ഹരിപ്പാട്: അടുത്തടുത്ത ദിവസങ്ങളില്‍ ഏഴു കിലോമീറ്ററിനുള്ളില്‍ രണ്ടു ക്വട്ടേഷന്‍ കൊലപാതകങ്ങള്‍. പന്ത്രണ്ടു ദിവസത്തിനുള്ളില്‍ മൂന്നു കൊലപാതകം. പുറത്തിറങ്ങാന്‍ ഭയന്ന് ജനങ്ങള്‍. കാര്‍ത്തികപ്പള്ളി താലൂക്കിലെ കരുവാറ്റ, മുതുകുളം ഗ്രാമങ്ങളാണ് ക്വട്ടേഷന്‍ അക്രമങ്ങളുടെ ഭീതിയില്‍ വിറങ്ങലിക്കുന്നത്.
ജനുവരി 31നാണ് ആദ്യ കൊലപാതകം . കരുവാറ്റ കന്നുകാലിപ്പാലം തുണ്ടുകളത്തില്‍ വീട്ടില്‍ ഉല്ലാസ് (28) ആണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 10ന് കരുവാറ്റ വടക്ക് ജിഷ്ണു ഭവനത്തില്‍ ജിഷ്ണുവും (പപ്പായി-24), 11ന് കണ്ടല്ലൂര്‍ കളരിക്കല്‍ സുമേഷും(27) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. മൂന്ന് കൊലപാതകങ്ങളും ക്വട്ടേഷന്‍ സംഘങ്ങളുടെ കുടിപ്പകയായിരുന്നു. ആക്രമണങ്ങളെല്ലാം കരുതിക്കൂട്ടി നടപ്പാക്കിയവയാണ്.
ജിഷ്ണുവിന്റെയും സുമേഷിന്റെ കൊലപാതങ്ങളുടെ ഞെട്ടലില്‍ നിന്ന് നാട്ടുകാര്‍ ഇതുവരെ മുക്തരായിട്ടില്ല. സിനിമാ കഥകളെ വെല്ലുന്ന രീതിയിലായിരുന്നു ഈ രണ്ടു കൊലപാതകങ്ങളും.
ഹരിപ്പാട് ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം കഴിഞ്ഞ് മടങ്ങുമ്പോള്‍ ഊട്ടുപറമ്പ് ലെവല്‍ ക്രോസിനു സമീപത്തുവച്ചാണ് ജിഷ്ണുവിനെ ഒന്‍പതംഗ സംഘം ആക്രമിച്ചത്. രക്ഷപെടാനായി സമീപമുള്ള വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും കതക് പൊളിച്ച് അകത്തു കയറിയ ഗുണ്ടാസംഘം മഴു, വടിവാള്‍ തുടങ്ങിയ മാരകായുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തി.
പതിനേഴോളം വെട്ടുകളായിരുന്നു ശരീരത്ത് ഉണ്ടായിരുന്നത്. കൈയ്യും കാലും വെട്ടിയ മാറ്റിയ നിലയിലായിരുന്നു. വീട്ടുകാരെയും ബഹളം കേട്ട് എത്തിയ നാട്ടുകാരെയും മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് സംഘം കൃത്യം നിര്‍വ്വഹിച്ച് മടങ്ങിയത്.
സമാനമായ രീതിയിലാണ് അടുത്ത ദിവസം സുമേഷിനു നേരെ നടന്ന ആക്രമണവും. കണ്ടല്ലൂര്‍ കളരിക്കല്‍ ജംഗ്ഷനില്‍ സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്ന സുമേഷിനെ കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാനായി ഓടിയെങ്കിലും സമീപമുള്ള വയലില്‍ ഇട്ട് അക്രമി സംഘം സുമേഷിനെ വെട്ടിക്കൊന്നു. കൈകളും കാലുകളും വെട്ടേറ്റ് അറ്റ നിലയിലായിരുന്നു.
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ സുമേഷ് നേരത്തെ കാപ്പ നിയമപ്രകാരം ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മറ്റൊരു കേസില്‍ ശിക്ഷ കഴിഞ്ഞ് ഒന്നരമാസം മുന്‍പാണ് പുറത്തിറങ്ങിയത്. മുന്‍ വൈരാഗ്യമാണ് ഇരു കൊലപാതകങ്ങള്‍ക്കും പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: