കണ്ണൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള അഴീക്കല്‍ പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രത്തിലെ തിരുവായുധം എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് വിവിധ സമുദായങ്ങള്‍ക്ക് ക്ഷേത്ര കമ്മിറ്റി വിവിധ നിറങ്ങളിലുള്ള തിരിച്ചറിയില്‍ കാര്‍ഡുകള്‍ നല്കി. തീയ്യ സമുദായക്കാര്‍ക്ക് മഞ്ഞക്കാര്‍ഡും പുലയ സമുദായം ഒഴികെയുള്ള മറ്റു സമുദായക്കാര്‍ക്ക് റോസ് കാര്‍ഡുകളുമാണ് വിതരണം ചെയ്തത്. എഴുന്നള്ളത്ത് സന്ദര്‍ശിക്കാത്ത പ്രദേശത്തെ 400 ഓളം പുലയ സമുദായത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ഒരു കാര്‍ഡും നല്‍കിയില്ല. അയിത്താചരണത്തിനു പുറമേ ജാതി തിരിച്ച് പല നിറമുള്ള കാര്‍ഡുകള്‍ നല്കിയതും വലിയ വിവാദമായി. ശനി, ഞായര്‍ ദിവസങ്ങളിലായിരുന്നു ഉത്സവം. അതിനു മുന്‍പ് വാളെഴുന്നത്തിന്റെ സമയത്താണ് ജാതിക്കാര്‍ഡുകള്‍ നല്‍കിയത്.
അതിനിടെ, ക്ഷേത്രത്തിലെ അയിത്താചരണക്കാര്യത്തില് ക്ഷേത്ര കമ്മിറ്റി നിലപാടിനെ ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറിയും ദേശാഭിമാനിയും രംഗത്തെത്തി. പോഷക സംഘടനയായ പട്ടിക ജാതി ക്ഷേമ സമിതി നേതാക്കളോടൊപ്പം ക്ഷേത്രം സന്ദര്‍ശിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് ജില്ലാ സെക്രട്ടറി പി. ജയരാജന് അയിത്താചരണത്തെ പരോക്ഷമായി ന്യായീകരിച്ചത്.
ഞായറാഴ്ച ദേശാഭിമാനി പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട കുട്ടി തുലാഭാരം നടത്തുന്ന പടം പ്രസിദ്ധീകരിച്ച് ക്ഷേത്രത്തില്‍ യാതൊരു അയിത്തവുമില്ലെന്ന് പ്രചരിപ്പിച്ചു. തിരുവായുധം എഴുന്നള്ളത്തിലെ അയിത്താചരണം മറച്ച്, എല്ലാം വിഭാഗവും പ്രാര്‍ത്ഥനയും വഴിപാടും നടത്തുന്നുണ്ടെന്ന് പ്രചരിപ്പിക്കുകയായിരുന്നു പാര്‍ട്ടി സെക്രട്ടറിയും മുഖപത്രവും.
സകലജാതിക്കാര്‍ക്കും ക്ഷേത്രാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും പങ്കെടുക്കാന്‍ സ്വാതന്ത്ര്യം ഉണ്ടെന്നു പറഞ്ഞ ജയരാജന്, 1915 ലെ ക്ഷേത്ര നിശ്ചയരേഖയിലുള്ളതെന്ന് സിപിഎം ഭരണസമിതി അവകാശപ്പെടുന്ന തിരുവായുധം എഴുന്നള്ളത്തുമായി ബന്ധപ്പെട്ട ആചാരം എന്തുകൊണ്ട് മാറ്റിക്കൂടായെന്നതിന് വിശദീകരണം നല്‍കുന്നില്ല.
വീടുകളിലേക്കുള്ള എഴുന്നള്ളിപ്പ് നിശ്ചിത കുടുംബങ്ങളില്‍ മാത്രമാണ് പോവാറുള്ളതെന്നും അതില്‍ മാറ്റംവരുത്താനുള്ള അധികാരം ക്ഷേത്ര വിശ്വാസികളുടെ ജനറല്‍ ബോഡിക്ക് മാത്രമെന്നുമാണ് പ്രസ്താവന. പാര്‍ട്ടി ഭരണത്തിലുള്ള ക്ഷേത്രത്തില്‍ ജനറല്‍ ബോഡിയെന്നാല് ഭൂരിപക്ഷം പാര്‍ട്ടി അംഗങ്ങളാണെന്നത് ജയരാജന് മറച്ചുവച്ചു. അത്തരത്തിലുള്ള കമ്മിറ്റി വിചാരിച്ചാല്‍ മാറ്റാവുന്ന അയിത്താചരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടാന്‍ പാര്‍ട്ടി തയാറാകുന്നില്ല. ക്ഷേത്രോത്സവത്തിലെ അയിത്താചരണത്തെക്കുറിച്ച് ഒന്നും മിണ്ടിയുമില്ല. അങ്ങനെ, ക്ഷേത്ര സമിതിയുടെ നിലപാടിനെ ന്യായീകരിക്കുകയാണ് നേതൃത്വം ചെയ്തത്.
തിരുവായുധമെഴുന്നള്ളത്തുമായി ബന്ധപ്പെട്ട് ക്ഷേത്രത്തില്‍ അയിത്തം നിലനില്‍ക്കുന്നുണ്ടെന്ന് ജയരാജന് സമ്മതിക്കുകയും ചെയ്തു.
ഭാരവാഹികള്‍ക്കെതിരെ കേസ്
കണ്ണൂര്‍: അഴീക്കല്‍ പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പട്ടികജാതി ദളിത് വിഭാഗങ്ങളോട് അയിത്തം കല്‍പ്പിച്ച സംഭവത്തില്‍ ക്ഷേത്രഭാരവാഹികള്‍ക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തു. ജെആര്‍എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍ കുമാറിന്റെ പരാതി പ്രകാരം വളപട്ടണം എസ്ഐ ശ്രീജിത്ത് കൊടേരിയാണ് കേസെടുത്തത്.
ജില്ലാ കളക്ടര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ എസ്പിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. രണ്ടു വര്‍ഷം മുന്‍പ് കണ്ണൂര്‍ കളക്ടറായിരുന്ന പി. ബാലകിരണ്‍ ക്ഷേത്രത്തിലെ അയിത്താചരണം നിര്‍ത്താന്‍ നിര്‍ദ്ദേശിച്ച് ക്ഷേത്രാധികാരികള്‍ക്ക് നല്കിയ ഉത്തരവ് ലംഘിക്കാന്‍ ക്ഷേത്രം ഭരണസമിതി നീക്കം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആറിനും ഉത്തരവ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി എട്ടിനും നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: