താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍ താന്‍താനനുഭവിച്ചീടേണം. അതാണിപ്പോള്‍ സര്‍വകലാശാലയും ലോ അക്കാദമിയും അനുഭവിക്കുന്നത്. കാര്യങ്ങള്‍ പഴയതുപോലെ ഇനി കൊണ്ടുനടക്കാനാവുമെന്ന് ലോ അക്കാദമിയോ സര്‍വകലാശാലയോ കരുതുന്നുണ്ടാവില്ല. ഇത്രയും നാള് ഇങ്ങനെയൊക്കെ, എല്ലാക്കാര്യങ്ങളും തന്നിഷ്ടപ്രകാരം കൊണ്ടുനടക്കാനായത് മഹാഭാഗ്യം എന്നല്ലാതെ എന്തുപറയാന്‍. ആരൊക്കെ എന്തൊക്കെ വീമ്പിളക്കിയാലും സുതാര്യതയോടെയല്ലാതെ ലോ അക്കാദമിയിലെ ഒരു കാര്യവും മുന്നോട്ടുകൊണ്ടുപോകാനാവില്ല. ചാടിച്ചാടി വളയമില്ലാതെയും ചാടാം എന്ന ധാര്‍ഷ്ട്യം നിലവിലെ അധികാരികളെ ബാധിച്ചതാണ് ഈ പതനത്തിനു കാരണം. അതിനുപക്ഷേ ഇത്രയും വലിയ വില നല്‍കേണ്ടിവരുമെന്ന് പിതാവും പുത്രിയും (പരിശുദ്ധാത്മാവും?) സ്വപ്നത്തില്‍പ്പോലും കരുതിയിട്ടുണ്ടാവില്ല.
അഫിലിയേഷന് സംബന്ധിച്ച എന്തെങ്കിലും രേഖ സര്‍വകലാശാലയുടെ പക്കല്‍ വേണ്ടേ? അഫിലിയേഷന് നല്കിയവര്ക്കും അത് ലഭിച്ചവര്‍ക്കും ഒരു കടലാസു കഷണംപോലും കാണിക്കാനില്ല. അഫിലിയേഷനുവേണ്ടി ആര്, എന്ന് അപേക്ഷിച്ചു? അപ്രകാരം അപേക്ഷിക്കാന്‍ തീരുമാനിച്ച ലോ അക്കാദമി ഗവേണിങ് കൗണ്‍സിലിന്റെ മിനിട്സ് ഉണ്ടോ? ഏതെങ്കിലും തരത്തിലുള്ള ഫീസ് അതിനായി അടച്ചിട്ടുണ്ടെങ്കില്‍ ട്രഷറിയില്‍ അതിന്റെ രേഖ കാണേണ്ടതല്ലേ? ഇതൊന്നും ലോ അക്കാദമിയിലുമില്ല, സര്‍വകലാശാലയിലുമില്ല എന്നത് അദ്ഭുതകരമായിരിക്കുന്നു. അഫിലിയേഷന് പിന്‍വലിച്ചുകൊണ്ടുള്ള ഒരു ഉത്തരവിറക്കുമ്പോള്‍, ആ ഉത്തരവില്‍ പരാമര്‍ശിക്കപ്പെടേണ്ട യാതൊരുവിധ രേഖകളും കൈയിലില്ലാത്ത സര്‍വകലാശാലയ്ക്ക് കരണീയമായ ഏക കാര്യം റദ്ദാക്കല്‍ തീരുമാനം കൈക്കൊള്ളാതിരിക്കലാണ്. അതാണവര്‍ ചെയ്തത്. വെറുതേ ശവത്തില്‍ കുത്തിയിട്ടെന്തു കാര്യം?
ഒന്നിനും ഒരു രേഖയുമില്ലെന്ന കാര്യം ലോ അക്കാദമി കേസ് കൈകാര്യം ചെയ്ത അഡ്വ. വിന്‍സന്റ് പാനിക്കുളങ്ങര ഇക്കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതാണ്. ലോ അക്കാദമി പ്രിന്‍സിപ്പല്‍ എങ്ങനെ സിന്‍ഡിക്കേറ്റ് മെമ്പറായി തുടരുന്നു എന്നതായിരുന്നു പ്രശ്നം. സുപ്രീംകോടതിവരെ എത്തിയ പ്രസ്തുത കേസില്‍ അനുകൂലമായ രേഖകള്‍ ഒന്നും ഹാജരാക്കാനായില്ലെന്ന കാര്യം ഡോ. വിന്‍സന്റ് പാനിക്കുളങ്ങര ഓര്‍ത്തെടുത്തു. എത്രയോ വര്‍ഷങ്ങളായി തുടര്‍ന്നുപോന്ന അവസ്ഥയില്‍ ഇടപെടേണ്ടെന്ന നിലപാട് ഇത്തരം കേസുകളില്‍ കോടതി സ്വീകരിക്കാറുണ്ട്. സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ കണക്കിനും ഫിസിക്സിനും കെമിസ്ട്രിക്കും ബയോളജിക്കുമൊക്കെ തോറ്റ കുട്ടികള്‍ എംബിബിഎസ് പഠനം മൂന്നും നാലും വര്‍ഷങ്ങള്‍ പിന്നിട്ടു കഴിയുമ്പോഴാവും ജുഡീഷ്യല്‍ പരിശോധനക്കെത്തുക.
പ്രസ്തുത ജഡ്ജി ഒരുപക്ഷേ ആ കുട്ടികളെ തുടര്‍ന്നു പഠിക്കാന്‍ അനുവദിച്ചേക്കും. അതുപോലൊരു നിലപാട് ലോ അക്കാദമി കാര്യത്തിലും സ്വീകരിക്കുക സ്വാഭാവികം. ലോ അക്കാദമിയില്‍ പഠിച്ച് നിയമബിരുദം നേടിയവര്‍ നിയമസഭയിലും പാര്‍ലമെന്റിലുമൊക്കെ അംഗങ്ങളായുണ്ടായിരുന്നു; ഇപ്പോഴുമുണ്ട്. അവരില്‍ സംസ്ഥാന മന്ത്രിമാരും ഉള്‍പ്പെടും. ജഡ്ജിമാരിലും കണ്ടെന്നുവരാം. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലുംപെട്ട നേതാക്കളുണ്ട്.
മെരിറ്റില്‍ ഒരു കാരണവശാലും ലോ കോളജില്‍ അഡ്മിഷന് കിട്ടാത്ത എത്രയോ പേര് സ്വാധീനത്തിന്റെ പേരില്‍ ലോ അക്കാദമിയില്‍ പഠിച്ച് പാസായിട്ടുണ്ട്. ക്ലാസുകളില്‍ ഹാജരാകാതെ; ആവശ്യമായ ഹാജര്‍ നേടാത്തവര്‍ക്കും മറ്റ് പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കെത്തന്നെ വിദ്യാര്‍ത്ഥിയായി തുടര്‍ന്നുമൊക്കെ ലോ അക്കാദമിയില്‍നിന്ന് നിയമബിരുദം നേടാനാകുന്ന അവസ്ഥ പണ്ടേ നിലവിലുണ്ട്.
മൂന്നുനാലു ദശകങ്ങള്‍ക്ക് മുന്‍പുതന്നെ മാര്‍ക്കുദാന റാക്കറ്റ് നിലവിലുണ്ടായിരുന്ന കേരള സര്‍വകലാശാലയില്‍ അന്നത് വന്‍ വാര്‍ത്തയാവുകയും ചെയ്തിരുന്നു. ഇന്നും കേരള സര്‍വകലാശാല പേരുദോഷം വരുത്തുന്നതില്‍ ഒന്നാമതാണ്. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് നിയമനത്തില്‍ കാട്ടിക്കൂട്ടിയ ക്രമക്കേടുകള്‍ നാണക്കേടുളവാക്കുന്ന വിധമായിരുന്നു. അവിടെയും പരീക്ഷ നടത്തിപ്പു സംബന്ധിച്ച രേഖകള്‍ കാണാതാവുകയായിരുന്നു. കോടതികള്‍ കര്‍ശനനിലപാടെടുത്തതുകൊണ്ട് അസിസ്റ്റന്റ് നിയമനകാലത്ത് ഉന്നതസ്ഥാനങ്ങള്‍ വഹിച്ചവര്‍ ഇന്ന് പ്രതിക്കൂട്ടിലാണ്. നിയമനത്തട്ടിപ്പും മാര്‍ക്കുദാനത്തട്ടിപ്പും അരങ്ങേറിയ കേരള സര്‍വകലാശാലയില്‍ ലോ അക്കാദമി അഫിലിയേഷന് സംബന്ധിച്ച രേഖകള്‍ ഒന്നുംതന്നെ കാണാനില്ല എന്നത് ആരെയും അദ്ഭുതപ്പെടുത്തില്ല എന്നു കരുതാം.
ലോ അക്കാദമി നടത്താന്‍ മൂന്നേക്കര്‍ ഭൂമി മതിയെന്നിരിക്കേ പതിനൊന്നരയേക്കര്‍ ഭൂമി സ്വന്തമാക്കാനായി എന്നതില്‍നിന്ന് തന്നെ പ്രിന്‍സിപ്പലിനുണ്ടായിരുന്ന സ്വാധീനം ഊഹിക്കാം. തന്റെ ശിഷ്യഗണങ്ങളില്‍പ്പെട്ട പലരും ഉണ്ടായിരുന്നതിനാലാവാം കാര്യങ്ങള്‍ എളുപ്പമായത്. പക്ഷേ സ്വാധീനത്തിന് വഴങ്ങാതിരുന്ന ഒരാള്‍; ഒരേയൊരാള്‍ മാത്രം. ഭൂമി പതിച്ചുനല്കുന്നതിനെ എതിര്‍ത്ത അന്നത്തെ റവന്യൂ മന്ത്രി കെ.ആര്. ഗൗരിയമ്മയാണത്. പക്ഷേ ഗൗരിയമ്മയുടെ എതിര്‍പ്പ് മറികടന്ന് മന്ത്രിസഭ തീരുമാനപ്രകാരമാണ് ഭൂമികൈവശപ്പെടുത്തിയത്.
പിന്നീടുവന്നവരൊക്കെ ”ഒരു പൂവ് ചോദിച്ചാല്‍ പൂന്തോട്ടം തന്നെ തുറന്നുകൊടുക്കുന്ന”ന്ന തരത്തില്‍ ലോ അക്കാദമിയുടെ എന്താവശ്യങ്ങള്‍ക്കും വഴങ്ങി. ഇപ്പോഴത്തെ മന്ത്രിസഭ അധികാരത്തിലെത്തിയതോടെ എന്തുമാകാം എന്ന ധാര്‍ഷ്ട്യം അതിന്റെ പാരമ്യത്തിലെത്തിയെന്നു വേണം കരുതാന്‍. അതിന്റെ പരിണിതഫലമാണിന്നത്തെ ദുരവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: