ശാരദക്കവലയില്‍ വീടിന് പിന്നിലെ വൈദ്യുതിലൈന്‍ അപകടഭീഷണിയാവുന്നു
തൊടുപുഴ: വീടിന് പിന്നിലൂടെ കടന്നുപോകുന്ന വൈദ്യുതിലൈന്‍ വീട്ടുകാര്‍ക്ക് ഭീഷണിയാകുന്നു. ശാരദക്കവല ആയാംചിറക്കുന്നേല് ഷാജുവിന്റെ വീടിന്റെ പിന്നിലാണ് കയ്യെത്തും ദൂരത്തുകൂടി വൈദ്യുതിലൈന്‍ കടന്ന് പോകുന്നത്. മൂന്ന് തവണ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും എടുത്തില്ലെന്നും വീട്ടുകാര്‍ പറയുന്നു. പത്ത് വര്‍ഷം മുമ്പാണ് ഇവര്‍ ഇവിടെ വീട് വാങ്ങി താമസം തുടങ്ങിയത്. അടുത്ത നാളിലാണ് ലൈന്‍കമ്പി ഇത്രയധികം താന്നതെന്നും വീടിന് പിന്നിലേയ്ക്ക് ഇറങ്ങാന്‍ ഭീതിയാണെന്നും വീട്ടമ്മ സിന്ധു പറയുന്നു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേരാണ് വീട്ടില്‍ താമസമുള്ളത്. ഒരാഴ്ച മുമ്പ് ഇവരുടെ വീടിന്റെ സമീപത്തുകൂടി പുതിയ വഴി വെട്ടിയിരുന്നു. ഇതുവഴി ഉയര്‍ന്ന പ്രദേശത്തേയ്ക്ക് കടന്ന് പോകുന്ന വൈദ്യുതിലൈനിന് വീടിന് സമീപത്ത് ആവശ്യത്തിനുള്ള ഉയരം കൊടുക്കുന്നതില്‍ കാണിച്ച വീഴ്ചയാണ് അപകടകരമായ രീതിയില്‍ താഴ്ന്ന്കിടക്കുവാന് കാരണം. ഇവിടെ നിന്നും മുകളിലേയ്ക്ക് 10 വീടുകളിലേയ്ക്ക് വൈദ്യുതി കണക്ഷന് ഉണ്ട്. വൈദ്യുതിലൈനിനൊപ്പം കടന്ന് പോകുന്ന കേബിളുകളും വീട്ടുകാരുടെ ദുരിതം വര്‍ദ്ധിപ്പിക്കുകയാണ്. അപകടം ഉണ്ടായതിന് ശേഷം മാത്രം നടപടിയെടുക്കുന്ന വകുപ്പ് അധികൃതര്‍ തങ്ങളുടെ സഹായത്തിന് എത്തുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: