പത്തനാപുരം: കെഎസ്ആര്‍ടിസി ജീവനക്കാരനെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ച് സ്വകാര്യബസ് ജീവനക്കാര്‍ പിടിയില്‍. പത്തനാപുരം ഡിപ്പോയിലെ കണ്ടക്ടര്‍ പിടവൂര്‍ കൃഷ്ണഭവനില്‍ സജീഷ് കുമാറി(31)നെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അഞ്ച് സ്വകാര്യബസ് ജീവനക്കാരെ പിടികൂടിയത്. ശരണ്യ മോട്ടോഴ്സിലെ ജീവനക്കാരായ മൂവാറ്റുപുഴ കല്ലൂര്‍ക്കാട് പരപ്പനാട് വീട്ടില്‍ അനീഷ്(31), കൊട്ടാരക്കര പുലമണ്‍ വെങ്കലത്തുടി രജനീഷ് ‘വനില്‍ രജനീഷ്(35), അറയ്ക്കല്‍ സുജന മന്ദിരത്തില്‍ അഖില്‍കൃഷ്ണന്‍(23), ചിറ്റാര്‍ മുരിങ്ങക്കാലായില് അനു കൃഷ്ണന്(24), കിഴക്കേത്തെരുവ് രതീഷ് ഭവനില്‍ രതീഷ്കുമാര്‍(33)എന്നിവരാണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ഉള്‍പ്പെടെയാണ് പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച്ച ദിവസം രാത്രി പത്തോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഡ്യൂട്ടി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് പോകവേ കാറില്‍ പിന്തുടര്ന്നെത്തിയ സംഘം പിടവൂരില്‍ വച്ച് കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ബൈക്കില്‍ നിന്നും തെറിച്ച് വീണ സജീഷ്കുമാറിനെ പിന്നീട് ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപെട്ടിരുന്നു. അക്രമത്തില്‍ പരിക്കേറ്റ സജീഷ്കുമാറിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. ഇയാള്‍ പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. പത്തനാപുരം ഡിപ്പോയില്‍ നിന്നും അടുത്തിടെ പുന്നല പത്തനാപുരം-പറങ്കിമാംമുകള്‍ വഴി കൊട്ടാരക്കരക്ക് ചെയിന്‍സര്‍വീസ് ആരംഭിച്ചിരുന്നു. വര്‍ഷങ്ങളായി ശരണ്യ എന്ന സ്വകാര്യബസ് കൈയടക്കി വച്ചിരുന്ന റൂട്ടാണിത്. കെഎസ്ആര്‍ടിസി ഇതുവഴി സര്‍വീസ് ആരംഭിച്ചപ്പോള്‍ മുതല്‍ സ്വകാര്യബസ് ജീവനക്കാരുടെ ഭാഗത്ത് നിന്നും അക്രമങ്ങളും സര്‍വീസ് തടയാനുള്ള ശ്രമവും നടന്നിരുന്നു.
പുതിയ റൂട്ടില്‍ ഓടുന്ന കണ്ടക്ടറാണ് സജീഷ് കുമാര്‍.ഈ വൈരാഗ്യമാണ് അക്രമത്തിന് കാരണമായത്. പത്തനാപുരം എസ്ഐ പ്രവീണിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: