കോഴിക്കോട്: പാമ്പാടി നെഹ്റു കോളജിലെ ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത കേസിലെ കുറ്റക്കാരെ രക്ഷിക്കുന്നതിന് ഉന്നതതല ഗൂഢാലോചന നടന്നതായി യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്. അഡ്വ. കെ. പി. പ്രകാശ്ബാബു. മന്ത്രി എ.കെ. ബാലന് ഉള്‍പ്പെടെയുള്ളവര്‍ കേസ് അട്ടിമറിക്കാന്‍ കൂട്ടു നിന്നിട്ടുണ്ട്. ജിഷ്ണു ആത്മഹത്യ ചെയ്തതു മുതല്‍ ഇതുവരെ കൊലയാളികളെ രക്ഷിക്കുന്നതിനുള്ള അന്വേഷണമാണ് പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്.
പി.ജി. വിദ്യാര്‍ത്ഥിയെക്കൊണ്ട് പോസ്റ്റ്മോര്‍ട്ടം നടത്തിച്ചതും ആത്മഹത്യ ചെയ്ത മുറി പൂട്ടി സീല്‍ വെക്കാതിരിക്കുകയും, ആത്മഹത്യക്ക് ഉപയോഗിച്ച വസ്തു ഹാജരാക്കാതിരുന്നതും ഇതിന്റെ ഭാഗമാണ്. ജിഷ്ണുവിന്റെ കൊലയാളികളെ രക്ഷിക്കാനാണ് കുടുംബം ആവശ്യപ്പെടാതെ മരണപ്പെട്ട ഉടനെ സര്‍ക്കാര്‍ 10 ലക്ഷം നല്‍കിയത്. നീതിക്ക് വേണ്ടി യാചിച്ച ജിഷ്ണുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്കി സാധ്യമായതെല്ലാം ചെയ്തെന്ന് പറഞ്ഞ മുഖ്യമന്ത്രി സാംസ്കാരിക കേരളത്തിനപമാനമായി മാറിയിരിക്കുകയാണ്. 230 പേരെ കേസന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്ത അന്വേഷണ സംഘം പ്രതികളെന്ന് ആരോപിക്കപ്പെട്ട അഞ്ചു പേരെ ചോദ്യം ചെയ്യാത്തതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണം.
ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇരകളോടും വേട്ടക്കാരോടും ഒരേ സമീപനം സ്വീകരിക്കുന്ന മുഖ്യമന്ത്രി നിലപാട് തിരുത്തണം. നെഹ്റു കോളജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലുവിനെയും പി.ആര്‍ഒ സജിത്ത് വിശ്വനാഥിനെയും പ്രവീണിനെയും നുണ പരിശോധനക്ക് വിധേയമാക്കണം. സ്വാശ്രയ ചൂഷണത്തില്‍ ജീവന് നഷ്ടപ്പെട്ട അടിയുറച്ച കമ്യൂണിസ്റ്റ് കുടുംബാംഗമായ ജിഷ്ണുവിന്റെ കുടുംബത്തിന് നീതി നിഷേധിച്ച മുഖ്യമന്ത്രി കൂത്തുപറമ്പ് രക്തസാക്ഷി കുടുംബങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജിഷ്ണുവിന്റെ കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ യുവമോര്‍ച്ച സമരരംഗത്തുണ്ടാകുമെന്നും ജിഷ്ണുവിന്റെ അമ്മ നടത്തുന്ന സമരത്തിന് യൂവമോര്‍ച്ച പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ജിഷ്ണുവിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യുക, മാനേജ്മെന്റ് കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 13ന് പാമ്പാടി നെഹ്റു കോളജിന് മുന്നില്‍ യുവമോര്‍ച്ച 24 മണിക്കൂര്‍ ഉപവാസം നടത്തുമെന്നും കൊലയാളികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ 20 മുതല്‍ വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടുപടിക്കല്‍ സമരം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
യുവമോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ പ്രബീഷ് മാറാട്, ജില്ലാ ജനറല്‍ സെക്രട്ടറി ഹരീഷ്, സെക്രട്ടറി സാലു ഇരഞ്ഞിയില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: