കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷന് അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്ന പദ്ധതിക്ക് തുടക്കം. ന്യൂദല്‍ഹി റയില്‍വെ ഭവനില്‍ കേന്ദ്ര റയില്‍വെ മന്ത്രി സുരേഷ് പ്രഭുവാണ് കോഴിക്കോട് സ്റ്റേഷന് അടക്കം രാജ്യത്തെ 23 റെയില്‍വേ സ്റ്റേഷനുകളുടെ ആധുനികവല്‍ക്കരണ പദ്ധതി ഉദ്ഘാടനം ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 100 റെയില്‍വെ സ്റ്റേഷനുകള്‍ ലോക നിലവാരത്തില്‍ ഉയര്‍ത്തുന്ന പദ്ധതിയുടെ ആദ്യ ഘട്ടമായാണ് തിരഞ്ഞെടുക്കപ്പെട്ട 23 സ്റ്റേഷനുകളുടെ നവീകരണത്തിന് തുടക്കമായത്.
കോഴിക്കോട് റെയില്‍വേ സ്റ്റേഷന് റോഡിലെയും സ്റ്റേഷന് പടിഞ്ഞാറും ഉള്ള സ്ഥലത്താണ് യാത്രക്കാര്‍ക്ക് ഉപകാരപ്രദമാകുന്ന പദ്ധതികള്‍ക്ക് തുടക്കമാകുന്നത്. ഷോപ്പിംഗ് മാള്‍, പൂര്‍ണമായും ശീതീകരിച്ച യാത്രക്കാരുടെ വിശ്രമ ലോഞ്ച്, എസ്കലേറ്ററുകള്‍, ലിഫ്റ്റുകള്‍, സ്വന്തമായി ടിക്ക്റ്റ് എടുക്കാവുന്ന കൗണ്ടറുകള്‍, എക്സിക്യൂട്ടീവ് ലോഞ്ചുകള്‍, ലഗ്ഗേജ് പരിശോധന കേന്ദ്രങ്ങള്‍, നടപ്പാതകള്‍, സൗജന്യമായും പണം നല്‍കിയും ലഭിക്കുന്ന വൈഫൈ സൗകര്യങ്ങള്‍ തുടങ്ങി വിമാനത്താവള മോഡലില്‍ പാര്‍ക്കിംഗ്, ഫുഡ് കോര്‍ട്ട്, അന്താരാഷ്ട്ര നിലവാരത്തിലുള്ള മുഴുവന്‍ സൗകര്യങ്ങളും യാത്രക്കാര്‍ക്ക് ഇതിന്റെ ഭാഗമായി തയ്യാറാകും.
75 കോടി രൂപ ചെലവില്‍ 4.40 ഏക്കര്‍ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുക. പി. പി. പി. അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉപദേശകര്‍ ബൂസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പാണ്. റെയില്‍വേക്ക് പണച്ചെലവില്ലാതെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യത്ത് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്ന 23 സ്റ്റേഷനുകളുടെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി 10,000 കോടി രൂപ റെയില്‍വേക്ക് അധികമായി ലഭിക്കും. ഇത് റെയില്‍വേയുടെ മറ്റ് ആധുനികവല്‍ക്കരണ പദ്ധതികള്‍ക്ക് ചെലവഴിക്കും.
ദക്ഷിണേന്ത്യയില്‍ കോഴിക്കോട്, ചെന്നെ സ്റ്റേഷനുകള്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. റെയില്‍ഭവനില്‍ നടന്ന ഉദ്ഘാടന ചടങ്ങിന്റെ തല്‍സമയ സംപ്രേഷണം പാലക്കാട് ഡിവിഷന് ഓഫീസിലും നടന്നു. ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ നരേഷ് ലാല്‍, അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ടി. രാജ്കുമാര്, യുഎല്‍സിസി സിഇഒ ബി. ലീന, ജോസഫ് ചിറയത്ത്, ഷെവലിയര്‍ സി.ഇ. ചാക്കുണ്ണി, ചേംബര്‍ ഓഫ് കോമേഴ്സ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: