കോഴിക്കോട്: കോഴിക്കോട്ടും കോട്ടയത്തും ഈവര്‍ഷം ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം തുടങ്ങുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് ടി.സി. മാത്യു പറഞ്ഞു. പുതിയറ പാവമണി റോഡിന് സമീപം ലാമിര്‍ ക്രിക്കറ്റ് അക്കാദമി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥലം വാങ്ങാനും സ്റ്റേഡിയം നിര്‍മ്മാണത്തിനുമുള്ള നിര്‍ദ്ദിഷ്ട ഫണ്ട് ലോധ കമ്മീഷന് തടഞ്ഞ സാഹചര്യത്തിലാണ് കോഴിക്കോട്ടും, കാസര്‍ഗോഡും പദ്ധതി വൈകിയത്. പതിനാല് ജില്ലകളിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുകയെന്നതാണ് അസോസിയേഷന്റെ ലക്ഷ്യം. കാസര്‍ഗോഡ് സ്റ്റേഡിയത്തിന്റെ പ്രവൃത്തി മെയ് മാസത്തോടെ പൂര്‍ത്തിയാവും. കായിക സംസ്കാരം കേരളത്തിലുണ്ടെങ്കിലും ക്രിക്കറ്റ് സംസ്കാരമില്ലാത്ത സാഹചര്യമാണുള്ളത്. ലീസിന് വാങ്ങാതെ സ്വന്തമായി സ്ഥലം വാങ്ങി ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കും. വലിയ അടിസ്ഥാന സൗകര്യങ്ങളുള്ള സാഹചര്യത്തിലല്ല ഇല്ലായ്മ കളില്‍ നിന്നാണ് മികച്ച ക്രിക്കറ്റ് താരങ്ങളുണ്ടായത്. ആര് പിന്നില്‍ നിന്ന് കുത്തിയാലും പിന്മാറാന് ഉദ്ദേശിക്കുന്നില്ല. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലിക്കറ്റ് പ്രസ്ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. പി.എം. മുസമില്‍, സനില്‍ ചന്ദ്രന്, ജയശ്രീ കീര്‍ത്തി, ജഗദീശ് ബാബു, റഹ്മാന് ലാമിര്‍, ഷറഫുദ്ദീന്, വി.കെ. ജാഷിദ്. തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: