കോട്ടയം: മെത്രാന് കായലില്‍ കച്ചവട താത്പര്യത്തോടെ കടലാസ് കമ്പനികള്‍ നാനൂറേക്കര്‍ ഭൂമി വാങ്ങിയ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് പി.സി. ജോര്‍ജ്ജ് എംഎല്‍എ ആവശ്യപ്പെട്ടു. തണ്ണീര്‍മുക്കം സ്വദേശിയായ ഒരാളുടെ പേരില്‍ മാത്രം 13 വ്യാജ കമ്പനികളുടെ മേല്‍വിലാസത്തിലാണ് സ്ഥലം പോക്കുവരവ് ചെയ്തിട്ടുള്ളത്.
നിലവിലുളള ഭൂപരിഷ്കരണ നിയമത്തിലെ ഭൂപരിധി സംബന്ധിച്ച വ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണ് മെത്രാന്‍കായല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം. ചെന്നൈ കേന്ദ്രമായുളള റാക്കിന്‍ഡോ ഡെവലപ്പേഴ്സ് എന്ന കമ്പനിയടക്കമാണ് മെത്രാന് കായലില്‍ ഭൂമി വാങ്ങിയിട്ടുള്ളത്. 2007 മുതല്‍ റവന്യൂ വകുപ്പ് ഇത് കണ്ടില്ലെന്ന് നടിക്കുന്നത് ക്രമക്കേടിനുളള ഒത്താശ ചെയ്യലാണെന്ന് ജോര്‍ജ്ജ് കുറ്റപ്പെടുത്തി.
കുമരകം വില്ലേജ് ഓഫീസ് മുതല്‍ കോട്ടയം കളക്ടറേറ്റും സംസ്ഥാന റവന്യൂ ഉന്നത കേന്ദ്രങ്ങളും അടക്കമുളളവരാണ് പല കമ്പനികളുടെ പേരില്‍ വാങ്ങിക്കൂട്ടിയ ഭൂമി ഒരു റിയല്‍ എസ്റ്റേറ്റ് ഭീമന് സ്വന്തമാക്കാനുളള സഹായങ്ങള്‍ നല്‍കിയത്. ഒന്നിലധികം കമ്പനികള്‍ക്കുവേണ്ടി തണ്ണീര്‍മുക്കം സ്വദേശിയുടെ പേരില്‍ വില്ലേജ് ഓഫീസില്‍ രേഖയുണ്ടാക്കി പരിസ്ഥിതി പ്രാധാന്യമുളള മെത്രാന് കായലില്‍ നൂറിലധികം ഏക്കര്‍ ഭൂമി കേന്ദ്രീകരിച്ചതിന് പിന്നില്‍ കോടികളുടെ സാമ്പത്തിക അഴിമതി നടന്നിട്ടുണ്ട്.
2009 ല്‍ കോട്ടയം ജില്ലാ കളക്ടറാണ് കുമരകം വില്ലേജിലെ മെത്രാന് കായല്‍ പ്രദേശം പോക്കുവരവ് ചെയ്യാനുളള അനുമതി നല്‍കിയത്. ഈ അനുമതി അനുസരിച്ച് കോട്ടയം അഡീഷണല്‍ തഹസീല്‍ദാര്‍ കുമരകം വില്ലേജ് ഓഫീസര്‍ക്ക് നല്കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് 145 ഏക്കര്‍ ഒരാളുടെ പേരില്‍ അടക്കം 400 ഏക്കര്‍ കടലാസ് കമ്പനികള്‍ വാങ്ങിക്കൂട്ടിയ ഭൂമിക്കുളള പോക്കുവരവ് നടന്നത്. ഈ കമ്പനികളുടെ ഉടമസ്ഥതയും വിലാസവും സംബന്ധിച്ചുള്ള ആധികാരികതകളെക്കുറിച്ച് യാതൊരു പരിശോധനയും നടത്താതെയാണ് റവന്യൂ വകുപ്പ് ക്രമവിരുദ്ധമായ നടപടിക്ക് ഒത്താശ ചെയ്തത്.
മെത്രാന് കായല്‍ നികത്തി കുമരകം ടൂറിസ്റ്റ് വില്ലേജ് എന്ന പദ്ധതിക്ക് കഴിഞ്ഞ സര്‍ക്കാര്‍ അംഗീകാരം നല്‍കിയത് ഭൂമി സ്വന്തമാക്കിയവരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്. ഇപ്പോഴത്തെ ഇടതുമുന്നണി സര്‍ക്കാരും ഈ ഭൂമി കേന്ദ്രീകരണത്തിനുനേരെ കണ്ണടയ്ക്കുന്നത് ഭൂമാഫിയയുടെയും ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്. മെത്രാന് കായലില്‍ കൃഷി ഇറക്കുന്നു എന്ന വാര്‍ത്ത പരത്തി ഭൂമിയുടെ പേരില്‍ നടന്ന വന്‍ തട്ടിപ്പ് മറച്ചുവെയ്ക്കാനുളള ശ്രമങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്ന് ജോര്‍ജ്ജ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: