കണ്ണൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള അഴീക്കല്‍ പാമ്പാടി ആലിന് കീഴില്‍ ക്ഷേത്രത്തിലെ അയിത്താചരണത്തിനെതിരെ ജനാധിപത്യ രാഷ്ട്രീയ സഭയുടെ നേതൃത്വത്തില്‍ ദളിത് കുടുംബങ്ങള്‍ കളക്ട്രേറ്റ് പടിക്കല്‍ നടത്തുന്ന സമരം സിപിഎമ്മില്‍ ചര്‍ച്ചയായി.
പുരോഗമനം പ്രസംഗിക്കുന്ന പാര്‍ട്ടി നേതൃത്വം പഴയആചാരത്തിന്റെ പേരില്‍ അയിത്തത്തെ അനുകൂലിക്കുകയാണോയെന്ന ചോദ്യമാണ് അണികള്‍ക്കിടയില്‍ ഉയര്‍ന്നത്. പാര്‍ട്ടി ഗ്രാമങ്ങളിലും അണികള്‍ക്കും നേതാക്കള്ക്കുമിടയിലും വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അഴീക്കല്‍ മേഖലയിലെ പട്ടികജാതിക്കാരായ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ക്ഷേത്രഭാരവാഹികളുടെ അയിത്താചരണത്തിനെതിരെ ഇന്നലെ കളക്ടര്‍ക്ക് പരാതി നല്കിയ സംഭവം സിപിഎമ്മിലെ ഭിന്നതയാണ് കാണിക്കുന്നത്.
നിരാഹാര സമരത്തിന് പിന്തുണയേറുകയാണ്. നിരവധി സാമൂഹ്യ-സാസ്ക്കാരിക-രാഷ്ട്രീയ സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരുമാണ് സമരപ്പന്തലിലേക്ക് ഒഴുകിയെത്തുന്നത്. ഇന്നലെ ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ് സമരപ്പന്തല്‍ സന്ദര്‍ശിച്ചു. അയിത്താചരണത്തിനെതിരെ ദളിത് സമൂഹം സമരം ചെയ്യുമ്പോള്‍ കണ്ടില്ലെന്ന് നടിച്ച് വെല്ലുവിളിയുമായി സിപിഎം നേതൃത്വം അയിത്താചരണവുമായി മുന്നോട്ട് പോവുകയാണ്. ഇതിന്റെ ഭാഗമാണ് ഇന്നും നാളെയുമായി നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ ദളിത് കുടുംബങ്ങളെ ഒഴിവാക്കി തിരുവായുധമെഴുന്നളളത്ത് ചടങ്ങ് നടത്തിയത്. രണ്ടു വര്‍ഷമായി നിര്‍ത്തിവെച്ച അയിത്തമാണ് ഇത്തവണ പുനഃസ്ഥാപിച്ചത്.
ക്ഷേത്രോത്സവ സമാപന ദിവസമായ നാളെവരെ സമരം നടത്താനും അനാചാരത്തെ നിയമപരമായി നേരിടാനും സിപിഎം നടപടിക്കെതിരെ പ്രശ്നം പൊതുസമൂഹത്തിനു മുന്നില്‍ എത്തിക്കാനുമാണ് ജെആര്‍എസ് തീരുമാനം. ജനാധിപത്യ രാഷ്ട്രീയ സഭ ജില്ലാ പ്രസിഡണ്ടും തദ്ദേശവാസിയുമായ പ്രസീത കൊയിലേരിയാണ് നിരാഹാരസമരം നടത്തി വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: