‘അഹിംസയുടെ ആയുധപ്പുരയിലെ ഏറ്റവും ഫലപ്രദമായ ആയുധമായി പൊതുരംഗത്ത് സ്വയം ഏല്‍പ്പിക്കുന്ന ഉപവാസത്തിന്റെ യാതന രൂപാന്തരപ്പെടുന്നുണ്ടെന്ന് ഗാന്ധി വാദിച്ചു. അതിന്റെ പ്രയോഗത്തെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും മഹാനായ സൈദ്ധാന്തികനുമായിത്തീര്ന്നു അദ്ദേഹം. ഉപവസിക്കുന്ന ആള്‍ക്ക് തന്റെ ശത്രുവിന്റെ സ്നേഹവാത്സല്യങ്ങള്‍ അവകാശപ്പെടാന്‍ അര്‍ഹതയില്ലെങ്കില്‍ ആ ശത്രുവിനെതിരെ ഉപവസിക്കുന്നതുകൊണ്ടൊരു കാര്യവുമില്ല.
ബുഷന്‍വാള്‍ഡിലെ ഒരു ജൂതനായ അന്തേവാസി നാസി ആക്രമികള്‍ക്കെതിരെ ഉപവാസമനുഷ്ഠിക്കുന്നതോ സൈബീരിയന്‍ പ്രദേശത്തെ ഒരു തടവുകാരന് തന്റെ സ്റ്റാലിനിസ്റ്റ് കാവല്‍ക്കാരനെതിരെ നിരാഹാരവ്രതമനുഷ്ഠിക്കുന്നതോ അസംബന്ധവും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ക്ക് എതിരും ആകുമായിരുന്നു. ബ്രിട്ടീഷുകാര്‍ക്ക് പകരം ഇന്ത്യ ഭരിച്ചത് ഹിറ്റ്ലറോ സ്റ്റാലിനോ ആയിരുന്നെങ്കില്‍ നിരഹാരവ്രതം നിഷ്ഫലമായ ഒരായുധമായിത്തീരുമെന്നെന്ന് ഗാന്ധി അംഗീകരിച്ചു.
ഉപവാസം ഒരു പ്രശ്നത്തിന് കാലത്തിന്റേതായ പുതിയ മാനം നല്കി. അതിന്റെ നാടകീയ വെല്ലുവിളി പതിവായി സഞ്ചരിച്ചു ശീലിച്ച ഇടുങ്ങിയ ചാലില്‍നിന്ന് മാറാനും പുതിയ ധാരണകളെ അഭിമുഖീകരിക്കാനും ജനങ്ങളെ നിര്‍ബന്ധിക്കും. ഒരു രാഷ്ട്രീയ നിരാഹാരവ്രതം ഫലപ്രദമാകണമെങ്കില്‍ നല്ല പ്രസിദ്ധീകരണം അതിനെ അനുഗമിക്കേണ്ടതുണ്ട്. അപൂര്‍വമായി മാത്രം ശ്രദ്ധാപൂര്‍വം ചിന്തിച്ച് ഉപയോഗിക്കേണ്ട ഒരായുധമാണത്. തുടരെത്തുടരെ ആവര്‍ത്തിച്ചാല്‍ അത് പരിഹാസപാത്രമായിത്തീര്ന്നേക്കാം.
ഗാന്ധി രണ്ടുവിധം പൊതു ഉപവാസങ്ങള്‍ പ്രയോഗിച്ചിരുന്നു. ഒന്നാമത്തേതും ഏറ്റവും നാടകീയമായതും മരണംവരെയുള്ള ഉപവാസമാണ്. ഒരു പ്രത്യേക കാര്യസാധ്യം വരെ പട്ടിണിക്കിടാനുള്ള പ്രതിജ്ഞയാണത്. രണ്ടാമത്തേത് നിശ്ചിതമായ, മുന്‍കൂട്ടി തീരുമാനിച്ച, കാലയളവിലുള്ള ഉപവാസമാണ്. ചിലപ്പോഴത് വ്യക്തിപരമായ ഒരു തപസ്സിന്റെ രൂപത്തിലായിരിക്കും. പലപ്പോഴും തന്റെ അനുയായികളുടെ തെറ്റുകള്‍ക്കുള്ള പൊതുപ്രായശ്ചിത്തമായി അവരെ തീരിച്ചുകൊണ്ടുവരാന്‍ നിര്‍ബന്ധിക്കുന്ന മാര്‍ഗം എന്ന നിലയ്ക്കുമായിരിക്കും.
കര്‍ശനമായ ചില നിയമങ്ങള്‍ അവയ്ക്കുണ്ടായിരുന്നു. ഒരു നുള്ള് അപ്പക്കാരം ഇട്ട വെള്ളം മാത്രമാണ് ഗാന്ധി കുടിച്ചത്. ചിലപ്പോള്‍ ഉപവാസം തുടങ്ങുന്നതിന് മുന്‍പായി ആ വെള്ളത്തില്‍ ഒരു മധുരനാരങ്ങയുടെയോ ചെറുനാരങ്ങയുടെയോ നീര് സ്വാദിനുവേണ്ടി ചേര്‍ക്കാന്‍ ശിഷ്യന്മാരെ അദ്ദേഹമനുവദിച്ചിരുന്നു. ആ ചുറ്റുപാടുകളില്‍ ആര്‍ക്കും മനസ്സിലാക്കാവുന്നവിധം അതിന്റെ രുചിയോടദ്ദേഹത്തിന് എതിര്‍പ്പായിരുന്നു.
1924 ല്‍ തന്റെ ഇരുപത്തിയൊന്നു ദിവസത്തെ നിരാഹാരവേളയില്‍ അതിന്റെ അവസാനഘട്ടത്തില്‍ വല്ലാതെ ക്ഷീണിച്ചപ്പോള്‍ ഗ്ലൂക്കോസുകൊണ്ട് ഒരു എനിമയെടുക്കാന്‍ ഡോക്ടര്‍മാരെ അദ്ദേഹമനുവദിച്ചു. താന്‍ പ്രവേശിച്ചിട്ടുള്ളത് മരണംവരെയുള്ള ഉപവാസത്തിനല്ലാതിരുന്നതിനാലും കൃത്യമായ കാലയളവ് നിശ്ചയിച്ചിരുന്നതിനാലുമാണ് അങ്ങനെ സമ്മതിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: