പത്തനാപുരം: മൗണ്ട് താബോര്‍ മാനേജ്മെന്റ് കൈവശപ്പെടുത്തിയ പുറമ്പോക്ക് ഭൂമിയില്‍ കുടില്‍ കെട്ടാനൊരുങ്ങി പൗരസമിതി. മാനേജ്മെന്റ് കാലങ്ങളായി അനുഭവിച്ച് വരുന്നത് റവന്യൂഭൂമിയാണെന്ന് കണ്ടെത്തിയിരുന്നു. പതിനഞ്ച് ദിവസത്തിനകം ഭൂമി തിരിച്ചെടുക്കാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം.
പത്തനാപുരം താലൂക്കില്‍ പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത് പരിധിയിലെ മാലൂര്‍ കോളജിന് സമീപത്തെ ഒരേക്കര്‍ 53 സെന്റ് സ്ഥലമാണ് തിരിച്ചെടുക്കാന്‍ റവന്യൂ വകുപ്പ് ഉത്തരവായത്. മൗണ്ട് താബോര്‍ ദയറയുടെ ഉടമസ്ഥതയിലുളള മാലൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിന്റെ ആഡിറ്റോറിയവും വിമന്‍സ് ഹോസ്റ്റലുമാണ് പുറമ്പോക്ക് ഭൂമിയില്‍ നിര്‍മിച്ചിരിക്കുന്നത്.
മാലൂരിലെ സമരസമിതിയുടെ പരാതിയില്‍ പത്തനാപുരം താലൂക്ക് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിവന്നത്. തുടര്‍ന്ന് മാനേജ്മെന്റുമായി മൂന്ന് ഹിയറിംഗുകളും നടത്തിയ ശേഷമാണ് ഉത്തരവിറങ്ങിയത്. ഭരണസ്വാധീനം ഉപയോഗിച്ച് ഉത്തരവ് മരവിപ്പിക്കാനുളള നീക്കങ്ങളും നടന്നുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രത്യക്ഷസമരത്തിന് ഒരുങ്ങുകയാണ് പൗരസമിതി. 20ന് നടക്കുന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന് സമരപ്രഖ്യാപനം നടത്തും.
1957ലെ ഭൂനിയമം അനുസരിച്ച് 300 രൂപ പിഴയടയ്ക്കണമെന്നും 15 ദിവസത്തിനകം ഭൂമിയില്‍ നിന്ന് ഒഴിഞ്ഞ് സ്ഥലം റവന്യൂവകുപ്പ് ഏറ്റെടുക്കണമെന്നുമാണ് ഉത്തരവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിര്‍മ്മാണത്തിനായി സ്ഥലത്ത് ഉണ്ടായിരുന്ന 60 മരങ്ങള്‍ മാനേജ്മെന്റ് മുറിച്ച് മാറ്റിയിരുന്നു. തുടര്‍ന്ന് ഇതിലും നടപടി ഉണ്ടാകാനാണ് സാധ്യത.
കേന്ദ്രസര്‍ക്കാരില്‍ നിന്നു യുജിസി പദ്ധതി പ്രകാരം ലഭിച്ച പണം ഉപയോഗിച്ച് പുറമ്പോക്ക് ഭൂമിയില്‍ ഹോസ്റ്റല്‍ കെട്ടിടം നിര്‍മ്മിക്കുകയായിരുന്നു. സ്വന്തം ഭൂമിയാണന്നു കാണിച്ച് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചായിരുന്നു നിര്‍മ്മാണം. കയ്യേറിയ സര്‍ക്കാര്‍ ഭൂമിയോടു ചേര്‍ന്നു തന്നെ മാനേജ്മെന്റിന് ഭൂമിയുള്ളതാണ് കയ്യേറ്റം എളുപ്പമാക്കിയത്. പഞ്ചായത്തിലെ പുറമ്പോക്കു ഭൂമിയെപറ്റി വില്ലേജ് ഓഫീസര്‍ നടത്തിയ പരിശോധനയിലും കയ്യേറ്റം ശ്രദ്ധയില്‍പെട്ടിരുന്നു. തുടര്‍ന്ന് മേലുദ്യോഗസ്ഥര്‍ക്ക് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്കി. നിര്‍മ്മാണസ്ഥലത്ത് വില്ലേജ് ഓഫീസര്‍ ആദ്യം പതിച്ച നോട്ടീസ് നശിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ റവന്യൂ മന്ത്രിയായിരുന്ന അടൂര്‍പ്രകാശിന്റെ മൗനസമ്മതത്തോടെയാണ് പുറമ്പോക്ക് ഭൂമിയില്‍ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. അടൂര്‍ പ്രകാശിന്റെ തന്നെ ഇടപെടലിലൂടെ ഭൂമി പതിച്ചെടുക്കാന്‍ ശ്രമം നടത്തിവരികയായിരുന്നു. എന്നാല്‍ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ അത് നടന്നില്ല. പത്തനാപുരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നൂറുകണക്കിന് ഭൂരഹിതരും ഭവനരഹിതരുമായ നിരാലംബരാണ് ഉളളത്.
രാഷ്ട്രീയ സ്വാധീനത്തിന്റെ പേരില്‍ ഭൂമി വിട്ടുനല്‍കാന്‍ തയ്യാറായില്ലങ്കില്‍ പ്രതീകാത്മകമായി ഭൂമി പിടിച്ചെടുത്ത് കുടില്‍ കെട്ടി സമരം നടത്താനുളള തീരുമാനത്തിലാണ് പൗരസമിതി. എന്നാല്‍ കയ്യേറ്റത്തെ പറ്റി പ്രതികരിക്കാന്‍ മൗണ്ട് താബോര്‍ മാനേജ്മെന്റ് ഇനിയും തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: