കുറ്റിയാടി: നടുപ്പൊയില്‍ യുപി സ്കൂളില്‍ കഴിഞ്ഞ ദിവസം 30 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ സ്കൂളില്‍ പരിശോധന നടത്തി. മാവേലി സ്റ്റോര്‍ വഴി ഉച്ചഭക്ഷണത്തിനു ലഭിക്കുന്ന അരി, ചെറുപയര്‍ എന്നിവയുടെ സാമ്പിളുകള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. ഭക്ഷ്യ വിഭാഗം ശേഖരിച്ച അരിയില്‍ പുഴുക്കളെ കണ്ടെത്തിയത് വിവാദമായി. പിന്നീട് സ്കൂളില്‍ നടന്ന ഉച്ചഭക്ഷണത്തിനായി മാവേലി സ്റ്റോറില്‍ നിന്ന് ലഭിക്കുന്ന അരിയുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനു പിടിഎ യോഗം തീരുമാനിച്ചു. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനു പുറമെ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം സ്കൂളിലെത്തിയിരുന്നു.
ആരോഗ്യ വകുപ്പുദ്യോഗസ്ഥര്‍ സംഭവം നടന്ന ചൊവ്വാഴ്ച തന്നെ സ്കൂളിലെത്തി ഭക്ഷണാവശിഷ്ടങ്ങള്‍ ശേഖരിച്ചിരുന്നു. എന്നാല്‍ പരിശോധനാഫലം പുറത്തുവന്നിട്ടില്ല. കുട്ടികള്‍ക്ക് കുടിക്കാനായി നല്കുന്ന പാല് സ്ഥലത്തെ ക്ഷീര സംഘത്തില്‍ നിന്നാണ് വാങ്ങുന്നത്. ഇനി മുതല്‍ മില്‍മ പാല് ഉപയോഗിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥികളില്‍ രണ്ടു പേരൊഴികെ മറ്റെല്ലാവരും ആശുപത്രി വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: