കുറച്ചുകാലമായി കണ്ണൂര്‍ ജില്ലയിലെ ഏറ്റവും തിരക്കുള്ള പ്രഭാഷകന്‍ എഴുത്തുകാരനായ എം. മുകുന്ദനാണ്. ഒരു പ്രസംഗം ഇങ്ങനെയാണ്: ”എഴുത്തുകാര്‍ നാവ് ഇന്‍ഷ്വര്‍ ചെയ്യേണ്ട സമയമായി. ഭരണകൂടം പ്രതിരോധത്തിന്റെ നാവരിയാന്‍ ശ്രമിക്കുന്നതുകൊണ്ടാണിത് പറയുന്നത്. നാവ് പ്രതിരോധമാണ്. അതില്ലാത്ത ജനത ഉണ്ടാകരുത്. പ്രായമായതുകൊണ്ട് എന്റെ നാവ് ഇന്‍ഷ്വര്‍ ചെയ്യാനാവുമോ എന്നറിഞ്ഞുകൂടാ. പ്രായമാകാത്തവര്‍ അതു ചെയ്യണം. ആഫ്രിക്കന്‍ എഴുത്തുകാരനും നൊബേല്‍ ജേതാവുമായ ജെ.എം. കൂറ്റ്സെയുടെ ഒരു കഥയില്‍ ഫ്രൈഡെ എന്ന അടിമയുടെ നാവ് ഉടമ അരിഞ്ഞുകളയുന്നുണ്ട്. എഴുതാനും വായിക്കാനും അറിയാത്ത ഫ്രൈഡേക്ക് സംവദിക്കാനുള്ള ഏകമാര്‍ഗം സംസാരിക്കുകയായിരുന്നു.
അതുകൊണ്ടുതന്നെ ഉടമ അതരിഞ്ഞെടുത്തു. എഴുത്തുകാരന് ജനങ്ങളോട് സംസാരിക്കുകയല്ല, അവര്‍ക്കൊപ്പംനിന്ന് സംസാരിക്കുകയാണ്. അതിന് അവര്‍ക്ക് ഭാഷ ആവശ്യമാണ്. ദൈവങ്ങളെപ്പോലും പേടിക്കാത്തവര്‍ എഴുത്തുകാരെ പേടിക്കുന്നത് ജനങ്ങള്‍ അവരോടൊപ്പമുള്ളതുകൊണ്ടാണ്. അമേരിക്കന്‍ ഭരണകൂടത്തെ ഏറ്റവുമധികം വിമര്‍ശിക്കുന്ന നോം ചോംസ്കിയും മൈക്കിള്‍ മൂവും അവിടെ നിര്‍ഭയം ജീവിക്കുമ്പോള്‍ ഇവിടെ കല്‍ബുര്‍ഗിയും പന്‍സാരെയും വധിക്കപ്പെടുന്നു…..”
എം. മുകുന്ദന് സംസാരിക്കുന്നത് നരേന്ദ്രമോദി ഭരിക്കുന്ന ഇന്ത്യയെക്കുറിച്ചാണ്. നരേന്ദ്ര മോദിയുടെ രാജ്യത്ത് ആവിഷ്കാരസ്വാതന്ത്ര്യമോ ജനാധിപത്യമോ മതാതീത മാനവികസങ്കല്പങ്ങളോ നിലനില്ക്കുന്നില്ല! പഴയ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളേക്കാള്‍ സ്റ്റാലിനിസ്റ്റ് സമീപനം കൂത്താടുന്ന ഒരു രാജ്യമാണ് മോദിയുടെ ഇന്ത്യ! ബുദ്ധിജീവിയും എഴുത്തുകാരനുമൊക്കെ മോദിയുടെ ഇന്ത്യയില്‍ നാവ് ഇന്‍ഷ്വര്‍ ചെയ്യേണ്ടിയിരിക്കുന്ന ഗതികേടിലാണ്! അതുകൊണ്ട് എഴുത്തുകാരൊക്കെ സിപിഎമ്മില്‍ അഭയംപ്രാപിക്കണം.
പിണറായി വിജയന്, പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, പി.ജയരാജന്…. എന്നിവരെയൊക്കെ നേതാക്കളായി സ്വീകരിക്കണം. ഇന്ത്യയിലെ എഴുത്തുകാര്‍ക്ക് രക്ഷയൊന്നുമില്ല. അതുകൊണ്ട് മുകുന്ദന് കുറെക്കാലമായി സിപിഎമ്മുകാരുടെ രാജ്യമായ കേരളത്തില്‍ ഒളിവുജീവിതം നയിക്കുകയായിരുന്നു. ഏഴുമാസം മുമ്പ് പിണറായി വിജയന് മുഖ്യമന്ത്രിയായതോടുകൂടി കേരളം ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെയും മാനവീയതയുടെയും വെളിച്ചത്തിലേക്കു വന്നു!
ഇങ്ങനെയുള്ള നിരവധി പ്രസംഗങ്ങളിലൂടെയും ഉത്തരാധുനിക സോഷ്യലിസ്റ്റ് റിയലിസ വിഭ്രമാത്മക പഞ്ചാരക്കഥകളിലൂടെയും പിണറായി ഭരിക്കുന്ന രാജ്യത്തെ ആസ്ഥാനകഥാകാരനാവാന് മുകുന്ദന് കഴിഞ്ഞു. സിപിഎമ്മിന്റെ കമ്മ്യൂണിസം മാത്രമേ കേരളത്തില്‍ അതിജീവിക്കുകയുള്ളൂ എന്ന താന്‍ കണ്ടെത്തിയ സത്യം കാസര്‍കോട് – കണ്ണൂര്‍ ജില്ലകളില്‍ പ്രസംഗിച്ചുനടക്കുന്നത് തന്റെ മാനവദൗത്യമായി മുകുന്ദന് ഏറ്റെടുത്തിരിക്കുന്നു. സിപിഎം എന്ന പാര്‍ട്ടിയുടെ മുന്‍നിരയില്‍ത്തന്നെ നടക്കുകയാണ് ഈ പഴയകാല അസ്തിത്വവാദി. ഫ്രാന്‍സിലെ പഴയ അസ്തിത്വവാദികള്‍ ആര്ത്തിയില്ലാത്തവരായിരുന്നു.
എന്നാല്‍ മുകുന്ദനെ അസ്തിത്വവാദത്തിലെത്തിച്ചത് ആകാശംമുട്ടെ ഉയര്‍ന്ന തന്റെ ആര്‍ത്തിയായിരുന്നു. ഫ്രഞ്ച് കോണ്‍സുലേറ്റില്‍നിന്നു പെന്‍ഷനായി മയ്യഴിയിലെത്തിയപ്പോള്‍ ആര്‍ത്തിക്ക് ശമനമുണ്ടായില്ലെന്നു മാത്രമല്ല മുകുന്ദന്റെ ആര്‍ത്തി മലയോളം വളരുകയായിരുന്നു. ആ മല മുഹമ്മദിലേക്കെന്നപോലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലേക്ക് നടന്നടുത്ത് ആ പാര്‍ട്ടിയുടെ മാവിന്‍ചുവട്ടില്‍ തമ്പടിച്ചു. ആര്ത്തിയാല് ഭ്രാന്തനായിത്തീര്‍ന്ന മുകുന്ദന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ മാവിന്‍ചുവട്ടില്‍ മണ്ണുകൊട്ടാരംവച്ച് താമസിക്കുകയാണിപ്പോള്‍. ഈ മണ്ണുകൊട്ടാരത്തിലിരുന്ന് മുകുന്ദന് കണ്ണൂര്‍ ജില്ലയിലെ മാര്‍ക്സിസത്തിന്റെ മാമ്പഴക്കാലം ആസ്വദിക്കുകയാണ്.
മുകുന്ദന്റെ ഭാവനയില്‍ മനുഷ്യന്റെ തലകള്‍ ശരീരത്തില്‍നിന്നു വേര്‍പെട്ട് മാങ്ങവീഴുന്നതുപോലെ വീഴുന്നുണ്ടാവണം. വാസ്തവത്തില്‍ ഇന്‍ഷ്വര്‍ ചെയ്യേണ്ടത് എം. മുകുന്ദന്റെ മാര്ക്സിസ്റ്റ്ഭാവനയെയാണ്. തന്റെ മാര്‍ക്സിസ്റ്റ് മഹാഭാവനയ്ക്കകത്ത് മുകുന്ദനാടുന്ന സിപിഎം നൃത്തം പാവപ്പെട്ട സിപിഎമ്മുകാരെ വല്ലാതെ മടുപ്പിക്കുന്നുണ്ട്.
ഭരണതലത്തിലും സാംസ്കാരിക തലത്തിലും മാര്‍ക്സിസം നടപ്പാക്കാനുള്ള മുകുന്ദന്റെ പ്രഭാഷണങ്ങളും ആഹ്വാനങ്ങളും ഉത്തരമലബാറിലെ സിപിഎമ്മുകാരെ ആശയക്കുഴപ്പത്തിലാക്കുകയാണ്. മുകുന്ദന്റെ നോവലുകളിലും കഥകളിലും ഇങ്ങനെയൊരു മുകന്ദന് ഒരിക്കലും പ്രത്യക്ഷപ്പെട്ടിട്ടില്ല. മുകുന്ദന്റെ വായനക്കാരും ആരാധകരും എം. മുകുന്ദന്റെ സാഹിത്യത്തില്‍ നിന്നനുഭവിച്ചത് മലയാളമണ്ണില്‍ പൊട്ടിവീണ ഫ്രഞ്ച് നക്ഷത്രങ്ങളുടെ പ്രകാശമായിരുന്നു. കുറച്ചുകാലമായി മുകുന്ദന് സിപിഎമ്മിന്റെ കൊടിപുതച്ചും പിണറായി വിജയനെ ആത്മാവില്‍ തിരുകിയും ഫ്രഞ്ച് നക്ഷത്രങ്ങളുടെ പ്രഭയില്നിന്നോടിമറയുകയാണ്.
ഫ്രാന്‍സില്‍നിന്നോ പഴയ ഫ്രഞ്ച് കോളനികളില്‍നിന്നോ പുരസ്കാരങ്ങളോ ബഹുമതികളോ കിട്ടാനിടയില്ലാത്ത നിലയ്ക്ക് കേരളത്തിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ഒതുങ്ങുന്നതാണ് നല്ലതെന്ന മുകുന്ദന്റെ തീരുമാനത്തില്‍ മണ്ടത്തരമൊന്നുമില്ല.
”എഴുത്തുകാര്‍ ജനങ്ങളോട് സംസാരിക്കുകയല്ല, അവര്‍ക്കൊപ്പംനിന്നു സംസാരിക്കുകയാണ്” – എന്ന മുകുന്ദന്റെ പ്രസ്താവന സൂക്ഷ്മമായി പരിശോധിച്ചാല്‍ അസംബന്ധമാണ്. മുകുന്ദന് സാഹിത്യമെഴുതിയത് ജനങ്ങളോടൊപ്പം നിന്നുകൊണ്ടല്ല; കേരളത്തിലെ സിപിഎമ്മുകാരുടെ ഇടയില്‍ തന്റെ സാഹിത്യക്കച്ചവടം വിജയിപ്പിക്കാന്‍വേണ്ടി ഇക്കാലത്ത് നിത്യവും ജനസ്നേഹം പ്രചരിപ്പിക്കുന്ന മണ്ടത്തരങ്ങള്‍ വിളിച്ചുപറയുകയാണ് മുകുന്ദന്. സാഹിത്യത്തിലെ എല്ലാ സര്ഗാത്മകകൃതികളിലും ജനജീവിതംതന്നെയാണ് ആവിഷ്കരിക്കപ്പെടുന്നത്.
എഴുത്തുകാരന് ഈ കര്‍മ്മം നിര്‍വഹിക്കുന്നത് ആള്‍ക്കൂട്ടമായല്ല എഴുത്തുകാരനായിട്ടാണ്. എഴുത്തുകാരനായി നിന്നുകൊണ്ടുതന്നെ മുകുന്ദന് പിണറായി വിജയന്റെ പാര്‍ട്ടിയുടെ ജാഥയില്‍ പോകാവുന്നതാണ്. പിണറായി വിജയന്റെ പാര്‍ട്ടിക്കുവേണ്ടി മുകുന്ദന് പടപ്പാട്ടുകള്‍ എഴുതാവുന്നതാണ്. പിണറായി വിജയന്റെ പാര്‍ട്ടിക്കുവേണ്ടി രക്തസാക്ഷിത്വംവരെ വരിക്കാവുന്നതാണ്.
സിപിഎമ്മിന്റെ ആശയങ്ങളോടല്ല മുകുന്ദന് ആര്‍ത്തി; സിപിഎമ്മിലെ ജനങ്ങളോടാണ്. ”ഞാന്‍ നിങ്ങളോടൊപ്പമാ”ണെന്നു പറഞ്ഞ് സിപിഎമ്മിലെ ജനങ്ങളെ കൈയിലെടുക്കുകയാണ് മുകുന്ദന്. ജനങ്ങള്‍ കൂടെയുണ്ടെങ്കില്‍ എന്തൊക്കെയോ ആവാം എന്ന തെറ്റിദ്ധാരണയാണ് മുകന്ദനെ നയിക്കുന്നത്. മരിച്ചാല്‍ പുതയ്ക്കാന്‍ ഒരു ചെങ്കൊടിയും ആചാരവെടിയും പിണറായിയുടെ രാജ്യത്ത് ഉറപ്പായ നിലയ്ക്ക് എന്തിനാണിങ്ങനെ ജനസ്നേഹം കുത്തിനിറച്ച ബോമ്പുകളെടുത്തെറിയുന്നതും അസംബന്ധങ്ങള്‍ പറഞ്ഞുനടക്കുന്നതും?
സിപിഎമ്മിലെ ജനങ്ങളുടെ പക്ഷത്തേക്ക് ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ വന്മലകള് ഉരുട്ടിക്കൊണ്ടു വന്നതുകൊണ്ട് എഴുത്തച്ഛന് അവാര്‍ഡോ പത്മവിഭൂഷണോ ജ്ഞാനപീഠമോ ഒന്നും കിട്ടിയെന്നുവരില്ല. പുരസ്കാരങ്ങളും പ്രശസ്തിയുമൊക്കെ വാരിക്കൂട്ടാനുള്ള സകല വിദ്യകളുമറിയുന്ന മുകുന്ദന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കകത്തു കയറിനിന്ന് എന്തിനാണിങ്ങനെ പാവം മാക്സിംഗോര്ക്കിയെപ്പോലെയാവുന്നത്? എന്തോ വലിയതൊന്നു കണ്ടുകൊണ്ടുതന്നെയാണ് മുകുന്ദന്റെ നില്പ്. രാജ്യസഭയായിരിക്കും നോട്ടം. മുകുന്ദനും സിപിഎമ്മിനും നല്ലതാണ് മുകുന്ദന് രാജ്യസഭയിലെത്തുന്നത്. കാരാട്ടിനെയും യെച്ചൂരിയെയും ബേബിയെയുമൊക്കെ കണ്ട് ലോകകമ്മ്യൂണിസവും ഫ്രഞ്ച് സാഹിത്യവുമൊക്കെ ചര്‍ച്ചചെയ്യാമല്ലോ. വാര്‍ദ്ധക്യം ഇന്ത്യന്‍ പാര്‍ലമെന്റില്‍ കഴിച്ചുകൂട്ടാനാരാണാഗ്രഹിക്കാത്തത്?
മുകുന്ദന് നില്‍ക്കുന്നത് ജനങ്ങളുടെ കൂട്ടത്തില്ത്തന്നെയാവട്ടെ. വളരെ വളരെ നല്ലത്. ജനങ്ങള്‍ക്ക് ആവിഷ്കാരസ്വാതന്ത്ര്യത്തേക്കാള്‍ വലുത് അരിയാണ്, മില്‍മയുടെ പാലാണ്, പച്ചക്കറിയും മീനുമാണ്, മരുന്നാണ്, മക്കളെ അടിക്കാത്ത പോലീസാണ് എന്നൊക്കെ മുകുന്ദന് തന്നെക്കാള്‍ ഇളയവനായ തന്റെ ചേട്ടന് വിജയനു പറഞ്ഞുകൊടുക്കണം. എന്നിട്ട്, മുകുന്ദാ അരിവില കുറയ്ക്കാനുള്ള ശ്രമങ്ങളിലൊന്നേര്പ്പെടൂ. വിശപ്പ് മാറിയിട്ടല്ലേ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പ്രശ്നം വരുന്നുള്ളൂ. കേരളത്തില്‍ വിശപ്പിന്റെ വിളി വലുതായിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: