വടകര: അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന ചോമ്പാല്‍ ഹാര്‍ബറിന്റെ രണ്ടാംഘട്ട വികസനത്തിന് ഒരാഴ്ചക്കകം എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ സി.കെ.നാണു എംഎല്‍എ ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തിന് നിര്‍ദ്ദേശം നല്കി. ചോമ്പാല്‍ മത്സ്യബന്ധന തുറമുഖത്തെ ഫിഷറീസ് വകുപ്പ് അവഗണിക്കുകയാണെന്നും,വകുപ്പ് മന്ത്രി ജില്ലയില്‍ സന്ദര്‍ശനം നടത്തിയിട്ടും ചോമ്പാല്‍ തുറമുഖത്ത് എത്തിചേരാത്തത് പ്രതിഷേധത്തിന് ഇടയാക്കിയത് കഴിഞ്ഞ ദിവസം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു
ഇതേ തുടര്‍ന്ന് എംഎല്‍എ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് എസ്റ്റിമേറ്റ് തയ്യാറാക്കി നല്കാന് നിര്‍ദ്ദേശം നല്‍കിയത്. ഔട്ടര്‍ ഹാര്‍ബര്‍ എന്ന നിലയിലുള്ള രണ്ടാം ഘട്ട വികസനത്തില്‍ ബോട്ട് ജെട്ടി,ലേലപ്പുര എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹാര്‍ബറിലേക്കുള്ള റോഡിന്റെ അറ്റകുറ്റ പണികള്‍ക്കായി 19 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു. ഹാര്‍ബറിലെ കത്താത്ത തെരുവ് വിളക്കുകള്‍ കത്തിക്കാന്‍ നടപടി സ്വീകരിക്കും. കുടിവെള്ള പ്രശ്നമാണ് ഹാര്‍ബറില്‍ ഇന്നുള്ള മുഖ്യ പ്രതിസന്ധി. ഈ പ്രശ്നം പരിഹരിക്കാന്‍ ജല അതോറിറ്റി ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് വാട്ടര്‍ കണക്ഷന് നല്കാന് തീരുമാനമായി. നിലവില്‍ ഹാര്‍ബറിലെ കിണറില്‍ നിന്നാണ് ശുദ്ധ ജലം ലഭിക്കുന്നതെങ്കിലും വരള്‍ച്ചാ സമയത്തു ഈ കിണര്‍ വറ്റാന്‍ സാധ്യത ഏറെയാണ്. ബോട്ടുകളിലും മറ്റും മത്സ്യ ബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ക്കും,ഇതര തൊഴിലാളികള്‍ക്കും ദിനംപ്രതി ലിറ്റര്‍ കണക്കിന് കുടി വെള്ളം അവശ്യമാണ്. ജല അതോറിറ്റി പുതിയ കണക്ഷന് നല്‍കുന്നതോടെ പരിഹാരമാകും. മെയ് മാസം വകുപ്പ് മന്ത്രി ചോമ്പാല്‍ സന്ദര്‍ശ്ശിക്കുമെന്നും എംഎല്‍എ പറഞ്ഞു.യോഗത്തില്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് അന്‍സാരി ,അസിസ്റ്റന്‍ഡ് എന്‍ജിനീയര്‍ അജിത്ത്കുമാര്‍, എ.ഇ. ലത എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: