കൊച്ചി: ചാകര (മഡ് ബാങ്ക്സ്) എന്നാല്‍ മീനുകളുടെ കൂട്ടമല്ലെന്നും കാറ്റ്, ഒഴുക്ക്, തിര, ചെളി, സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് മുകളിലേക്കുണ്ടാകുന്ന ശക്തമായ ജലപ്രവാഹം എന്നിവമൂലം കേരളത്തിന്റെ ചില തീര പ്രദേശങ്ങളില്‍ ഉണ്ടാകുന്ന പ്രതിഭാസമാണെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഒഷീനോഗ്രഫി (എന്‍ഐഒ) ശാസ്ത്രജ്ഞര്‍. ആലപ്പുഴ തീരത്തെ ചാകരയെ കുറിച്ച് എന്‍ ഐ ഒ കൊച്ചി സെന്റര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
ആഗോളതാപനം തടയാന്‍ സഹായകരമാകുന്ന ബാക്ടീരിയ അടക്കം നിരവധി ജൈവ കൗതുകങ്ങളാണ് ചാകരയില്‍ ഒളിഞ്ഞിരിക്കുന്നത്. മത്സ്യങ്ങളുടെ കൂട്ടമാണ് ചാകര എന്നത് തെറ്റാണെന്നും ചാകര മൂലമുണ്ടാകുന്ന ഫ്രജിലേറിയ പോലെയുള്ള സസ്യപ്ലവകങ്ങള്‍ കഴിക്കനാണ് മത്സ്യങ്ങള്‍ എത്തുന്നതെന്നും പഠനം പറയുന്നു.
അപ് വെല്ലിങ് (അടിത്തട്ടിലെ ജലം മുകള്‍ത്തട്ടിലേക്ക് പ്രവഹിക്കുന്ന പ്രതിഭാസം) മൂലമുണ്ടാകുന്ന ഭൗതിക രൂപീകരണമാണ് ചാകര അഥവാ മഡ് ബാങ്ക്. കാറ്റും ഒഴുക്കും ശക്തമാകുമ്പോള്‍ അടിത്തട്ടില്‍ അടിഞ്ഞു കൂടിയ ചെളി മുകളിലേക്ക് ഉയരുകയും ഇത് തീരക്കടലില്‍ അടിഞ്ഞു കൂടുകയും ചെയ്യും. ചെളിവെള്ളത്തില്‍ തട്ടി തിരയുടെ ശക്തി കുറയുകയും, ഈ പ്രദേശങ്ങള്‍ ശാന്തമാകും. സമുദ്രത്തിന്റെ ഉപരിതലത്തില്‍ അടിഞ്ഞു കൂടുന്ന ചെളി നിറഞ്ഞ വെള്ളമാണ് ചാകര എന്ന പ്രതിഭാസമാകുന്നത്.
ചാകരയുടെ ഫലമായി, ചെളിയിലെ ഫോസ്ഫറസ് കണികകള്‍ വികസിച്ച് ജലകണങ്ങളെ ആകര്‍ഷിക്കും. ചെളി കട്ടിയാകാതെ ചെളിവെള്ളമായി തന്നെ കിടക്കും. മൂന്നോ നാലോ മാസത്തേക്ക് ഇത് തുടരും. അപ്വെല്ലിങ് പ്രക്രിയയ്ക്ക് മുന്‍പ് സമുദ്രത്തില്‍ മീഥെയിന്‍ വാതകത്തിന്റെ അംശം വളരെ കൂടുതലായിരിക്കും. മീഥെയിന്‍ ഉത്പാദിപ്പിക്കുന്ന ബാക്ടീരിയയുടെ സാന്നിധ്യമാണ് കാരണം. എന്നാല്‍ അപ്വെല്‍ പ്രക്രിയയ്ക്ക് ശേഷം മീഥെയിന്‍ ഇല്ലാതാക്കുന്ന ബാക്ടീരിയകള്‍ രൂപപ്പെടുകയും ഇത് മീഥെയിന്‍ സാന്നിധ്യം കുറയ്ക്കുകയും ചെയ്യും. ഇതോടെ ആഗോള താപനം നിയന്ത്രണ വിധേയമാകും.
ചാകരയോടനുബന്ധിച്ച് രൂപപ്പെടുന്ന ഫ്രജിലേറിയ, നോക്റ്റിലുക്ക, കോസിനോഡിസ്കസ് തുടങ്ങിയ സസ്യപ്ലവകങ്ങള്‍ ഭക്ഷിക്കാനായാണ് മത്സ്യങ്ങള്‍ എത്തുന്നത്. ഫ്രജിലേറിയ കൂടുതലായി രൂപപ്പെടുന്ന സമയത്ത് ചാള ആകും കൂടുതല്‍ എത്തുക. ചാള, അയല, ചെമ്മീന്‍,കൊഴുവ എന്നീ മത്സ്യങ്ങളാണ് ഇങ്ങനെ ഒന്നിച്ചു കൂടുന്നത്. തവിട്ടു നിറം കലര്‍ന്ന പച്ചനിറമുള്ള വെള്ളമായിരിക്കും ഈ പ്രദേശങ്ങളില്‍ കാണപ്പെടുക. പോളവെള്ളം എന്നാണ് ഇതറിയപ്പെടുക. സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് പോകും തോറും ഓക്സിജന്‍ അളവ് കുറഞ്ഞു വരും. അടിത്തട്ടില്‍ നിന്ന് ജലം ശക്തിയായി മുകളിലേക്ക് തള്ളുമ്പോള്‍ ഓക്സിജന്‍ ലഭിക്കാന്‍ മീനുകള്‍ മുകള്‍ ഭാഗത്തേക്ക് വരും.
എന്‍ ഐ ഒ ഗോവ ഡയറക്ടര്‍ ഡോ.എസ്. പ്രസന്നകുമാര്‍, ഡോ. പി കെ ദിനേശ്കുമാര്‍, ഡോ. ടി. പങ്കജാക്ഷന്, ഡോ. വി കൃപ (സി എം എഫ് ആര് ഐ), ഡോ. കെ കെ ബാലചന്ദ്രന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: