ന്യൂദല്‍ഹി: പിതൃത്വനിര്ണ്ണയ പരിശോധനക്കായി മെയ് 26ന് മുമ്പ് രക്ത സാമ്പിള്‍ നല്കാന് പ്രമുഖ കോണ്‍ഗ്രസ് നേതാവ് എന്‍ ഡി തിവാരിയോട് ദല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടു.മെയ് 26ന് 12മണിക്ക് മുമ്പ് 2 ഫോട്ടോകള്‍ സഹിതം കോടതിയില്‍ ഹാജരാകണമെന്ന് ദല്‍ഹി ഹൈക്കോടതി ജോയിന്റ് രജിസ്ട്രാര്‍ ദീപക്ക് ഗര്‍ഗ് തിവാരിക്ക് നിര്‍ദ്ദേശം നല്കി.അതേസമയം നിര്‍ദ്ദേശം നടപ്പാക്കാന്‍ പോലീസിന്റെ നിര്‍ബന്ധിത സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും കോടതി വ്യക്തമാക്കി. 86കാരനായ തിവാരിക്ക് ഒരവസരം കൂടെ നല്‍കിയിരിക്കുകയാണെന്നും അടുത്ത വാദംകേള്ക്കലായ മെയ് 26ന് കോടതിയില്‍ തിവാരിയുടെ രക്ത സാമ്പിള്‍ ശേഖരിക്കാനായി ഒരു ഡോക്ടറെ നിയമിക്കാന്‍ ആരോഗ്യവകുപ്പ് സൂപ്രണ്ടിനോട് ആവശ്യപ്പെടുമെന്നു ഗര്‍ഗ് പറഞ്ഞു.
കഴിഞ്ഞ വാദം കേള്‍ക്കലില്‍ കോടതി ഡിഎന്‍എ കിറ്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഹൈദ്രാബാദ് ആസ്ഥാനമായുളള സെന്റര്‍ ഫോര്‍ ഡിഎന്‍എ ഫിംഗര്‍പ്രിന്റിംഗ് ആന്റ് ഡയഗണോസ്റ്റിക്ക് ഡിഎന്‍എ കിറ്റ് കോടതിക്ക് നല്കി. കൂടാതെ ഡിഎന്‍എ പരിശോധനക്ക് രക്തം ശേഖരിക്കാന്‍ രജിസ്ട്രാര്‍ക്ക് പോലീസിന്റെ സഹായം തേടാമെന്നും അന്ന് ജഡ്ജി രേവ കെത്രാപാല് പറഞ്ഞിരുന്നു.
എന്‍ ഡി തിവാരി തന്റെ പിതാവാണെന്നു കാണിച്ച് മുപ്പത്തിരണ്ടുകാരനായ രോഹിത് ശങ്കര്‍ എന്ന യുവാവ് നല്കിയ പരാതിയുടെ അടിസഥാനത്തിലാണ് ഡി എന്‍ എ പരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.
അതുകൂടാതെ മെയ് 14ന് നടന്ന വാദം കേള്‍ക്കലില്‍ ഡിഎന്‍എ പരിശോധന കഴിയുന്നതുവരെ തിവാരിയോട് രാജ്യം വിട്ട് പോകരുതെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഡി എന്‍ എ പരിശോധനക്കെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ച് തിവാരി സുംപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും കഴിഞ്ഞത് കഴിഞ്ഞു താങ്കള്‍ ഇതുവരെ ഏത് വിസ്താരത്തിനും ഹാജരായിട്ടില്ല, താങ്കളുടെ പ്രായം പരിഗണിച്ച് ഡി എന്‍ എ പരിശോധനയ്ക്ക് തയ്യാറാകണമെന്നും ഭരണഘടനയുടെ 21ാം വകുപ്പനുസരിച്ച് താങ്കള്‍ക്ക് എല്ലാവിധ സുരക്ഷയും നല്‍കുമെന്നും സുപ്രീംകോടതി ജഡ്ജിമാരായ അഫ്താബ് ആലം,സികെ പ്രസാദ് അടങ്ങിയ ബെഞ്ച് അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: