കോഴഞ്ചേരി:ആചാര്യന്മാരുടെയും ഗുരുക്കന്മാരുടെയും ദര്‍ശനങ്ങളുടെ ഫലമായാണ്ഭാരതത്തില് ധര്‍മ്മം നിലനില്ക്കുന്നതെന്ന്ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്.നൂറ്റിഅഞ്ചാമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തില്‍ ആചാര്യാനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ആചാര്യന്മാര് നാടിനെ നയിച്ചതും സംസ്കാരം നിലനിര്‍ത്തിയതും. ഭരണാധികളെയല്ല മറിച്ച് സംസ്കാരത്തിനു പോറലേല്‍ക്കാതെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിച്ചു പോന്ന ഭാരതീയ ആചാര്യന്മാരേയും ഗുരുപരമ്പരയെയാണ് സമൂഹം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തുപോന്നത്. സ്വാര്ത്ഥചിന്തവെടിഞ്ഞ് മറ്റുള്ളവരുടെ ഉത്കര്ഷത്തിനു വേണ്ടി മാത്രം ജീവിച്ചവരാണ് നമ്മുടെ ആചാര്യന്മാര്.
സമൂഹത്തെ നേര്‍വഴിക്കു നയിക്കുന്നതില്‍ ആചാര്യന്മാരുടെ ഉപദേശങ്ങള്‍ക്ക് മുഖ്യ പങ്കാണുള്ളത്. വിദേശ സാമ്രാജ്യ ശക്തികള്‍ ഭാരതം കൈയ്യേറാന്‍ ശ്രമിച്ചപ്പോഴും ആചാര്യദര്ശനങ്ങളുടെ പിന്‍ബലത്തിലാണ് ഭാരതീയ സംസ്കാരം തകരാതെ നിലനിന്നത്.
ജാതിയില്ലെന്നു വിളിച്ചു പറഞ്ഞാല്‍ ജാതിചിന്ത പോകില്ല. സ്വന്തം ജാതിപ്പേര് വിളിച്ചുപറഞ്ഞ് ജാതിയ്ക്കെതിരേ പറയുന്നതില്‍ അര്‍ത്ഥമില്ല. മന്നവും ആര് ശങ്കറും മന്മഥനും ഒക്കെ പ്രസംഗത്തേക്കാള്‍ ഉപരി പ്രവൃത്തിയിലൂടെ സത്യം കാണിച്ചു തന്നവരാണ്. ആചാര്യനേയും ഗുരുക്കന്മാരേയും വിസ്മരിച്ചുള്ള ജീവിതം അര്‍ത്ഥശൂന്യമായി മാറും.
കഴിഞ്ഞ നൂറ്റാണ്ടിന്റെആദ്യകാലഘട്ടത്തില് ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തില്‍ നിന്നുയര്‍ന്നു പൊങ്ങിയ ധര്മ്മവചനങ്ങളുടെ പ്രചോദനമാണ് കേരളത്തില്‍ സാംസ്കാരിക നവോത്ഥാനത്തിനു ബീജാവാപം ഉണ്ടായത് തത്വം പ്രസംഗിക്കുകയും അത് ജീവിതത്തിലൂടെ അനുഷ്ഠിക്കുകയും ചെയ്ത ആചാര്യന്മാര് സമൂഹത്തില്‍ ഉണ്ടാക്കിയ മാറ്റംവര്ണ്ണനാതീതമാണ്. ചിറ്റേടത്തു ശങ്കുപ്പിള്ള, മൈലാടുംപാറയിലെ തപസ്വി ഓമലന്, സ്വാമി അളകാനന്ദന്, കറുമ്പന് ദൈവത്താന്‍, കണ്ഠന് കുമാരന്, ചിറ്റക്കര ചോതി തുടങ്ങിയ സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ക്ക് പ്രചോദനം ആയത് ഇവിടെ നിന്നും ഉയര്‍ന്ന നവോത്ഥാന മുദ്രാവാക്യങ്ങളായിരുന്നെന്നും കുമ്മനംപറഞ്ഞു.
ചടങ്ങില്‍ കടുക്കച്ചിറ അഭേദാനന്ദാശ്രമമഠാധിപതി സ്വാമി അഭയാനന്ദതീര്‍ത്ഥപാദര്‍ അദ്ധ്യക്ഷനായിരുന്നു.കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പര്‍ പ്രൊഫ. ഡോ. എ എം ഉണ്ണിക്കൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. പബ്ലിസിറ്റി കണ്‍വീനര്‍ എം അയ്യപ്പന്‍കുട്ടി സ്വാഗതവും കെ പി സോമന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: