കാഞ്ഞാര്‍: ക്ഷേത്രോത്സവത്തിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് വനവാസിയെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. എടാട് കാനപ്പള്ളില് മാധവന് (56)നാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനമേറ്റ് അവശനായി റോഡില്‍ വീണ മാധവനെ വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റി കൊണ്ടുപോകാനുള്ള ശ്രമം ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു.
സംഭവത്തെ കുറിച്ച് വീട്ടുകാര്‍ പറയുന്നതിങ്ങനെ: ഞായറാഴ്ച അര്‍ദ്ധരാത്രി 12 മണിക്ക് ശേഷമാണ് സംഭവം. എടാട് ശ്രീഭദ്ര ശ്രീഅയ്യപ്പസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഗാനമേള സംഘടിപ്പിച്ചിരുന്നു. ഗാനമേളക്കിടെ നിരവധിയാളുകള്‍ നൃത്തം ചെയ്തു. ഇത് കമ്മിറ്റിക്കാര് ചോദ്യം ചെയ്യുകയും സഹായത്തിന് കാഞ്ഞാര്‍ പോലീസിനെ വിളിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പോലീസും ആളുകളുമായി ചെറിയ തോതില്‍ ഉന്തും തള്ളുമുണ്ടായി. ഇക്കൂട്ടത്തില്‍ മാധവനും ഉണ്ടായിരുന്നു. പ്രശ്നങ്ങള്‍ തീര്‍ന്നതോടെ വീണ്ടും ഗാനമേള തുടര്‍ന്നു.
ഇതിന് ശേഷം തൊട്ടടുത്ത് തന്നെയുള്ള വീട്ടിലേക്ക് പോവാനായി ഇറങ്ങവെ പോലീസുകാരെത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ് നിലത്ത് കിടന്ന മാധവനെ വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചു. ഇതോടെ നാട്ടുകാര്‍ പ്രശ്നത്തില്‍ ഇടപെട്ടു. സംഭവമറിഞ്ഞ് ബന്ധുക്കളെത്തി മാധവനെ കൊണ്ടുപോകാനുള്ള ശ്രമം തടയുകയായിരുന്നു.
പരിക്കേറ്റ് മൂക്കില്‍ നിന്നും വായില്‍ നിന്നും ചോരയൊലിപ്പിച്ച് കിടന്ന മാധവനെ ബന്ധുക്കള്‍ ചേര്‍ന്ന് ആദ്യം അറക്കുളത്തെ ആശുപത്രിയിലും പിന്നീട് തൊടുപുഴയിലുള്ള ജില്ലാ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ കാഞ്ഞാര്‍ പോലീസ് മാധവന്റെ മൊഴിയെടുത്തെങ്കിലും കേസെടുത്തിട്ടില്ല. കേസ് ഒതുക്കാനുള്ള ശ്രമം നടക്കുന്നതായും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: