പീരുമേട് (ഇടുക്കി): കനത്ത വരള്‍ച്ച മൂലം തമിഴ്നാട്ടില്‍ ഉത്പാദനം കുറഞ്ഞതോടെ പച്ചക്കറിവില കുതിക്കുന്നു. കേരളത്തിലേക്ക് പച്ചക്കറിയെത്തുന്ന പ്രധാന ചന്തകളിലൊന്നായ തേനിയില്‍ വിവിധ തരം പച്ചക്കറികള്‍ക്ക് വിലയേറിയതിനൊപ്പം വന്ക്ഷാമവുമാണ് നേരിടുന്നത്. വെണ്ടക്ക ഉള്‍പ്പെടെയുള്ള ചില ഇനങ്ങള്‍ കിട്ടാനില്ല.
വരുംദിവസങ്ങളില്‍ ഇത് കേരളത്തെ ബാധിക്കും. കഴിഞ്ഞ ആഴ്ച വരെ തേനി ചന്തയില്‍ 30 രൂപ ആയിരുന്ന വെണ്ടക്കയ്ക്ക് ഇപ്പോള്‍ വില 70 ആണ്. 15 രൂപയായിരുന്ന കത്രിക്കയ്ക്ക് 40 രൂപയായി. 14 ആയിരുന്ന തക്കാളിക്ക് 25ഉം, 15 ആയിരുന്ന പടവലത്തിന് 24 ഉം ആയാണ് ഉയര്‍ന്നത്. കാബേജ്- 20, കോവയ്ക്ക-25, കാരറ്റ്- 15, പാവയ്ക്ക-30 ബീറ്റ്റൂട്ട്-15 എന്നിങ്ങനെയാണ് മൊത്ത വില.
മുളക്, ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി ഉള്‍പ്പെടെയുള്ളവയ്ക്ക് വില കുതിച്ചുയര്‍ന്നു. മൊത്ത വിപണിയില്‍ വില ഉയര്‍ന്നത് മൂലം ചില്ലറവിപണിയിലും തോന്നിയ വിലയ്ക്കാണ് വില്‍പ്പന നടക്കുന്നത്. അരി വിപണിയിലും വില വന്‍തോതില്‍ കുതിച്ചതോടെ മലയാളിക്ക് ഈ വേനല്‍ക്കാലം കയ്പ്പിന്റെ കാലമാകും.
തേനി ജില്ലയില്‍ നിന്ന് മാത്രമായി ദിവസേന നിരവധി ലോഡ് പച്ചക്കറിയാണ് കായംകുളം, കരുനാഗപ്പള്ളി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇതിലും വന്‍തോതില്‍ കുറവ് വന്നിട്ടുണ്ട്. ആവശ്യത്തിനനുസരിച്ച് ലോഡ് കയറ്റി അയക്കാനാകുന്നില്ലെന്നും പച്ചക്കറി ലഭിക്കുന്നില്ലെന്നും മൊത്തക്കച്ചവടക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. അന്യസംസ്ഥാനത്ത് നിന്ന് എത്തുന്ന പച്ചക്കറിയെ മാത്രം ആശ്രയിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ഇൗ വേനല്‍ കടുത്ത ആഘാതമാകും നല്‍കുക
കൃഷി മുല്ലപ്പെരിയാറിനെ മാത്രം ആശ്രയിച്ച്
തൊടുപുഴ: തേനി, കമ്പം തുടങ്ങി അഞ്ച് ജില്ലകളിലാണ് തമിഴ്നാട്ടില്‍ പ്രധാനമായും പച്ചക്കറി- പഴക്കൃഷിയുള്ളത്. അതും മുല്ലപ്പെരിയാറിലെ വെള്ളത്തെ മാത്രം ആശ്രയിച്ച്. ഡാമിലെ നിലവിലെ ജലനിരപ്പ് 110 അടിയാണ്.
സെക്കന്റില്‍ 200 ഘനയടി വെള്ളമാണ് കൃഷിക്കും മറ്റുമായി ഡാമില്‍ നിന്നു തമിഴ്നാട് കൊണ്ട് പോകുന്നത്. ഒരുമാസം മുമ്പ് ഇത് കുടിവെള്ളത്തിന് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഡാമിലെ ജലനിരപ്പ് 109 അടിയിലും താഴെ എത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. പിന്നീട് മഴപെയ്ത് ജലനിരപ്പ് രണ്ടടി ഉയര്‍ന്നെങ്കിലും ജലനിരപ്പ് അതിവേഗം താഴുകയാണ്.
മുല്ലപ്പെരിയാറില്‍ നിന്ന് ഇറച്ചിപ്പാലം വഴി കൊണ്ട് പോകുന്ന വെള്ളം വൈഗ ഡാമിലെത്തിച്ച് അവിടെ നിന്നു കനാല്‍വഴി വിവിധ സ്ഥലങ്ങളിലെ കുളങ്ങളിലെത്തിച്ച് ശേഖരിച്ചാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. ഈ ഭാഗങ്ങളിലെ വെള്ളം വറ്റിയതും കൃഷിക്കാര്‍ക്ക് തിരിച്ചടിയായി. നിലവില്‍ കൃഷി അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍. കൃഷി നശിച്ചതിനൊപ്പം കുടിവെള്ള ക്ഷാമവും തമിഴ്ജനതയെ ഒന്നാകെ നട്ടംതിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: