കോതമംഗലം: വീട് കുത്തിത്തുറന്ന് നാല് ലക്ഷം രൂപയും 900 ഡോളറും കവര്‍ന്നു. കോതമംഗലം പെരുമണൂര്‍ മാളിയേക്കല്‍ ജോസഫിന്റെ വീട്ടിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. മേശയില്‍ സൂക്ഷിച്ചിരുന്ന പണമാണ് കവര്‍ന്നത്. സ്വര്‍ണ്ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന അലമാര തുറക്കാനുള്ള ശ്രമം വിജയിച്ചില്ല.
വീട്ടുടമയും ഭാര്യയും വീടുപൂട്ടി വൈക്കത്തുള്ള മകളുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ വീട്ടിലെത്തിയ ബന്ധുവാണ് വീടിന്റെ വാതിലുകളും ജനലുകളും തുറന്നുകിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ഇയാള്‍ വൈക്കത്തുള്ള ജോസഫിനേയും പോലീസിലും വിവരം അറിയിക്കുകയായിരുന്നു. വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിതുറന്നാണ് മോഷ്ടാക്കള്‍ അകത്തു കയറിയിട്ടുള്ളത്. വാതിലിലും മേശയിലും അലമാരയിലുമെല്ലാം മുളകുപൊടി വിതറിയ നിലയിലായിരുന്നു. കോതമംലം സിഐ: വി.റ്റി. ഷാജന്, എസ്ഐ ലൈജുമോന് എന്നിവരുടെ നേതൃത്വത്തിലെത്തിയ പോലീസ് പ്രാഥമിക പരിശോധനകള്‍ നടത്തി.
വിരലടയാള വിദഗ്ദ്ധന് ജസ്റ്റിന് ജോഫിന്റെ നേതൃത്വത്തില്‍ പരിശോധയും പൂര്‍ത്തിയാക്കി. കളമശേരി ഡോഗ് സ്ക്വാഡിലെ റൂണിയെന്ന നായെ കൊണ്ടുവന്ന് പരിശോധന നടത്തി.
മോഷ്ടാക്കള്‍ ഉപേക്ഷിച്ച വാക്കത്തിയുടെ മണം പിടിച്ച് നായ പെരുമണൂര്നിന്നും ഊന്നുകല്‍ റോഡില്‍ നൂറു മീറ്ററോളം ഓടിയ ശേഷം തിരികേ പോന്നു. വീട്ടുകാര്‍ സ്ഥലത്തില്ലാത്തതറിഞ്ഞ് എത്തിയ പ്രാദേശിക മോഷ്ടാക്കളാണോ പുറത്തു നിന്ന വരാണോ തുടങ്ങിയ സംശയങ്ങളാണ് പോലീസിനുള്ളത്. കോതമംഗലത്ത് വീടുകുത്തിതുറന്നുള്ള മോഷണം പതിവാകുന്നതില്‍ ജനങ്ങള്‍ ഭീതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: