ഇറ്റാലിയന്‍ മരുമകള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ കള്ളക്കണക്കുമൊപ്പിച്ച് രാഷ്ട്രപതിഭവന്റെ തിണ്ണനിരങ്ങിയതിനെ ഓര്‍മ്മിപ്പിക്കുന്നതാണ് മന്നാര്‍ഗുഡി മരുമകളുടെ തമിഴ്നാട് വാഴാനുള്ള മോഹം. തമിഴകം മന്നാര്‍ഗുഡി മാഫിയ വാഴാന്‍പോകുന്നതിലെ വേദനയും അമര്‍ഷവുംകൊണ്ട് പൊട്ടിത്തെറിക്കുകയാണ് കേരളത്തിലെ മാധ്യമ മാഫിയയും പുരോഗമന, സാംസ്കാരിക മാഫിയയും. ജയലളിതയുടെ വേലക്കാരിക്ക് തമിഴ്നാട് മുഖ്യമന്ത്രിയാകാന്‍ എന്ത് യോഗ്യത എന്ന ചോദ്യവുമായി നിറഞ്ഞുനിന്നവരില്‍ എഴുത്തുകാരും സിനിമക്കാരും മുതല്‍ യോഗ്യത പൂണ്ടുവിളയാടിനില്‍ക്കുന്ന രാഷ്ട്രീയ നേതാക്കന്മാര് വരെയുണ്ട്. എന്നും വിധേയനായിരുന്ന പനീര്‍ശെല്‍വം പതുങ്ങിയത് കുതിക്കാനായിരുന്നെന്ന് അറിയാതെയായിരുന്നു ശശികലയുടെ നീക്കങ്ങള്‍. കേട്ടറിഞ്ഞതിനേക്കാള്‍ വലുതാണ് ശെല്‍വമെന്ന സത്യം തിരിച്ചറിഞ്ഞപ്പോള്‍ ശശികല ശേഷിക്കുന്ന വിധേയന്മാരെ പത്തായത്തില് ഒളിപ്പിച്ച് പിന്നെയും ഗവര്‍ണര്‍ക്ക് പിന്നാലെയായി.
തിരുത്തുറൈപൂണ്ടിക്കാരന്‍ വിവേകാനന്ദ മുതലിയാരുടെയും കൃഷ്ണവേണിയുടെയും മകള്‍ വി.കെ. ശശികലയെ തമിഴ്നാട് മുഖ്യമന്ത്രിയാകാന്‍ അവര്‍ ജനറല്‍സെക്രട്ടറിയായ പാര്‍ട്ടി നിശ്ചയിച്ച വാര്‍ത്ത കേട്ടപ്പോള്‍ തുടങ്ങിയതാണ് ആയമ്മയുടെ യോഗ്യതയെ ചൊല്ലി ആഗോള അയോഗ്യന്മാരുടെ നിലവിളി. ഇവിടെ ഭരണപരിഷ്കാരകമ്മീഷന്‍ ചെയര്മാന് മുതല്‍ പിണറായി വിജയന്റെ സ്വന്തം കുക്കറി കോളേജ് പ്രിന്‍സിപ്പള്‍ വരെയുള്ളവര്‍ കസേരക്കാലില് കടിച്ചുതൂങ്ങിക്കിടന്നുകൊണ്ടാണ് മന്നാര്‍ഗുഡി മാഫിയ എന്ന് ഓരിയിടുന്നത്.
വീഡിയോഷോപ്പുകാരി, ജയലളിതയുടെ അടുക്കളക്കാരി, അഴിമതിക്കാരി എന്നിങ്ങനെ ഗുണഗണങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു ആക്രമണം. ജയലളിത പടിക്കുപുറത്താക്കിയ മന്നാര്‍ഗുഡി മാഫിയ എങ്ങനെ വീണ്ടും പോയസ് ഗാര്‍ഡനിലെത്തി എന്നായി അന്വേഷണം. ഇമ്മാതിരി വായ്ത്താരി കേട്ടാല്‍ത്തോന്നുക രാജ്യം ഇത്തരമൊരു മാഫിയയെ ആദ്യമായി കാണുകയാണെന്ന്. ശശികലയുടെ മന്നാര്‍ഗുഡി മാഫിയയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചവര്‍ സോണിയ മാഫിയ മുതല്‍ ലോ അക്കാദമി മാഫിയ വരെയുള്ള അഴിമതിയുടെയും കൊള്ളയുടെയും കൊള്ളിവെയ്പിന്റെയും മൊത്തക്കുത്തകക്കാരുടെ യോഗ്യതയെക്കുറിച്ച് മിണ്ടിയിട്ടേയില്ല എന്നതാണ് രസകരം. കല്‍ക്കരിയായും സ്പെക്ട്രമായും ഭൂമിയായും ഹെലികോപ്റ്ററായുമൊക്കെ സോണിയയുടെ കുടുംബം അടിച്ചുമാറ്റി വഴിയാധാരമാക്കിയ ഒരു നാടിന്റെ തെക്കേക്കോണിലിരുന്നാണ് കളര്‍ ടിവി കുംഭകോണം നടത്തിയതിന് വിവേകാനന്ദന് കൃഷ്ണവേണി ശശികലയെ പ്രബുദ്ധകേരളം അപഹസിക്കുന്നത്!
ജയലളിത വാണതിനും വീണതിനും പിന്നില്‍ ശശികലയാണെന്നാണ് കേള്‍ക്കുന്നത്. ജയലളിതയ്ക്ക് ജയില്‍യോഗം ഉണ്ടായതും അന്‍പുടയ തോഴിയുടെ അരുമയാന ചെയ്തികള്‍ കൊണ്ടാണത്രെ. ജയലളിതയെ അഴിമതിക്കാരിയാക്കി ഒരുവഴിക്കാക്കിയതിനുപിന്നിലും മന്നാര്‍ഗുഡി മരുമകള്‍ക്കാണുപോലും മുഖ്യ പങ്ക്. ജയില്‍യോഗം കഴിഞ്ഞ് കരുത്താര്‍ജിച്ച് മടങ്ങുമ്പോള്‍ ഒരുവേള ജയലളിത തോഴിയെ പടിക്കുപുറത്താക്കി കതകടച്ചു. ശശികലയെയും ഭര്‍ത്താവ് നടരാജനെയും കണ്മുന്നില് കണ്ടേക്കരുതെന്നായിരുന്നു അമ്മയുടെ കല്പന. നടരാജനാണ് പ്രശ്നക്കാരനെന്ന് വരുത്തി കണവനെ കയ്യൊഴിഞ്ഞ് പിന്നെയും ശശികല തോഴിയായി. അമ്മയും ചിന്നമ്മയും പോയസ് ഗാര്‍ഡനിലെ അകത്തളത്തിലിരുന്ന് തമിഴകം ഭരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം പോലും ടെലിവിഷന്‍സ്ക്രീനിലൂടെ നിര്‍വഹിക്കുകയും നൂറില്‍നൂറ് വിജയം നേടുകയും ചെയ്ത വിസ്മയമായി ജയലളിത മാറി.
അമ്മ തമിഴകം വാണപ്പോഴെല്ലാം ശശികല നിഴലായി നിന്നു. നിഴലാണ് അമ്മയെ നടത്തിച്ചതെന്ന് പിന്നെ ലോകം കേള്‍ക്കുന്നു. ഒരു നാട് ഭരിക്കുന്ന മുഖ്യമന്ത്രി മെല്ലെ കിടക്കയിലേക്കും മറവിയിലേക്കും മരണത്തിലേക്കും കടന്നുപോയി. ആരും അവരെ കണ്ടില്ല. കാണാന്‍ സാധിച്ചില്ല. അസുഖത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ കാറ്റത്ത് പാറിനടന്നിട്ട് വര്‍ഷം ഒന്നായി. അതിനിടിയില്‍ തോഴിയുടെ ഭര്‍ത്താവും ഏഴൈതോഴന്റെ തോഴനുമായ നടരാജന് പോയസ് ഗാര്‍ഡനിലെത്തി. ജയലളിത ഒന്നും അറിഞ്ഞില്ല. അമ്മയെക്കുറിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ക്ക് ഒന്നിനും ഒരു സ്ഥിരീകരണവും ലഭിച്ചില്ല. ആശുപത്രിക്കിടക്കയിലായിട്ടും വിവരങ്ങള്‍ പുറത്തേക്കുവന്നില്ല. മരിച്ചെന്നും മരിച്ചില്ലെന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നെന്നുമൊക്കെ അശരീരികള്‍. ഓരോ അശരീരികള്‍ക്കുമൊപ്പം തമിഴ്നാട് കുലുങ്ങി. ചിലപ്പോള്‍ മാറത്തടിച്ച് നിലവിളിച്ചും ചിലപ്പോള്‍ പൊട്ടിച്ചിരിച്ചും മരണത്തിന്റെയും പുനര്‍ജനിയുടെയും വാര്‍ത്തകളോട് മക്കള്‍ പ്രതികരിച്ചു.
ഒടുവില്‍ ജയലളിതയുടെ മരണം സ്ഥിരീകരിക്കപ്പെട്ടു. അന്നേനാള്‍വരെ അഴിമതിലളിത എന്ന് പരിഹസിച്ച പത്രങ്ങളും ചാനലുകളും മരണത്തിനുമുന്നില്‍ മര്യാദരാമന്മാരായി. ജയയുടെ ജനക്ഷേമതല്‍പരതയെ വാഴ്ത്തിപ്പാടി. മണിക്കൂറുകള്‍ക്കകം നിഴല്‍ ജയയായി മാറിയതുകണ്ട് അവരും അമ്പരന്നു. ജയ കയ്യടക്കിവച്ച പാര്‍ട്ടിയുടെ താക്കോല്‍ പരസ്യമായി തോഴി ഏറ്റെടുത്തു. പാര്‍ട്ടി മീറ്റിങ്ങുകളില്‍ ശശികല റാണിയായി അവരോധിക്കപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ ഒരാള്‍ പോലും അപശബ്ദം പുറപ്പെടുവിച്ചില്ല. എല്ലാം ഒരേ സ്വരത്തില്‍ തീരുമാനിക്കപ്പെട്ടു. മുന്‍പെപ്പോഴും എന്നപോലെ ജയലളിതയുടെ അഭാവത്തില്‍ വിധേയന് പനീര്‍ശെല്‍വം മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരുന്നു. അമ്മയെന്ന് പാടിവളര്‍ന്നവര്‍ ചിന്നമ്മ വാഴ്ക എന്ന് മുദ്രാവാക്യം വിളിച്ചു. അമ്മ കല്ലറയില്‍ ഒടുക്കപ്പെടുന്നതിനുംമുന്നേ തമിഴകത്ത് അണികള്‍ ചിന്നമ്മയുടെ പോസ്റ്ററുകള്‍ പതിച്ചു. ഒടുവില്‍ ഒരുരാത്രി ചിന്നമ്മയ്ക്കുചുറ്റും അവര്‍ ഒത്തുചേര്‍ന്നു. വിധേയന് കസേരയൊഴിയാന്‍ തീരുമാനിച്ചു.
പറഞ്ഞുവരുമ്പോള്‍ എല്ലാം ജനാധിപത്യമാണ്. അല്ലെങ്കില്‍ നോക്കൂ, എതിരഭിപ്രായത്തിന്റെ ചെറുവിരലനക്കം പോലും പ്രകടിപ്പിക്കാതെ ഭസ്മക്കുറിയിട്ട്, ചിരിതൂകി ഇറങ്ങിപ്പോയ പനീര്‍ ശെല്‍വത്തെ രാത്രിയുടെ അന്ത്യയാമങ്ങളിലൊന്നില്‍ അമ്മയുടെ ആത്മാവ് വിളിച്ചെഴുന്നേല്‍പിക്കുമായിരുന്നോ? പനീര്‍ശെല്‍വം രാജശെല്‍വമാകാനുള്ള പുറപ്പാടിലാണ്. ചിന്നമ്മയുടെ ചിറകിനടിയില്‍ നിന്ന് എത്രയെണ്ണത്തെ റാഞ്ചാനാകും എന്നതിലാണ് അവിടുത്തെ ജനാധിപത്യം കുടിയിരിക്കുന്നത്. ശെല്‍വത്തിന് പിന്തുണയേറുന്നുണ്ടെന്നാണ് ഒടുവിലത്തെ വിവരങ്ങള്‍.
ശശികലയുടെ ഭര്‍ത്താവ് നടരാജന് തമിഴ്നാട് സര്‍ക്കാരില്‍ പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ ആയിരുന്നു. മുഖ്യമന്ത്രി എം.ജി. രാമചന്ദ്രന്റെ മാനസപുത്രിയായിരുന്ന സൗത്ത് ആര്‍കോട്ട് കളക്ടര്‍ വി.എസ് ചന്ദ്രലേഖയുടെ പ്രിയമിത്രം. ചന്ദ്രലേഖയിലൂടെയാണ് ശശികല ജയലളിതയിലേക്കുള്ള പാലം തീര്‍ത്തത്. എണ്‍പതുകളുടെ തുടക്കം മുതല്‍ 2011 ഡിസംബര്‍ 19ന് ജയലളിത പാര്‍ട്ടിയില്‍ നിന്നും വീട്ടില്‍ നിന്നും പുറത്താക്കുന്നതുവരെ നിഴലായും നിലാവായും പുരട്ച്ചി തലൈവിക്ക് തോഴിയായിരുന്നു അവര്‍. ഭര്‍ത്താവിനെയും ബന്ധുക്കളെയും തള്ളിപ്പറഞ്ഞ് മടങ്ങിവന്നപ്പോള്‍ മറന്നും പൊറുത്തും തന്റെ ഉടന്‍പിറവ സഹോദരിയെ ജയലളിത പിന്നെയും കൂടെക്കൂട്ടി. ഒടുവില്‍ ജയയുടെ മരണകാരണം തെരഞ്ഞ് പരാതികളും കത്തുകളും അധികാരികളെ തേടിയെത്തി.
എല്ലാ പരാതിയിലും ദുരൂഹത നിഴല്‍പരത്തി നില്ക്കുന്നു. ശശികല പോയസ് ഗാര്‍ഡനിലെ പോയ്സണ്‍ ആയിരുന്നുവെന്നുവരെ ആക്ഷേപം ഉയരുന്നു. എന്നിട്ടും ശശികലയെ വാഴിക്കുന്നതിനോട് മുഖം ചുളിക്കാന്‍ യോഗ്യതയുള്ളവര്‍ ആരുണ്ട് എന്നത് പേരുകേട്ട ഇന്ത്യന്ജനാധിപത്യം നേരിടുന്ന ഒരു ഒന്നൊന്നര ചോദ്യമാണ്. കുടുംബവാഴ്ച അലങ്കാരമാക്കിയ ഒരു പാര്‍ട്ടിയോടും ഇറ്റാലിയന്‍ മരുമകളുടെ അടുക്കളനിരങ്ങികള്‍ക്കുവരെ കാബിനറ്റ് പദവികള്‍ വീതംവച്ച രാഷ്ട്രീയത്തോടും ചേര്‍ന്നുനിന്ന് വികാരം വിറ്റ് കാശാക്കിയ മാധ്യമങ്ങളും നേതാക്കളും അതിന് യോഗ്യരാണോ? കാലിത്തീറ്റക്കേസില്‍ അകത്തുപോയ ലാലുവിന്റെ കസേര ഭാര്യ റാബറിക്കുള്ളതായിരുന്നു. അന്നും ജനാധിപത്യത്തിന് കോലം മന്നാര്‍ഗുഡി മാഫിയയുടേത് തന്നെയായിരുന്നു. ചിന്നമ്മ രാഷ്ട്രീയത്തിനും ജനാധിപത്യത്തിന്റെ മറയുണ്ടെന്ന് വിമര്‍ശകര്‍ ഓര്‍ക്കുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: