സമ്പൂര്‍ണ്ണ സാക്ഷരതയില്‍ ഊറ്റംകൊള്ളുന്ന മലയാളിക്ക് ലജ്ജിക്കാന്‍ ഒരു കാര്യം കൂടി. ആദിവാസികളും നിരക്ഷരരും ഏറെയുള്ള ഝാര്‍ഖണ്ഡ്, ഭാരതത്തിലെ വളരെ പിന്നാക്കാവസ്ഥയില്‍ നില്ക്കുന്ന ഒരു സംസ്ഥാനം രാജ്യത്തെ ആദ്യ ഡിജിറ്റല്‍ കറന്‍സി സംസ്ഥാനമായിരിക്കുമ്പോള്‍, പേപ്പര്‍ കറന്‍സി രഹിത സംസ്ഥാനമായിരിക്കുമ്പോള്‍ നമുക്ക് പാടിനടക്കാം, ‘നമ്മള് കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ…’
പാട്ടുപാടി പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും, വയലുകളെല്ലാം കോണ്‍ക്രീറ്റുവനങ്ങള്‍ ആയിട്ടും കര്‍ഷകന്റെ സ്വപ്നഭൂമി എവിടെ എന്ന ചോദ്യത്തിന് ഇനിയും ഉത്തരമില്ലാതിരുന്നിട്ടും, ഈ പാട്ടു കേള്‍പ്പിച്ചു സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുകയാണ് ഭരണവര്‍ഗ്ഗം.
കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളും ഡിജിറ്റല്‍ കറന്‍സിയുടെ പുത്തന്‍ സാധ്യതകളും സംസ്ഥാനത്തെ ജനങ്ങളെ പറഞ്ഞു മനസ്സിലാക്കാന്‍ മുന്നിട്ടിറങ്ങേണ്ട ഭരണകൂടം ഇപ്പോഴും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്: ‘നമ്മള് കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ…’
കൈവശഭൂമിയുടെ പട്ടയം ആദിവാസികള്‍ക്കും കര്‍ഷകര്‍ക്കും നല്‍കുമെന്ന മോഹനസുന്ദര വാഗ്ദാനങ്ങള്‍ മാറി മാറി വന്ന ഭരണകൂടങ്ങള്‍ സൗകര്യപൂര്‍വം വിസ്മരിച്ച ദയനീയ കാഴ്ച നമുക്ക് മുന്നിലുണ്ട്.വിവര സാങ്കേതിക വിദ്യക്കും ആധുനിക വല്‍ക്കരണത്തിനും കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിനും എതിരെ പോരാടിയ സമരചരിത്രം നമുക്ക് മുന്നിലുണ്ട്. പിന്നേയും സ്വപ്നഭൂമിയെക്കുറിച്ചുള്ള മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നല്കി, കര്‍ഷകരെയും ആദിവാസികളെയും പാവപ്പെട്ടവരെയും കബളിപ്പിക്കുന്നവര്‍ ‘ക്യാപിറ്റലിസത്തിന്റെ’ സുഖ ശീതളിമയിലേക്ക് ചേക്കേറുകയും ചെയ്തിരിക്കുന്നു!
കാളവണ്ടിയില്‍നിന്നു ബെന്‍സിലേക്കും, ട്രെയിനില്‍ നിന്നു വിമാനത്തിലേക്കും പോസ്റ്റ് കാര്‍ഡില്‍ നിന്നും വാട്സ് ആപ്പിലേക്കും സ്ഥാനചലനം ഏറ്റുവാങ്ങിയവരാണ് , ‘നമ്മള് കൊയ്യും വയലെല്ലാം…’ എന്ന വരികള്‍ ആവര്‍ത്തിച്ചു പാടി കര്‍ഷകരെയും ആദിവാസികളെയും നിരക്ഷരരേയും പരിഹസിക്കുന്നത്; ചൂഷണം ചെയ്യുന്നത്.
വയലും കൃഷിഭൂമിയും കേരളത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്നത് ഇവര്‍ കണ്ടില്ലെന്നു നടിക്കുന്നു.
ആദിവാസികളില്‍ നിന്ന് തട്ടിയെടുത്ത ഭൂമി അവര്‍ക്ക് തിരികെ നല്കാന് ഭരണകൂടങ്ങള്‍ക്ക് കഴിയുന്നില്ല. പഴയ വിപ്ലവ ഗാനങ്ങളല്ല, പുത്തന്‍ ബോധവല്‍ക്കരണമാണ് സാധാരണക്കാരന് വേണ്ടത് എന്ന തിരിച്ചറിവാണ് നമ്മുടെ ഭരണ സംവിധാനത്തിന് ഇല്ലാതെ പോയത്. ഡിജിറ്റല്‍ യുഗം ഒരുക്കുന്ന അനന്ത സാധ്യതകള്‍ സാധാരണക്കാരനില്‍ എത്തിച്ചു കൊടുക്കാന്‍ ഭരണകൂടം തയ്യാറായതിന്റെ നേര്‍ചിത്രമാണ് ഝാര്‍ഖണ്ഡില്‍ നാം കാണുന്നത്. നൂറു ശതമാനം സാക്ഷരത നേടിയ കേരളത്തിന് ഇവിടെ ലജ്ജിച്ചു തലതാഴ്ത്തി, മുഖംകുനിച്ചു നില്ക്കാം. അല്ലെങ്കില്‍ നൂറു ശതമാനം ഇ-സാക്ഷരതയുള്ള സംസ്ഥാനമാകാന്‍ ശ്രമിക്കാം.
സംസ്ഥാനത്തെ എല്ലാവിധ പരിമിതികളും ഉള്‍ക്കൊണ്ടാണ് മുഖ്യമന്ത്രി രഘുബര്‍ ദാസ്, ഝാര്‍ഖണ്ഡ് നൂറുശതമാനം ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കുന്ന സംസ്ഥാനമാകുമെന്ന് പ്രഖ്യാപിച്ചത്. ‘ചെറിയ കാല്‍വെയ്പുകള്‍ വലിയ വിജയങ്ങളിലേക്ക് നയിക്കും’ എന്ന ആത്മവിശ്വാസമാണ് ‘ക്യാഷ്ലെസ്സ് ഝാര്‍ഖണ്ഡ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു മുന്നേറാന്‍ മുഖ്യമന്ത്രി രഘുബര്‍ ദാസിനെ പ്രേരിപ്പിക്കുന്നത്. ആധുനിക വല്‍ക്കരണത്തോടും സംസ്ഥാനത്തിന്റെ വികസനത്തോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘പേപ്പര്‍ കറന്‍സി രഹിത രാജ്യം’ എന്ന ആശയം ഏറ്റവും എളുപ്പത്തില്‍ നടപ്പിലാക്കാന്‍ കഴിയുന്ന സംസ്ഥാനമാണ് കേരളമെന്ന് ഏവര്‍ക്കുമറിയാം. അതംഗീകരിച്ച് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനം എന്ന ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയണം. എങ്കില്‍ മാത്രമേ രണ്ടാമതെങ്കിലും നമുക്ക് എത്താന്‍ കഴിയൂ. പക്ഷെ മനുഷ്യച്ചങ്ങല തീര്‍ക്കാനാണല്ലോ കേരളത്തിലെ ഭരണപക്ഷത്തിന് താല്പര്യം.
നോട്ട് പിന്‍വലിക്കലും, ഡിജിറ്റല്‍ കറന്‍സി നടപ്പാക്കാനുള്ള തീവ്രശ്രമവും രാജ്യത്തെ പുറകോട്ടടിക്കുന്നുവെന്ന് ഇടതുമുന്നണി യോഗം വിലയിരുത്തിയതും കൂട്ടി വായിക്കുമ്പോഴാണ് 50 വര്‍ഷം നാം പിന്തിരിഞ്ഞുനോക്കാന് നിര്‍ബന്ധിതരാകുന്നത്.
അഞ്ചു പതിറ്റാണ്ടിനു മുന്‍പ് രാജ്യത്തുണ്ടായിക്കൊണ്ടിരുന്ന വന്‍ മാറ്റത്തിനെതിരെയായിരുന്നു ഇടതുവിപ്ലവം. കംപ്യൂട്ടര്വല്ക്കരണത്തിനെതിരെയും ആധുനികവല്ക്കരണത്തിനെതിരെയും സമരം ചെയ്തു സംസ്ഥാനത്തിന്റെ പുരോഗതിയെ എത്രമാത്രം പിന്നിലേക്ക് നയിച്ചു എന്നതിന് കേരളം സാക്ഷി.സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മുന്നിലെത്തിയ കേരളം വിവരസാങ്കേതിക വിദ്യ അനുവദിച്ചു നല്കിയ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളുടെ പിറകിലായി. ലോകമെമ്പാടുമുള്ള വന്‍കിട കമ്പനികള്‍ ബെംഗളൂരുവിലും ചെന്നൈയിലും ഹൈദരാബാദിലും മുംബൈയിലും നോയിഡയിലും വന്‍നിക്ഷേപങ്ങള്‍ നടത്തിയപ്പോള്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ കേരളം ആരാലും ശ്രദ്ധിക്കാത്ത സംസ്ഥാനമായി മാറി. ലോകത്തുള്ള ഒരു നിക്ഷേപ സ്ഥാപനവും (വെഞ്ച്വര്‍ ക്യാപിറ്റല്‍ ) കേരളത്തെ ഇപ്പോഴും ലക്ഷ്യ സ്ഥാനമായി കരുതുന്നില്ല.
1966 ല്‍, ബംഗാളില്‍ കമ്പ്യൂട്ടറിനെതിരെ നടന്ന സമരങ്ങളില്‍ കേരളവും പങ്കുചേര്‍ന്നു. അന്ന് കേന്ദ്ര സര്‍ക്കാരിന് ദണ്ഡേക്കര്‍ കമ്മിറ്റിയെ നിയമിക്കേണ്ടിവന്നു, ആധുനികവല്‍ക്കരണത്തിന്റെയും കമ്പ്യൂട്ടര്‍ സംവിധാനത്തിന്റെയും ഗുണഫലങ്ങള്‍ ഇടതുപക്ഷത്തിന് പറഞ്ഞുമനസ്സിലാക്കിക്കൊടുക്കാന്‍. 2002 നവംബറില്‍ ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചു സെന്‍ട്രല്‍ കമ്മിറ്റി എടുത്ത തീരുമാനങ്ങളില്‍ ഇങ്ങനെ പറഞ്ഞു: ‘പുതിയ സാങ്കേതിക സൗകര്യങ്ങള്‍ രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യമാണെന്നിരിക്കെ കമ്മ്യൂണിസ്റ്റുകള്‍ എന്ന നിലയില്‍ അതിനെ എതിര്‍ക്കുവാന്‍ ഞങ്ങള്‍ മുതിരുകയില്ല.’
രാജ്യപുരോഗതിക്ക് കമ്പ്യൂട്ടറും ഡിജിറ്റല്‍ സംവിധാനങ്ങളും നല്കുന്ന സാദ്ധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും, ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ ഇല്ലാതാകുമെന്ന ഭയംകൊണ്ടാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതിനെ എതിര്‍ത്തതെന്നും കുമ്പസരം നടത്തുന്ന കേരള മുഖ്യമന്ത്രി എന്തുകൊണ്ടാണ് ഡിജിറ്റല്‍ കറന്‍സിയെയും അഴിമതിക്കെതിരെയുള്ള പ്രധാന മന്ത്രിയുടെ നീക്കങ്ങളെയും എതിര്‍ക്കുന്നതെന്ന് വ്യക്തമാക്കണം.
ഡിജിറ്റല്‍ കറന്‍സി നമുക്കുറപ്പുതരുന്നത് കള്ളപ്പണത്തിന്റെ വിനിയോഗം ഇല്ലാതെയാകുമെന്നുള്ളതാണ്. വഴിവാണിഭക്കാരെ ‘പാവങ്ങള്‍’ എന്നുപറഞ്ഞു നാം സഹതാപത്തോടെ കാണുമ്പോള്‍ , ഓരോ സീസണിലും നിരത്തുവക്കില്‍ കൂട്ടിയിടുന്ന ‘തണ്ണിമത്തന്’ കച്ചവടം കോടികളുടെ ബിസിനസ്സാണെന്നുള്ളത് നാമറിയുന്നില്ല. കണക്കില്ലാതെ നടത്തുന്ന മീന്‍ കച്ചവടവും പച്ചക്കറി കച്ചവടവും ബേക്കറി കച്ചവടവും നിരത്തുവക്കിലെ ഹെല്‍മറ്റ് കച്ചവടവും കള്ളപ്പണത്തിന്റെ ഉറവിടങ്ങളാണെന്ന്, നമുക്കറിയില്ല. ഇവരൊക്കെയും നികുതി നല്‍കാനും രാജ്യപുരോഗതിയില്‍ പങ്കാളിയാകാനും തയ്യാറല്ല എന്ന വസ്തുത നാം മനപ്പൂര്‍വം വിസ്മരിക്കുന്നു.
നിശ്ചിത ശമ്പളത്തിന് നികുതി നല്കുന്ന സര്‍ക്കാര്‍ ഉദേ്യാഗസ്ഥന്മാര്, കണക്കില്ലാത്ത തുക കൈക്കൂലി വാങ്ങുന്നതും അത് സാധാരണക്കാരില്‍ ഒരു ശീലമായി അടിച്ചേല്‍പ്പിക്കുന്നതും ഇവരോട് മത്സരിക്കാനാണ്. പേപ്പര്‍ കറന്‍സി നിന്നാല്‍ കൈക്കൂലിയുടെയും അഴിമതിയുടെയും കഥകഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: