കേരളത്തിലെ കലാലയ ക്യാമ്പസുകളില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ ശുഭകരമല്ല. കൊലപാതകങ്ങള്‍ വരെയെത്തുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളായിരുന്നു ക്യാമ്പസുകളില്‍നിന്ന് നേരത്തെ വാര്‍ത്തയായിരുന്നത്. എന്നാല്‍ ഇന്ന് അദ്ധ്യാപകരുടെ പീഡനങ്ങള്‍ മൂലം വിദ്യാര്‍ത്ഥികളുടെ ജീവിതാന്ത്യംവരെ ഉണ്ടാകുന്നുവെന്നതാണ് ഖേദകരം. സ്വാശ്രയം മുതല്‍ സര്‍ക്കാരിന്റെ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകരുടെ വിദ്വേഷത്തിന് ഇരകളാവുന്നു.
പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളജിലെ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത് പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, അദ്ധ്യാപകര്‍ എന്നിവരാണ്. പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥിയെ കോപ്പിയിടിച്ചുവെന്ന് കാണിച്ച് അപമാനിച്ചതിന്റെ ആഘാതമാണ് ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കലാശിച്ചത്. മുപ്പത്തിയെട്ട് ദിവസത്തെ പ്രക്ഷോഭത്തെ തുടര്‍ന്നാണ് കേസ്സെടുക്കാന്‍ പോലീസ് തയാറായത്. ഏക മകന്റെ വിയോഗത്തില്‍ തളര്‍ന്നുപോയ അമ്മയുടെ അപേക്ഷക്ക് മുഖ്യമന്ത്രിപോലും ചെവികൊടുത്തില്ല.
എറണാകുളം മഹാരാജാസ് കോളജില്‍ പ്രിന്‍സിപ്പല്‍ എന്‍. എല്‍. ബീനയുടെ കസേര കത്തിച്ചത് എസ്എഫ് ഐക്കാരാണെങ്കില് അദ്ധ്യാപകരില്‍ ചിലര്‍ കൂട്ടുനിന്നതായാണ് ലഭിക്കുന്ന വിവരം. ഇവിടെ ഒരു അദ്ധ്യാപികയെ കൊളീജിയറ്റ് എജ്യുക്കേഷന്‍ ഡയറക്ടര്‍ രണ്ടു തവണ സെന്‍ഷ്വര്‍ ചെയ്തു. എം.എ. വിദ്യാര്‍ത്ഥിയെ മാനസികമായി പീഡിപ്പിച്ചതിനാണ് ഒരു തവണ സെന്‍ഷ്വര്‍ ചെയ്യപ്പെട്ടത്. പാലക്കാട് ഗവ. വിക്ടോറിയ കോളജില്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. സരസുവിന് ശവകുടീരം തീര്‍ത്ത സംഭവമുണ്ടായി. അതില്‍ നടപടി നേരിട്ട വിദ്യാര്‍ത്ഥി നേതാവിനോട് പ്രിന്‍സിപ്പലിനോട് പകവീട്ടാന്‍ ആത്മഹത്യാനാടകത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടതും അതേ കോളജിലെ അദ്ധ്യാപിക. അപകടം മണത്ത വിദ്യാര്‍ത്ഥി അതിനു തയ്യാറാകാത്തത് കാരണം ഒരു അത്യാഹിതം ഒഴിവായി. കോട്ടയം ടോംസ് കോളജില്‍ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയത് സ്ഥാപനമേധാവികള്‍ തന്നെ.
വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിക്കുന്ന പ്രതിനായക വേഷത്തിലാണ് ഒരു വിഭാഗം അദ്ധ്യാപകര്‍. യൂണിയന് പ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും തൊഴിലാക്കിയ ഒരു വിഭാഗം അദ്ധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ സമയം ലഭിക്കുന്നില്ല. തെരുവിലെ രാഷ്ട്രീയ ശത്രുതയുടെ അതേ പതിപ്പ് ക്യാമ്പസിലും അദ്ധ്യാപകര്‍ പ്രകടിപ്പിക്കുന്നു. ഗുരു-ശിഷ്യ ബന്ധത്തിന്റെ പരിപാവനത തകര്‍ന്ന് ക്ലാസുമുറികളില്‍ പകയുടെയും വിദ്വേഷത്തിന്റെയും ഇരുട്ട് നിറയുന്നു.
ഇരുട്ടിനെ ഭേദിച്ച് വെളിച്ചം നല്കുന്നവനാണ് ഗുരു. അറിവുനല്‍കല്‍ മാത്രമല്ല ജീവിതത്തില്‍ മുന്നേറാന്‍ വിവേകവും നല്കുന്നവനാണ് ഗുരു. ഈ മഹത്തായ പാരമ്പര്യത്തിന്റെ കണ്ണിയറ്റുപോകാതെ ക്യാമ്പസുകള്‍ വിദ്യാര്‍ത്ഥി സൗഹൃദ ഇടങ്ങളായി മാറണം. മാനേജ്മെന്റും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അടങ്ങുന്ന വിദ്യാഭ്യാസ സമൂഹത്തില്‍ പരസ്പരം പോരടിക്കുന്നവരായി ഇഴപിരിഞ്ഞു പോകാതെ സരസ്വതീ ക്ഷേത്രങ്ങളില്‍ സര്‍ഗാത്മകമായ കൂട്ടായ്മ വളരണം. അതിന് മാര്‍ഗ്ഗദര്‍ശനവും മാതൃകയും ആകേണ്ടത് അദ്ധ്യാപക സമൂഹമാണ്. ക്യാമ്പസുകളില്‍ നന്മയുടെ വെളിച്ചം പകരാനുള്ള പ്രാഥമിക ഉത്തരവാദിത്തത്തില്‍നിന്നു അദ്ധ്യാപക സമൂഹത്തിന് മാറി നില്‍ക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: