്ഞെടുപ്പ് നടത്തി ജനറല്‍ സെക്രട്ടറിയെ നിയമിക്കണമെന്ന് പനീര്‍ശെല്‍വം അഭിപ്രായപ്പെട്ടു. ഇപ്പോഴത്തേത് താത്കാലിക സെക്രട്ടറിയാണ്. അസാധാരണമായ സാഹചര്യത്തിലാണ് നിയമനമെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയില്‍ കയറ്റിയില്ല: പനീര്‍ശെല്‍വം
ചെന്നൈ: ജയലളിത അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞപ്പോള്‍ ഒരിക്കല്‍ പോലും കാണാന്‍ അനുവദിച്ചില്ലെന്ന് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം. 75 ദിവസം ആശുപത്രിയില്‍ കിടന്നപ്പോള്‍ ഒരിക്കല്‍ പോലും കാണാന്‍ അനുവദിച്ചില്ല. എല്ലാ ദിവസവും ആശുപത്രിയില്‍ പോകും. തിരിച്ചെത്തുമ്പോള്‍ വീട്ടുകാരോട് അവരുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് കള്ളംപറയേണ്ടി വന്നു, തമിഴ് ചാനലിനു നല്കിയ അഭിമുഖത്തില്‍ പനീര്‍ശെല്‍വം പറഞ്ഞു.
ശശികലയും ഗവര്‍ണറും മാത്രമാണ് ജയയെ സന്ദര്‍ശിച്ചത്. ആരോഗ്യം മെച്ചപ്പെടുന്നുവെന്നാണ് ശശികലയും ആശുപത്രി അധികൃതരും പറഞ്ഞത്. എന്നാല്‍, മരിച്ചുവെന്നറിഞ്ഞപ്പോള്‍ എല്ലാ ആത്മവിശ്വാസവും ചോര്‍ന്നുപോയി, അദ്ദേഹം പറഞ്ഞു. ജയയുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥര്‍ രാജിവച്ചത് അവരുടെ വ്യക്തിപരമായ കാര്യമെന്നും അതേക്കുറിച്ച് അറിയില്ലെന്നും പനീര്‍ശെല്‍വം പറഞ്ഞു.
മുഖ്യമന്ത്രിയാകാന്‍ താത്പര്യമുണ്ടായിരുന്നില്ല. എല്ലാവരും നിര്‍ബന്ധിച്ച് സ്ഥാനമേല്‍പ്പിച്ചു. ഇപ്പോള്‍, നിര്‍ബന്ധിച്ച് രാജിവെപ്പിച്ചു. സംഭവങ്ങള്‍ക്കു പിന്നില്‍ ഡിഎംകെയ്ക്ക് പങ്കില്ല. നിയമസഭയില്‍ സ്റ്റാലിനോട് ചിരിച്ചത് വിവാദമാക്കേണ്ടതില്ല. പ്രതിപക്ഷ നേതാവിനെ കാണുമ്പോള്‍ ചിരിക്കുന്നത് കുറ്റമല്ലെന്നും പനീര്‍ശെല്‍വം പറഞ്ഞു.
ആരോപണം നിരാശയില്‍ നിന്ന്: സ്റ്റാലിന്
ചെന്നൈ: നിയമസഭയില്‍ വച്ച് മുഖ്യമന്ത്രി പനീര്‍ശെല്‍വം തന്നെ നോക്കി ചിരിച്ചത് വിവാദമാക്കുന്ന ശശികലയുടെ നടപടി നിരാശയില്‍ നിന്നെന്ന് ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്. ജയലളിതയും നോക്കി ചിരിച്ചു. അവരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത് ആശംസയര്പ്പിച്ചപ്പോഴും അവര്‍ ചിരിച്ചു. അവരെപ്പറ്റിയും ആരോപണം ഉയര്‍ത്തുമോയെന്നും സ്റ്റാലിന് ചോദിച്ചു.
ഇപ്പോഴത്തെ സംഭവങ്ങള്‍ എഐഎഡിഎംകെയുടെ ആഭ്യന്തര കാര്യം. അതില്‍ ഡിഎംകെയ്ക്ക് പങ്കില്ല. എന്നാല്‍, ജനങ്ങള്‍ തെരഞ്ഞെടുത്തവരെ മാറ്റിനിര്‍ത്തി പിന്‍വാതിലിലൂടെ അധികാരത്തിലേറാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ല. മുഖ്യമന്ത്രി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ശശികല തയാറാകണം. അതില്‍ സിബിഐ അന്വേഷണം വേണമെന്നും സ്റ്റാലിന് ആവശ്യപ്പെട്ടു. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാനുള്ള തീരുമാനവും സ്റ്റാലിന് സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: