അക്ഷരാര്‍ത്ഥത്തില്‍ നല്ലൊരു നാല്ക്കവലയാണ് തിരുവനന്തപുരം നഗരത്തോട് ചേര്‍ന്നുനില്‍ക്കുന്ന പേരൂര്‍ക്കട. എല്ലാ തെരഞ്ഞെടുപ്പു ഉത്സവങ്ങളുടെയും തിരുവനന്തപുരത്തെ പ്രചാരണത്തിന്റെ കൊട്ടിക്കലാശം നടക്കുന്നത് ഇവിടെയാണ്. എല്ലാ മുന്നണികളും മുന്നണിക്കു പുറത്തുള്ള പാര്‍ട്ടികളും താന്താങ്ങളുടെ കൊടികളുമേന്തി പേരൂര്‍ക്കടയിലെത്തും. മേളക്കൊഴുപ്പിനും മുദ്രാവാക്യപെരുമ്പറകള്ക്കുമൊപ്പം ആകാശത്തില്‍ ആഞ്ഞുവീശുന്ന കൊടിപ്പട്ടാളം തൃശൂര്‍പൂരത്തിന്റെ കുടമാറ്റത്തെയാണ് ഓര്‍മ്മിപ്പിക്കുക. എട്ടുമാസം മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ കണ്ട കാഴ്ച കഴിഞ്ഞാഴ്ച ഒന്നുകൂടി ആവര്‍ത്തിച്ചു. കേരള ലോ അക്കാദമിയിലെ സമരവേളയില്‍. ഈ സമരത്തിനൊപ്പമെങ്ങനെ വി. മുരളീധരനെത്തി എന്ന് കോടിയേരി ബാലകൃഷ്ണന് ഇടയ്ക്ക് ചോദിച്ചിരുന്നു. പാര്‍ട്ടി ആലോചിക്കാതെയാണ് സമരമെന്നും കോടിയേരി കണ്ടുപിടിച്ചിരിക്കുന്നു.
അക്കാദമിയിലെ അനക്കാദമിക്ക് അലങ്കോല ഇടപാടുകള്‍ക്കെതിരെ അവിടത്തെ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കമാണ് സമരം തുടങ്ങിയത്. സമരത്തിന് രാഷ്ട്രീയമുണ്ടായിരുന്നില്ല. അക്കാദമിയിലെ അനാശാസ്യ പ്രവണതകള്‍ അവസാനിക്കണമെന്നും പ്രിന്‍സിപ്പാളിന്റെ സേച്ഛാഭരണം ഉന്മൂലനം ചെയ്യണമെന്നുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യം നൂറുശതമാനവും ശരിയായിരുന്നു. ആ ശരിക്കൊപ്പം നില്‍ക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളിധരന് തോന്നിയത് ന്യായം. മുന്‍ വിദ്യാര്‍ത്ഥി നേതാവുകൂടിയാണ് മുരളീധരന്. അതുകൊണ്ടുതന്നെ മറ്റ് നേതാക്കള്‍ക്ക് തോന്നുന്നതിനെക്കാള്‍ വേഗത്തില്‍ വിദ്യാര്‍ത്ഥി പ്രശ്നങ്ങള്‍ അദ്ദേഹത്തിന് മനസ്സിലാകും. അങ്ങനെയാണ് വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി അദ്ദേഹം നിരാഹാരം പ്രഖ്യാപിച്ചത്. ആ സമരം ബിജെപി ഏറ്റെടുത്തു. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും അഖിലേന്ത്യാ- സംസ്ഥാന നേതാക്കളും സമരത്തോടൊപ്പമായിരുന്നു. എന്നിട്ടും കോടിയേരിക്ക് സംശയമോ?
എല്ലാ സമരങ്ങളും മാസങ്ങളുടെ ആസൂത്രണത്തിലൂടെ നടക്കുന്നതല്ല. അങ്ങനെ നടത്തുന്ന സമരങ്ങളെല്ലാം വിജയിക്കണമെന്നുമില്ല. അതിനൊരു ഉദാഹരണമാണ് ഉമ്മന്‍ചാണ്ടിയെ രാജിവയ്പിക്കാന്‍ ഇടതുമുന്നണി ആസൂത്രണം ചെയ്ത രാപ്പകല്‍ സമരം. അനിശ്ചിതകാലസമരം 24 മണിക്കൂറുകൊണ്ട് അവസാനിപ്പിച്ചത് മറക്കാറായിട്ടില്ല. എന്നാല്‍ പൊടുന്നനെ ഉരുത്തിരിയുന്ന സമരങ്ങള്‍ പ്രതീക്ഷിക്കാത്ത വിജയം കൈവരിച്ചതും ചരിത്രം. ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥിസമരത്തില്‍ ന്യായമുണ്ടെന്ന് ആദ്യം പ്രഖ്യാപിച്ചത് മുന്‍മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദനാണ്. അക്കാദമി ഭൂമി കൈവശം വച്ചതില്‍ ദുരൂഹതയും ആരോപിച്ച വിഎസ്, അധികഭൂമി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് കത്തും നല്കി. അതിനെക്കുറിച്ചഭിപ്രായം പറയാതെ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും വി. മുരളീധരനെതിരെ തിരിഞ്ഞതിന്റെ ലക്ഷ്യം വ്യക്തമാണ്. ബിജെപി ‘ഉമ്മാക്കി’ ചൂണ്ടിക്കാട്ടിയാല്‍ മറ്റുള്ളവരെല്ലാം ഭയന്നോടുമെന്ന് കരുതി. അക്കാദമി മാനേജ്മെന്റിന് ദാസ്യവൃത്തി ചെയ്യുന്ന സിപിഎം നിലപാട് പക്ഷേ ജനം തിരിച്ചറിഞ്ഞു. ഘടകകക്ഷിയായ സിപിഐക്കുപോലും സിപിഎമ്മിന് ദുഷ്ടലാക്കുണ്ടെന്ന് ബോദ്ധ്യമായി.
സ്വന്തം വിദ്യാര്‍ത്ഥി സംഘടനയുടെ സമരവീര്യം നിര്‍ജീവമാക്കി ഒറ്റുകാരാക്കിയപ്പോള്പോലും സിപിഐ വിദ്യാര്‍ത്ഥി സംഘടനയുടെ സമരത്തിലുറച്ചുനിന്നു. 29-ാം ദിവസം സമരം വിജയകരമായി അവസാനിപ്പിച്ചപ്പോള്‍ പാതിരാവില്‍ സൂര്യനുദിച്ച അവസ്ഥയിലായത് സിപിഎമ്മാണ്. അതിന്റെ ചമ്മലുമായാണ് അക്കാദമി സമരത്തില്‍ കോലീബി സഖ്യമെന്ന് കോടിയേരി ബാലകൃഷ്ണന് ആരോപിച്ച് ലേഖനമെഴുതിയത്. ലേഖനത്തില്‍ പറയുന്നു.
”………ലോ അക്കാദമിയുടെ മറവില്‍ കോണ്‍ഗ്രസും ബിജെപിയും നടത്തിയത് അന്യായമായ സമരാഭാസമായിരുന്നു. വിദ്യാര്‍ഥിസമരത്തെ ആദ്യംതന്നെ ബിജെപിയും ആര്‍എസ്എസും തകിടംമറിച്ചു. അതിന്റെ പ്രകടമായ തെളിവാണ് ബിജെപി നേതാവ് വി. മുരളീധരന്റെ നിരാഹാരം. കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും അത് പിന്തുടര്ന്നു.
അവിടെക്കണ്ട കാഴ്ചയാകട്ടെ വിചിത്രമാണ്. ബിജെപിയോടും ആര്‍എസ്എസിനോടും എത്രമാത്രം മൃദുത്വമാണ് കോണ്‍ഗ്രസ്-മുസ്ലിംലീഗ് കക്ഷികളും അവരുടെ നേതാക്കളും കാണിക്കുന്നതെന്ന് പേരൂര്‍ക്കടയിലെ സമരസ്ഥലത്തെ ഐക്യദാര്‍ഢ്യപ്രകടനങ്ങള്‍ വ്യക്തമാക്കി. എ.കെ. ആന്റണിയും മുസ്ലിംലീഗ് നേതാവ് ഹൈദരാലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും ബിജെപിയെ ആശിര്‍വദിക്കാനെത്തി. മോദി സര്‍ക്കാര്‍ സൃഷ്ടിച്ച നോട്ട് പ്രതിസന്ധിക്കെതിരെ എല്‍ഡിഎഫുമായി ചേര്‍ന്ന് സമരം നടത്താന്‍ വിസമ്മതിച്ച വി.എം. സുധീരനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും മുസ്ലിംലീഗിനും ബിജെപിയുമായി കൂട്ടുകൂടി സമരം നടത്തുന്നതിന് ഒരു മടിയുമുണ്ടായില്ല. ലോ അക്കാദമി സമരത്തെ ഇക്കൂട്ടര്‍ സംസ്ഥാനസര്‍ക്കാരിനെതിരായ രാഷ്ട്രീയസമരമാക്കി മാറ്റിയിരുന്നു. യഥാര്‍ഥത്തില്‍ ബിജെപി സ്പോണ്‍സര്‍ചെയ്ത സമരത്തിന്റെ പിടിയില്‍ കോണ്‍ഗ്രസ് വീഴുകയായിരുന്നു. ഇത് മനസ്സിലാക്കി നിലപാട് സ്വീകരിക്കാന്‍ എല്‍ഡിഎഫിനെ സ്നേഹിക്കുന്ന എല്ലാവരും തയ്യാറാകണമെന്ന അഭ്യര്ഥനയാണ് ഞങ്ങള്‍ നടത്തിയത്.
ലോ അക്കാദമി വിഷയത്തില്‍ ബിജെപി – കോണ്‍ഗ്രസ് നേതൃസംഘങ്ങള്‍ ഓരോ സമയത്തും ഓരോരോ ആവശ്യങ്ങളുന്നയിച്ച് പ്രശ്നം വഷളാക്കുകയായിരുന്നു. ആദ്യം പ്രിന്‍സിപ്പലിനെ ആസ്പദമാക്കിയായിരുന്നു പ്രക്ഷോഭം. വിവാദത്തിന് പാത്രമായ പ്രിന്‍സിപ്പല്‍ അഞ്ചുവര്‍ഷം പ്രിന്‍സിപ്പലായോ അധ്യാപികയായോ കോളേജില്‍ എത്തില്ലെന്നും ഇന്റേണല്‍ മാര്‍ക്ക് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വ്യവസ്ഥയുണ്ടാക്കാമെന്നും ഉള്‍പ്പെടെ 17 ആവശ്യങ്ങള്‍ അംഗീകരിച്ചപ്പോഴാണ് എസ്എഫ്ഐ പ്രക്ഷോഭം അവസാനിപ്പിച്ചത്. ഈ ഒത്തുതീര്‍പ്പില്‍ വിശ്വാസമില്ലെന്നും മിനിറ്റ്സ് കാണിക്കണമെന്നും സമരരംഗത്ത് ശേഷിച്ചവര്‍ ആവശ്യപ്പെട്ടപ്പോള്‍ എഡിഎമ്മിന് മുമ്പാകെ മിനിറ്റ്സ് മാനേജ്മെന്റ് ഹാജരാക്കി. ചര്‍ച്ച എഡിഎം നടത്തിയാല്‍ പോര വിദ്യാഭ്യാസമന്ത്രി നടത്തണമെന്ന് ശഠിച്ചപ്പോള്‍ അതിനും വഴങ്ങി. ഫെബ്രുവരി നാലിന് രണ്ടുമണിക്കൂര്‍ നീണ്ട ചര്‍ച്ച വിദ്യാഭ്യാസമന്ത്രി നടത്തി.
എന്നിട്ടും അന്ന് പ്രശ്നം ഒത്തുതീര്‍ക്കുകയും സമരം പിന്‍വലിക്കുകയും ചെയ്യാന്‍ കഴിയാതിരുന്നതുവഴി ബിജെപി ഒരുക്കിയ രാഷ്ട്രീയകെണിയില്‍ മറ്റുള്ളവര്‍ വീഴുകയായിരുന്നു. ഈ സമരത്തിന്റെ മറവില്‍ മുഖ്യമന്ത്രിയെ താറടിക്കാന്‍ നടന്ന ശ്രമം പ്രതിഷേധാര്‍ഹമാണ്. സമരത്തെ ഭൂപ്രശ്നമാക്കി മാറ്റാന്‍ മാത്രമല്ല മുഖ്യമന്ത്രിയുടെ വാക്കുകള്‍ വളച്ചൊടിച്ച് ഇല്ലാത്ത അര്‍ഥം കല്പ്പിക്കാനുള്ള ശ്രമവും നടന്നു. പട്ടം താണുപിള്ളയുടെയും പനമ്പള്ളി ഗോവിന്ദമേനോന്റെയും മന്ത്രിസഭാംഗമായിരുന്ന പി.എസ്. നടരാജപിള്ളയുടെ അച്ഛന്റെ പേരിലുള്ള ഭൂമി സര് സിപിയുടെ ദിവാന് വാഴ്ചയില്‍ രാജഭരണം ഏറ്റെടുത്തതാണ്. ആ ഭൂമി ലോ അക്കാദമിയുടെ ട്രസ്റ്റിന് പതിച്ചുകൊടുത്തത് കെ. കരുണാകരന് മുഖ്യമന്ത്രിയായിരിക്കെയാണ്. ഭൂമി പതിച്ചുകൊടുത്ത അച്ഛന്റെ നടപടിക്കെതിരെയാണ് മകന് സമരം നടത്തിയതെന്നത് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു…….”
എത്രമാത്രം വികൃതമായും വിചിത്രമായുമാണ് കോടിയേരി പ്രശ്നത്തെ അവതരിപ്പിച്ചതെന്ന് ആരും ചോദിച്ചുപോകും. സമരത്തിന്റെ നാള്‍വഴി ഇവിടെ വിവരിക്കുന്നില്ല. എന്നാല്‍ വി. മുരളീധരന്റെ പിറകെ കെ. മുരളീധരന് സമരത്തിനിരുന്നു എന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. വി. മുരളീധരന് പിന്നാലെ സമരമിരുന്നത് ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷാണ്. കെ. മുരളീധരന് മറ്റൊരു സമരപന്തലിലാണ് സമരമിരുന്നത്. ഒരേ ലക്ഷ്യസ്ഥാനത്തേക്ക് പോകുന്നവര്‍ ഒരു വണ്ടിയില്‍ കയറിപോയാല്‍ അതെങ്ങനെ കൂട്ടുകെട്ടാകും? ആ വണ്ടിയില്‍നിന്ന് എസ്എഫ്ഐയെ ഇറക്കിക്കൊണ്ടുപോയത് ഭയം കൊണ്ടാണ്. മറ്റുള്ളവരുമായി ഇടപഴകിയാല്‍ കുട്ടികള്‍ നഷ്ടപ്പെടുമെന്ന ഭീതി.
ശത്രുത എക്കാലവും എല്ലാവരോടും എന്നത് അസഹിഷ്ണുതയാണ്. ജനാധിപത്യത്തിന് ചേരുന്നതല്ല. പിണറായി വിജയനെ താറടിക്കാന്‍ മറ്റാരും ശ്രമിച്ചതല്ലല്ലൊ. ‘സര് സിപി ഏറ്റെടുത്ത ഏതോ ഒരു പിള്ളയുടെ ഭൂമി’ എന്ന മുഖ്യമന്ത്രിയുടെ വാക്ക് മലര്‍ന്നുകിടന്ന് തുപ്പുകയായിരുന്നില്ലെ. രണ്ട് മന്ത്രിസഭയില്‍ അംഗമായിരുന്ന സ്വാതന്ത്ര്യസമര നായകനെക്കുറിച്ച് മുഖ്യമന്ത്രിക്ക് ധാരണയില്ലെങ്കില്‍ ആരും പറഞ്ഞുപോകും. ‘എടോ വിജയാ കേരളത്തെക്കുറിച്ച് താങ്കള്‍ക്ക് ഒരു ചുക്കും അറിയില്ലെന്ന്’.
അക്കാദമി സമരം വിജയകരമായി സമാപിച്ചപ്പോള്‍ അതിന്റെ നേരവകാശികളാകാന്‍ പലരും മുന്നിട്ടിറങ്ങുന്നുണ്ട്. ലാത്തിയടിയേറ്റ കെ. സുരേന്ദ്രനും ഗ്രാനേഡ് ഏറുകൊണ്ട് കണ്ണ് തകരുന്ന നിലയിലായ ഡോ. പി.പി. വാവയും യുവമോര്‍ച്ച നേതാക്കളും ജയിലില്‍ കിടന്ന മറ്റ് നേതാക്കളും വിദ്യാര്‍ത്ഥി സമരത്തിന് മുഖ്യ നേതൃത്ത്വത്തിലുണ്ടായ എബിവിപിയുമൊന്നും നേട്ടം കൊയ്യാനും മേനി നടിക്കാനും ശ്രമിക്കുന്നില്ല. സമരമെന്ന പെരുമഴയത്ത് കോലായില്‍ കയറി തല നനയാതെ ശ്രദ്ധിച്ചവര്‍ പലരും മിടുക്ക് കാട്ടുന്നുണ്ട്. ചിലര്‍ വിദ്യാര്‍ത്ഥികളില്‍ ചിലരെ വിളിച്ച് പ്രാതലും അത്താഴവുമൊക്കെ നല്കാന് തിരക്കു കൂട്ടുകയാണ്. മഴ തീര്‍ന്ന് മരം പെയ്യുന്നതുപോലെയാണ് ഇന്ന് പേരൂര്‍ക്കടയുടെ അവസ്ഥ. വിദ്യാര്‍ത്ഥി സമരം തീര്‍ന്നെങ്കിലും അക്കാദമി ഭൂമിയും ഭൂമിയുടെ രേഖയുമെല്ലാം സംബന്ധിച്ച വിവാദം കെട്ടടങ്ങാന്‍ പോവുന്നില്ല. നമ്പോലന് കഥപോലെ അത് തുടര്‍ന്നുകൊണ്ടേയിരിക്കും. സര് സിപി ചെയ്തതാണ് ശരി എന്ന് വിശ്വസിക്കുന്നവര്‍ വരും കാലങ്ങളില്‍ വല്ലാതെ വിയര്‍ക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: