ചെന്നൈ: കൂടുതല്‍ എംഎല്‍എമാരും എംപിമാരും കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ ക്യാമ്പിലേക്കു പോയിത്തുടങ്ങിയതോടെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് പരിഭ്രാന്തിയും ആശങ്കയും. എംഎല്‍എമാരെ പാര്‍പ്പിച്ച കുറുവത്തൂരിലെ റിസോര്‍ട്ടിലേക്ക് ഇന്നലെ വൈകിട്ട് ശശികല എത്തി. അതിനിടെ, അഞ്ച് എംപിമാര്‍ കൂടി ഇന്നലെ പനീര്‍ശെല്‍വത്തിനു പിന്തുണയുമായെത്തി. ഇതോടെ, 10 എംപിമാരും ഒമ്പത് എംഎല്‍മാരുമടക്കം 19 ജനപ്രതിനിധികളുടെ പിന്തുണയായി.
എംഎല്‍എമാരെ കൂടെക്കൂട്ടാന്‍ കുറവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലേക്ക് പനീര്‍ശെല്‍വം പോകുമെന്നു പ്രഖ്യാപിച്ചതോടെയാണ് അതിനു മുന്‍പേ ശശികല അവിടെയെത്തിയത്. ശശികല വരുന്നതു പ്രമാണിച്ച് മറ്റു സ്ഥലങ്ങളില്‍ പാര്‍പ്പിച്ചിരുന്ന എംഎല്‍എമാരെ കുറുവത്തൂരിലെത്തിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്കു ശേഷം 127 എംഎല്‍എമാരുടെ പിന്തുണ ശശികലയ്ക്കുണ്ടെന്ന് ഒ.എസ്. മണിയന് എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളെ ഇവിടെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്ന വാദവും ഇദ്ദേഹം തള്ളി. റിസോര്‍ട്ടില്‍ നിന്ന് മടങ്ങിയ ശേഷം മാധ്യമങ്ങളെ കണ്ട ശശികല എംഎല്‍എമാരെ ആരും പൂട്ടിയിട്ടിട്ടില്ലെന്ന് വ്യക്തമാക്കി.
പനീര്‍ശെല്‍വം എത്തിയാല്‍ തടയുമെന്ന് ശശികലയെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ പ്രഖ്യാപിച്ചതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയും രൂപപ്പെട്ടു. എംഎല്‍എമാരെ കാണാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകര്‍ റിസോര്‍ട്ടിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീട് നാട്ടുകാരും ഇവര്‍ക്കൊപ്പം ചേര്‍ന്നു.
ഇന്നലെ രാവിലെയാണ് തൂത്തുക്കുടി എംപി ത്യാഗരാജ് നാട്ടാര്ജി, വെല്ലൂരില്‍ നിന്നുള്ള സെങ്കുട്ടവന്‍, പെരമ്പലൂരിലെ ആര്.പി. മരുതരാജ എന്നിവര്‍ ആദ്യം പനീര്‍ശെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ചത്. പിന്നീട് രാജ്യസഭാംഗം ആര്. ലക്ഷ്മണന്, വില്ലുപുരത്തു നിന്നുള്ള ലോക്സഭാംഗം എസ്. രാജേന്ദ്രന് എന്നിവരും എത്തി. ശനിയാഴ്ച പി.ആര്. സുന്ദരം, കെ. അശോക് കുമാര്‍, വി. സത്യഭാമ, വനറോജ എന്നീ ലോക്സഭാംഗങ്ങളും കാവല്‍ മുഖ്യമന്ത്രിക്കു പിന്തുണ പ്രഖ്യാപിച്ചു. എഐഎഡിഎംകെയുടെ ഫിഷറീസ് വിഭാഗം ജോയിന്റ് സെക്രട്ടറിയും മുന്‍ മന്ത്രിയുമായ കെ.എ. ജയപോളും, ഈറോഡ് മേയര്‍ മല്ലിക പരമശിവവും പനീര്‍ശെല്‍വത്തിനൊപ്പം കൂടി.
അതിനിടെ, ശശികല പണവും സൗകര്യങ്ങളും നല്‍കിയാണ് എംഎല്‍എമാരെ ഒപ്പം നിര്‍ത്തുന്നതെന്ന് ആരോപിച്ച് കോയമ്പത്തൂരിലെ കവുണ്ടംപാളയം എംഎല്‍എ അരുകുട്ടി രംഗത്തെത്തി. തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍, അണ്ണന് (പനീര്‍ശെല്‍വം) പിന്തുണ നല്‍കാനാണ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ സദ്ഭരണം പിന്തുടരാന് ഇദ്ദേഹത്തിനേ ആകൂയെന്നും അരുകുട്ടി കൂട്ടിച്ചേര്‍ത്തു. കുറവത്തൂരിലെ റിസോര്‍ട്ടില്‍ നിന്ന് പുറത്തുപോകണമെന്നാവശ്യപ്പെട്ട് 20 എംഎല്‍മാര്‍ പ്രതിഷേധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വെളിപ്പെടുത്തല്‍.
അതേസമയം, ഗവര്‍ണര്‍ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ശശികല വിഭാഗം. ഇന്ന് തീരുമാനമുണ്ടായില്ലെങ്കില്‍ രാജ്ഭവനു മുന്നില്‍ നിരാഹാരം തുടങ്ങാനുള്ള നീക്കത്തിലാണ് അവര്‍. ഇതോടെ, ചെന്നൈ നഗരത്തില്‍ സുരക്ഷ ശക്തമാക്കി. രാജ്ഭവനു സമീപം പോലീസിനെ വിന്യസിച്ചു. അതിനിടെ, ശശികല ഉള്‍പ്പെട്ട അനധികൃത സ്വത്ത് സമ്പാദനക്കേസ് സുപ്രീംകോടതി ഇന്നു പരിഗണിക്കില്ലെന്നാണ് സൂചന.
പനീര്‍ശെല്‍വത്തിന്റെ രാജി അന്വേഷണം വേണം: ബിജെപി
ചെന്നൈ: ഒ. പനീര്‍ശെല്‍വത്തെ നിര്‍ബന്ധിച്ചു രാജിവയ്പ്പിച്ചുവെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ബിജെപി തമിഴ്നാട് ഘടകം ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയായ വ്യക്തി പരസ്യമായി ആരോപണം ഉന്നയിക്കുമ്പോള്‍ അന്വേഷിക്കേണ്ട ഉത്തരവാദിത്വം ഗവര്‍ണര്‍ക്കുണ്ടെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് തമിഴിശൈ സൗന്ദര്രാജന് ഓര്‍മിപ്പിച്ചു.
എംഎല്‍എമാരെ ഒരു സ്ഥലത്ത് താമസിപ്പിക്കുന്നത് എന്തിനെന്നും അതിന്റെ ആവശ്യമെന്തെന്നും അവര്‍ ചോദിച്ചു. ഏതെങ്കിലും ഒരു സര്‍ക്കാരിനെ അവരോധിക്കലല്ല, സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കലാണ് ഗവര്‍ണറുടെ ഉത്തരവാദിത്വം. ഗവര്‍ണര്‍ തിരക്കിട്ട് തീരുമാനമെടുക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: