ഇടുക്കി: ഇംഗ്ലീഷ് സംസാരിക്കാത്തതിന്, ഞാന്‍ മലയാളമേ സംസാരിക്കൂയെന്ന് പേപ്പറില്‍ എഴുതി വിദ്യാര്‍ത്ഥിയുടെ പുറത്ത് ഒട്ടിച്ച് അപമാനിച്ച അദ്ധ്യാപിക അവധിയില്‍. തൊടുപുഴ വണ്ണപ്പുറം ജയറാണി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക അസ്സനാണ് അവധയില്‍ പ്രവേശിപ്പിച്ചത്. അധ്യാപിക ഇനി സ്കൂളില്‍ പഠിപ്പിക്കാന്‍ എത്തില്ലെന്ന് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ റോസ്ലിന് ‘ജന്മഭൂമിയോട് പറഞ്ഞു.
കരാര്‍ അടിസ്ഥാനത്തിലാണ് അദ്ധ്യാപികയുടെ നിയമനം. ഫെബ്രുവരി 27 വരെയാണ് കരാര്‍ ഒപ്പിട്ടിരുന്നത്. ഇത് ഇനി പുതുക്കി നല്‍കില്ല. നാഗാലാന്‍ഡ് സ്വദേശിനിയായ അദ്ധ്യാപിക സ്പോക്കണ് ഇംഗ്ലീഷ് പഠിപ്പിക്കാനാണ് മാസങ്ങള്‍ക്ക് മുന്‍പ് സ്കൂളില്‍ എത്തിയത്. കുട്ടികളെ മാനസികമായി വേദനിപ്പിക്കുന്ന ശൈലിയായിരുന്നു ഇവരുടേത്. പരാതിയുമായി രംഗത്തെത്തിയ വിദ്യാര്‍ത്ഥിയുടെ പുറത്ത് പതിച്ച പേപ്പര്‍ ചൂണ്ടിക്കാട്ടി പഠനത്തില്‍ വീഴ്ചയുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഇതായിരിക്കും ശിക്ഷയെന്നും അദ്ധ്യാപിക പറഞ്ഞിരുന്നു.
ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നാണ് പ്രിന്‍സിപ്പാളിന്റെ നിലപാട്. അദ്ധ്യാപികയ്ക്കെതിരെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം വണ്ണപ്പുറം പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ മൂന്ന് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അദ്ധ്യാപികയെ അറസ്റ്റ് ചെയ്യുന്നതിന് പോലീസ് തയ്യാറായിട്ടില്ല.
വണ്ണപ്പുറം പോലീസ് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കണമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ജില്ലാ ചൈല്‍ഡ് ലൈന്‍ അധികാരി ഗോപാലകൃഷ്ണന് പറഞ്ഞു. കേസില്‍ 30 ദിവസത്തിനകം കുറ്റപത്രം നല്‍കണമെന്നാണ് വ്യവസ്ഥ. ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് സ്കൂളിലെ സംഭവങ്ങള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ രേഖാമൂലം ധരിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: