ചേലക്കര: പാമ്പാടി നെഹ്റു എന്‍ജിനീയറിങ് കോളേജിലെ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് കോളേജ് പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ കേസ് എടുത്തു.
പ്രിന്‍സിപ്പാള്‍ പ്രൊഫ. വരദരാജന്, വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ.എന്‍.കെ. ശക്തിവേല്‍, അധ്യാപകരായ ടി.പി. പ്രവീണ്‍, വിപിന്‍, വിമല്‍ എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യ പ്രേരണകുറ്റത്തിന് കേസെടുത്തത്. ഐപിസി 306ാം വകുപ്പു പ്രകാരം ഇവര്‍ വൈകാതെ അറസ്റ്റിലായേക്കും. ജിഷ്ണു പ്രണോയിയുടെ മരണം നടന്നു മുപ്പത്തിയെട്ട് ദിവസമാകുമ്പോഴാണ് അഞ്ച് പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
പരീക്ഷ ഹാളിലുണ്ടായിരുന്ന അധ്യാപകനാണ് സി.പി. പ്രവീണ്‍. പരീക്ഷ സെല്‍ അംഗങ്ങളായിരുന്നു വിപിന്‍, വിമല്‍ എന്നിവര്‍. സംഭവം നടന്ന ദിവസം ഡ്യൂട്ടിയില്‍ ഇല്ലാത്തതിനാല്‍ പി.ആര്.ഒ. സഞ്ജിത്ത് വിശ്വനാഥനെതിരെ കേസെടുക്കില്ല. ഇത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
അതേസമയം, വിദ്യാര്‍ത്ഥികള്‍ക്കെതിരെ വധഭീഷണി മുഴക്കിയതുമായി ബന്ധപ്പെട്ട് നെഹ്റു കോളേജ് ചെയര്മാന് കൃഷ്ണദാസ് മുന്നോട്ടുവെച്ച വാദങ്ങള്‍ തെറ്റെന്ന് തെളിഞ്ഞു. വധഭീഷണി മുഴക്കിയ ദിവസം കോളേജിലില്ലായിരുന്നുവെന്ന് വാദിച്ച കൃഷ്ണദാസ് ക്യാംപസിലുണ്ടായിരുന്നതു സംബന്ധിച്ച ദൃശ്യങ്ങളും പുറത്തുവന്നു. എ.സി.പി. കിരണ്‍ നാരായണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: