ബജറ്റിന്റെ പരമ്പരാഗതമായ അവതരണരീതിയില്‍നിന്നുള്ള വ്യതിയാനമായി 2017-18 ലെ ബജറ്റിനെ കണക്കാക്കേണ്ടിയിരിക്കുന്നു. കാര്‍ഷിക രാജ്യമായ ഇന്ത്യക്ക് ഒരു കാര്‍ഷികനയം രൂപപ്പെടുത്താന്‍ സ്വതന്ത്ര ഇന്ത്യ ഭരിച്ച അരനൂറ്റാണ്ടുകാലത്തെ ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. അടല്‍ബിഹാരി വാജ്പേയി സര്‍ക്കാരാണ് ഇന്ത്യയില്‍ ആദ്യമായി ഒരു കാര്‍ഷികനയം പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയായി വര്‍ധിപ്പിക്കുമെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ ഇക്കൊല്ലത്തെ ബജറ്റുവഴി പ്രഖ്യാപിച്ചിരിക്കയാണ്. ഇതിനായുള്ള വ്യക്തമായ മാര്‍ഗ്ഗരേഖകള്‍ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ള കാര്യവും ബജറ്റിലൂടെ പുറംലോകത്തെ അറിയിച്ചിരിക്കുന്നു.
പൊതുഖജനാവില്‍നിന്ന് വന്‍തുക കാര്‍ഷിക മേഖലയ്ക്കായി മാറ്റിവയ്ക്കാനും കര്‍ഷകര്‍ക്ക് ബാങ്കുകള്‍വഴി 10 ലക്ഷം കോടിയുടെ സഹായം നല്‍കാനും ബജറ്റ് വ്യവസ്ഥ ചെയ്തിരിക്കുന്നു.
ബജറ്റ് വിജയപ്രദമാക്കാന്‍ വന്‍തുകയോ, പാക്കേജോ പ്രത്യേക മേഖലകള്‍ക്കായി മാറ്റിവച്ച് കയ്യടി വാങ്ങുന്ന ശൈലി ധനമന്ത്രി അരുണ്‍ ജെറ്റ്ലി കാട്ടിയിട്ടില്ല. വിവിധ മേഖലകള്‍ക്കോ പ്രദേശങ്ങള്‍ക്കോ യഥേഷ്ടം വാരിക്കോരി കൊടുത്ത് പിന്തുണ നേടുന്ന പ്രീണന രാഷ്ട്രീയം നല്ലതല്ല. യഥാര്‍ത്ഥ വികസനവും ക്ഷേമവും ജനങ്ങള്‍ക്ക് നല്കുംവിധത്തില് തുക അനുവദിക്കുകയും സുതാര്യതയോടെ, അഴിമതിക്ക് കളമൊരുക്കാതെ അത് ജനങ്ങളിലെത്തിക്കുകയും ചെയ്യുന്നതാണ് നല്ല ഭരണം. ധനക്കമ്മി കേവലം 3.2 ശതമാനം ആക്കിനിര്‍ത്താന്‍ കേന്ദ്ര ഭരണകൂടത്തിന് കഴിയുന്നത് മികച്ച നേട്ടം തന്നെയാണ്. കേന്ദ്രസര്‍ക്കാര്‍ മൊത്തം വരുമാനത്തിന്റെ 18 ശതമാനം പലിശ നല്കാന് വേണ്ടി മാത്രമായി ചെലവഴിക്കുന്നുണ്ട്.
ഇപ്പോഴത്തെ പരിതസ്ഥിതിയില്‍ ധനക്കമ്മിയും റവന്യൂകമ്മിയും കുറച്ചുകൊണ്ടുവരുന്നു എന്നത് നേട്ടം തന്നെയാണ്. 2004 ലെ ഫിസ്ക്കല്‍ റെസ്പോണ്സിബിലിറ്റി ആന്റ് ബജറ്റ് മാനേജ്മെന്റ് ആക്ട് അനുസരിച്ച് ധനക്കമ്മി ജിഡിപിയുടെ മൂന്ന് ശതമാനം മാത്രമായിരിക്കണം. റവന്യൂകമ്മി പൂജ്യത്തിലെത്തിക്കണമെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഓരോ കൊല്ലവും കേന്ദ്ര-സംസ്ഥാന ബജറ്റുകളില്‍ അര ശതമാനം കണ്ട് കുറച്ച് ഈ ലക്ഷ്യം നേടണമെന്നുമാണ് നിശ്ചയിച്ചിരുന്നത്. പക്ഷേ ഇക്കാര്യത്തില്‍ യുപിഎ-കേരള സര്‍ക്കാരുകള്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുകയുണ്ടായില്ല. എന്നാലിപ്പോള്‍ ഗുണപരമായ മാറ്റം ഈ രംഗത്ത് സൃഷ്ടിക്കാന്‍ കേന്ദ്രധനമന്ത്രി ഒരുങ്ങിക്കഴിഞ്ഞു.
സാമ്പത്തിക വളര്‍ച്ചയില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയിലെ ശരാശരി വളര്‍ച്ചാ നിരക്ക് കാട്ടുന്നതിന്റെ ഇരട്ടിയോളമുള്ള സാമ്പത്തിക വളര്‍ച്ചാനിരക്കിലേക്ക് വാജ്പേയി ഭരണകൂടത്തിന് കീഴില്‍ ഇന്ത്യ എത്തിയിരുന്നു. ഇപ്പോള്‍ നരേന്ദ്ര മോദി ഭരണത്തിന്‍കീഴില്‍ ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ലോകശരാശരിയുടെ ഇരട്ടിക്കടുത്താണുള്ളത്. ആഗോളതലത്തില്‍ പാശ്ചാത്യ നിക്ഷേപനിരക്ക് കുറയുന്ന പ്രവണത എല്ലാ രാജ്യങ്ങളിലും ദൃശ്യമായിക്കൊണ്ടിരിക്കേ ഇന്ത്യയിലിപ്പോള്‍ ആ രംഗത്ത് 36 ശതമാനം വര്‍ധനവുണ്ടായിരിക്കുന്നു! ഇതൊക്കെ ബോധപൂര്‍വം കണ്ടില്ലെന്ന് നടിക്കുകയും ജനങ്ങളെ കുപ്രചാരണങ്ങള്‍ വഴി തെറ്റിദ്ധരിപ്പിക്കുകയുമാണ് ഇന്ത്യയിലെ േമാദി വിരുദ്ധ രാഷ്ട്രീയക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
കാര്‍ഷിക വളര്‍ച്ച ഇന്ത്യയില്‍ ശരാശരി രണ്ട് ശതമാനത്തില്‍ ഒതുങ്ങിനിന്ന ചരിത്രമാണുള്ളത്. എന്നാല്‍ ഇപ്പോഴത് നാല് ശതമാനത്തിനപ്പുറത്തേക്ക് എത്തുമെന്നുറപ്പായിരിക്കുന്നു. സ്വകാര്യ നിക്ഷേപ മേഖലയില്‍ മാത്രമാണ് രാജ്യം അല്പം പിന്നോട്ടുപോയ അവസ്ഥയുള്ളത്. കാര്‍ഷിക മേഖലയെപ്പോലെതന്നെ അടിസ്ഥാന വ്യവസായ മേഖലയിലും രാജ്യമിപ്പോള്‍ കുതിച്ച് മുന്നേറുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് ബജറ്റ് ചൂണ്ടിക്കാട്ടുന്നു. സേവനരംഗം നമുക്ക് മികച്ച സാധ്യതകള്‍ വരച്ചുകാട്ടിത്തരുകയാണ്.
ഇന്ത്യയില്‍ 10 കോടി ആളുകളെയെങ്കിലും നികുതി നല്‍കുന്നവരുടെ പരിധിയിലെത്തിക്കുക എന്നത് നരേന്ദ്ര മോദി അധികാരമേറ്റ നാള് മുതല്‍ പ്രഖ്യാപിച്ചിട്ടുള്ള ലക്ഷ്യമാണ്. രാജ്യത്ത് നാല് കോടിക്കടുത്ത് ആളുകള്‍ ഇന്‍കംടാക്സ് റിട്ടേണ്‍സ് നല്‍കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥന്മാരെ ഒഴിച്ചുനിര്‍ത്തിയാല്‍ കേവലം ഒരു കോടിയോളം ആളുകളേ ടാക്സിന്റെ പരിധിയില്‍ വരുന്നുള്ളൂ. അതില്‍തന്നെ 10 ലക്ഷത്തിലധികം വരുമാനമുള്ളവര്‍ 24 ലക്ഷം മാത്രമാണ്. ഇന്‍കംടാക്സിന്റെ വലയില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്താന്‍ ഇപ്പോഴത്തെ നോട്ട് പിന്‍വലിക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സഹായകമായിട്ടുണ്ട്.
നോട്ട് പിന്‍വലിക്കല്‍ വഴി ബാങ്കുകളിലേക്കെത്തിയ തുകയില്‍ നല്ലൊരു ഭാഗം തുകയുടെ നികുതികള്‍ പുതുതായി കേന്ദ്രസര്‍ക്കാരിന് പ്രതീക്ഷിക്കാവുന്നതാണ്. ടാക്സ് നല്‍കുന്നവരുടെ എണ്ണം കൂട്ടുക വഴി ന്യായമായും സര്‍ക്കാരിന് അധിക വരുമാനം ലഭിക്കുമെന്നുറപ്പാണ്. ഇക്കൊല്ലം അഡ്വാന്‍സ് ടാക്സ് അടയ്ക്കലിലുണ്ടായ വന്‍ വര്‍ധനവ് നോട്ട് പിന്‍വലിക്കലിന്റെ ഗുണഫലമാണ്. ടാക്സ് തട്ടിപ്പ് തടയാനും പിരിവ് ഊര്‍ജിതമാക്കാനും സര്‍ക്കാര്‍ ഇതിനകം ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ട്. ഇപ്രകാരം ലഭിക്കുന്ന അധികധനം ഉപയോഗപ്പെടുത്തി ക്ഷേമരാഷ്ട്രം ഉറപ്പുവരുത്താനാണ് നരേന്ദ്ര മോദി ഭരണകൂടം ശ്രമിച്ചുവരുന്നത്.
2017-18 കാലഘട്ടത്തില്‍ സാമ്പത്തികവളര്‍ച്ച പ്രതീക്ഷക്കൊത്ത് ഉയരുകയും ഏഴ് ശതമാനത്തിനും എട്ട് ശതമാനത്തിനുമിടയില്‍ എത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ അവതരിപ്പിച്ച ജനപ്രിയ ബജറ്റുവഴി ജനങ്ങളുടെ ക്രയശേഷി വര്‍ധിപ്പിക്കാനും മൂലധനം വര്ധിപ്പിക്കാനുമൊക്ക കഴിയുമെന്നുറപ്പാണ്. ഇപ്പോഴത്തെ ബജറ്റ് ആത്മാര്ത്ഥതയിലധിഷ്ഠിതമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
വാഗ്ദാനങ്ങളുടെ പെരുമഴയ്ക്കു പകരം തലമുറകളെ മുന്നില്‍ കണ്ടുകൊണ്ടുള്ള പുതിയ ബജറ്റുവഴി 26.9 ശതമാനം നികുതി വര്‍ധന പ്രതീക്ഷിക്കുന്നു. 50 ലക്ഷം രൂപയിലധികം വരുമാനമുള്ളവര്‍ക്ക് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയതൊഴിച്ചാല്‍ സാധാരണ ജനങ്ങളുടെമേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാത്ത ബജറ്റാണ് ഇപ്പോള്‍ അവതരിപ്പിച്ചിട്ടുള്ളത്. പണപ്പെരുപ്പം കാര്യമായി നിയന്ത്രിക്കുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കാര്‍ഷിക വളര്‍ച്ച 1.2 ശതമാനത്തില്‍നിന്ന് 4.1 ശതമാനമായി ഉയരുമെന്നുറപ്പാണ്. കയറ്റുമതിയില്‍ ഒരു ശതമാനം വരെ വര്‍ധനവുണ്ടായേക്കാം. വ്യവസായ വളര്‍ച്ച 5.2 ല്‍നിന്നും 7.4 ശതമാനമായി ഉയരുമെന്ന് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടുചെയ്തിരിക്കുന്നു. കോര്‍പ്പറേറ്റ് മേഖലയില്‍ ഒരു ശതമാനം വര്‍ധനവ്. സേവന മേഖലയില്‍ 8.9 ശതമാനമാണ് പ്രതീക്ഷിക്കുന്ന വളര്‍ച്ചാതോത്.
നോട്ട് പിന്‍വലിക്കലും അനുബന്ധ കര്‍ശന നടപടികളും നിമിത്തം കള്ളപ്പണം, അനുബന്ധ അഴിമതികള്‍, വ്യാജനോട്ട് വ്യാപനം, ഭീകരരുടെ അഴിഞ്ഞാട്ടം എന്നിവക്കൊക്കെ വലിയൊരളവോളം കൂച്ചുവിലങ്ങിടാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. സമയബന്ധിതമായി പാര്‍പ്പിട, പട്ടിണിമാറ്റല്‍, കുടിവെള്ളകാര്യം, വൈദ്യുതീകരണം തുടങ്ങിയവ ലക്ഷ്യം പ്രഖ്യാപിച്ച് നടപ്പാക്കാനുള്ള പരിപാടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു.
അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കൊടുമ്പിരികൊണ്ട അവസരത്തിലാണ് ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിച്ചത്. ഇതിനെ തടയാന്‍ കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് കക്ഷികള്‍ അവരുടെ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പ്രയോഗിച്ചിരുന്നു. നോട്ട് പിന്‍വലിക്കലിനുശേഷവും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ അഭംഗുരം മുന്നേറ്റം തുടരുന്നുവെന്ന സത്യം നരേന്ദ്ര മോദിയുടെ എതിരാളികളെ അസ്വസ്ഥരാക്കുന്നുണ്ട്. ഇവരുടെ കുപ്രചാരണങ്ങള്‍ തകര്‍ന്നു തരിപ്പണമാകുമെന്ന് അവര്‍ കരുതുന്നു.
ബജറ്റിന്റെ അവതരണത്തോടെ നോട്ട് പിന്‍വലിക്കല്‍ അഴിമതിയില്ലാതാക്കാനും കള്ളനോട്ടും കള്ളപ്പണവും തടയാനും സഹായകമായ സ്ഥിതിയില്‍ കാര്യങ്ങളെത്തിയതായി ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുകൊണ്ട് ബജറ്റില്‍ യാതൊരുവിധ നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നത് പകല്‍പോലെ വ്യക്തമാണ്. തെരഞ്ഞെടുപ്പ് വിജയത്തിനായുള്ള ചെപ്പടിവിദ്യകളൊന്നും ബജറ്റിലില്ല. രാജ്യനന്മയും തലമുറകളെ മുന്നില്‍ കണ്ടുകൊണ്ടുള്ള അടിത്തറയിടലുമാണ് ബജറ്റ് ലക്ഷ്യം വച്ചിട്ടുള്ളത്. രാഷ്ട്രീയലക്ഷ്യം മുന്നില്‍വച്ച് ബജറ്റ് ഏതെങ്കിലും പ്രദേശത്തിനായി വഴിവിട്ട് വാരിക്കോരി കൊടുത്തതായി മോദിസര്‍ക്കാരിനെതിരെ ആരും ഇന്നുവരെ ആക്ഷേപം ഉന്നയിച്ചിട്ടില്ല.
സമ്പല്സമൃദ്ധമായ രാഷ്ട്രമാകാന്‍ എല്ലാവിധ സൗകര്യങ്ങളും അസംസ്കൃത വസ്തുക്കളും മനുഷ്യശക്തിയുമുള്ള രാജ്യമാണ് നമ്മുടേത്. രത്നഗര്‍ഭയായ ഭാരതമെന്ന പ്രാചീന വിവരണംതന്നെ ഈ നാടിന്റെ സമൃദ്ധിയെയാണ് വിളിച്ചോതുന്നത്. വിദേശികള്‍ ഇന്ത്യയെ ആക്രമിച്ച് കീഴടക്കാനായി വന്നതും നമ്മുടെ സമ്പത്ത് കണ്ടിട്ടുകൂടിയാണ്. പക്ഷേ ഈ രംഗത്തൊക്കെ തീരാനഷ്ടത്തിന്റെ കദനകഥ പറയുന്ന ചരിത്രവും നമുക്കുണ്ട്. എന്തുകൊണ്ട് ഭാരതം അതിന്റെ സമൃദ്ധിയും തനിമയും മഹത്വവുമൊക്കെ നഷ്ടപ്പെടുത്തിയെന്ന് നന്നായി അറിയാവുന്ന ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്യാസത്തിനായി ജീവിതം സമര്‍പ്പിച്ചശേഷം രാഷ്ട്രപുനര്നിര്മിതിക്കുവേണ്ടി ആര്‍എസ്എസിന്റെ പന്ഥാവിലെത്തുകയും ജീവിതം സ്വയം രാഷ്ട്രത്തിനുവേണ്ടി സമര്‍പ്പിക്കുകയുമാണ് അദ്ദേഹം ചെയ്തിട്ടുള്ളത്.
സമ്പല്സമൃദ്ധമായ നവരാഷ്ട്രത്തെ സൃഷ്ടിക്കാനായി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാഷ്ട്രം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആ ഉദ്യമത്തിന് ഉതകുന്ന ദൂരക്കാഴ്ചയോടുകൂടിയുള്ള ബജറ്റാണ് 2017-18 കൊല്ലത്തേക്കായി ധനമന്ത്രി അരുണ്‍ ജെറ്റ്ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഈ ബജറ്റിനെ ജനങ്ങള്‍ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയും വിജയിപ്പിക്കുകയുമാണ് വേണ്ടത്.
ലോകം സാമ്പത്തിക മുരടിപ്പിലെത്തിയ ഈ കാലഘട്ടത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വളര്‍ച്ച ഉറപ്പുവരുത്തുന്നു എന്നതാണ് ബജറ്റിന്റെ ഒരു മികച്ച നേട്ടം. ആഗോള വിപണി മാന്ദ്യത്തെയും എണ്ണവിലയുടെ അഴിഞ്ഞാട്ടങ്ങളെയും അതിജീവിച്ച് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് മുന്നേറാനാവുന്നു എന്ന പ്രതീക്ഷാനിര്‍ഭരമായ സത്യത്തിലേക്കാണ് അരുണ്‍ ജറ്റ്ലി അവതരിപ്പിച്ച ബജറ്റ് വിരല്‍ ചൂണ്ടുന്നത്. പ്രമുഖ അമേരിക്കന്‍ തത്വചിന്തകനായ തോറോ പറഞ്ഞിട്ടുള്ളത് ”നന്മയാണ് ഒരിക്കലും പരാജയപ്പെടാത്ത നിക്ഷേപ”മെന്നാണ്. നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം വിദേശനിക്ഷേപവും സാമ്പത്തിക സമൃദ്ധിയും നേടുന്നതോടൊപ്പം നന്മയെന്ന സ്ഥിരം നിക്ഷേപവും അദ്ദേഹം നാടിനായി നടത്തിയിരിക്കുന്നു. ശക്തമായ സാമ്പത്തിക അടിത്തറയിലാണ് രാജ്യമിപ്പോള്‍ മുന്നോട്ടു നീങ്ങുന്നത്.
തലമുറകള്‍ക്ക് വഴിവിളക്കും വെളിച്ചവുമാകാന്‍ നന്മയുടെ പ്രകാശഗോപുരമായ ഇന്ത്യന്‍ പ്രധാനമന്ത്രിക്കും ടീമിനും സാധിച്ചിരിക്കുന്നു. പ്രതീക്ഷയുടെ നിര്‍ണായക നാളുകളാണ് നമുക്കു മുന്നിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: