കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിന് ഇതുവരെ സ്ഥലം വിട്ടുനല്‍കാനായി സമ്മതപത്രം നല്‍കിയത് 222 പേര്. ഇരുനൂറോളം ഉടമകള്‍ ഇനിയും സമ്മതപത്രം നല്‍കാനുണ്ട്. സ്ഥലം വിട്ടുനല്കാനുള്ളവരുടെ സംശയങ്ങള്‍ ദൂരീകരിക്കാനായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ കണക്ക് വ്യക്തമായത്. എ. പ്രദീപ്കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയിലായിരുന്നു യോഗം. സ്ഥലം വിട്ടുനല്‍കുന്നവരുടെ സംശയങ്ങള്‍ റവന്യു, റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ ദൂരീകരിച്ചു.
സ്ഥലം വിട്ടുനല്‍കുന്ന മുറയ്ക്ക് എത്രയും വേഗത്തില്‍ പണം ലഭ്യമാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇരുനൂറോളം ഉടമകളാണ് ഇനിയും സമ്മതപത്രം സമര്‍പ്പിക്കാനുള്ളത് 285 കോടി രൂപയുടെ പ്രൊപ്പോസല്‍ സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്. സ്ഥലം നല്‍കുന്നതോടെ കച്ചവട സ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപയും കടകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 6,000 രൂപ വീതം ആറു മാസവും ആനുകൂല്യം നല്‍കുന്നതിനുള്ള തുക ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിട്ടുനല്‍കുന്ന സ്ഥലത്തിന് അനുബന്ധമായ സ്ഥലത്ത് നിര്‍മാണ പ്രവൃത്തി നടത്തുന്നതിന് ഇളവുകള്‍ നല്കുന്ന കാര്യത്തില്‍ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തും. റോഡിന് സ്ഥലം വിട്ടുനല്‍കുന്നതോടെ കിടപ്പാടം നഷ്ടപ്പെടുന്ന നാല് കുടുംബങ്ങളുടെ കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് എം.എല്‍.എ അറിയിച്ചു.
എഡിഎം ടി. ജനില്‍കുമാര്‍, റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് മാനേജര്‍ എ.പി. പ്രമോദ്, കോ-ഓര്‍ഡിനേറ്റര്‍ കെ. ലേഖ, സ്പെഷല്‍ തഹസില്‍ദാര്‍ പി. മുരളീധരന്‍പിള്ള, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: