കൊച്ചി: എസ്ആര്‍എം റോഡില്‍ കോര്പ്പറേഷന് വക സ്ഥലത്ത് സ്വകാര്യവ്യക്തികള്‍ പണിത കെട്ടിടങ്ങള്‍ക്ക് കോര്പ്പറേഷന് നമ്പറിട്ട് നല്കി. കണ്ടിജന്റ് തൊഴിലാളികള്‍ക്കായുള്ള 24 മുറി കോളനി ക്വാര്‍ട്ടേഴ്സിനു (കെട്ടിട നമ്പര്‍ 69/2928 ല്‍ ഒന്നു മുതല്‍ 24) സമീപം സ്വകാര്യവ്യക്തികള്‍ പണിത 11 കെട്ടിടങ്ങള്‍ കോര്‍പ്പറേഷന്റെ സ്ഥലത്താണ്. ഈ കെട്ടിടങ്ങള്‍ക്കാണ് കോര്പ്പറേഷന് യുഎ നമ്പര്‍ നല്‍കിയത്. 2015-16 ലെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
കെട്ടിട നിര്‍മാണ ചട്ട ലംഘനമുണ്ടായാല്‍ ക്രമവത്ക്കരിക്കുന്നതിനുള്ള നടപടികള്‍ തുടരുന്ന കാലയളവില്‍ നികുതിവരവ് ഉറപ്പാക്കുന്നതിനാണ് യുഎ നമ്പര്‍ നല്‍കേണ്ടത്. ഈ വ്യവസ്ഥ ദുരുപയോഗം ചെയ്ത് കോര്‍പ്പറേഷന്റെ വസ്തു കൈയേറി പണിത വീടുകള്‍ക്ക് അംഗീകാരം നല്‍കുകയാണ് ചെയ്തത്. അനധികൃത കെട്ടിടങ്ങള്‍ നീക്കം ചെയ്യുന്നതിന് പകരം യുഎ നമ്പര്‍ നല്‍കിയതില്‍ വന്‍ ക്രമക്കേടുണ്ട്.
ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനുള്ള തുക കാലങ്ങളായി പുതുക്കി നിശ്ചയിക്കാത്തതില്‍ കോര്പ്പറേഷന് വരുമാന നഷ്ടമുണ്ടായതായും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. മാലിന്യസംസ്കരണത്തിന്റെ ഭാഗമായി ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍നിന്ന് പ്ലാസ്റ്റിക് മാലിന്യം കിലോയ്ക്ക് 1.50 രൂപ നിരക്കിലാണ് കരാറുകാരന് 2012 മുതല്‍ നല്‍കുന്നത്. വാഴക്കാല ഭാരത് ട്രേഡേഴ്സ് എന്ന സ്ഥാപനത്തിനാണ് കരാര്‍. കരാര്‍ കാലാവധി കഴിഞ്ഞിട്ടും ടെണ്ടര്‍ നടപടി ഉണ്ടായില്ല. മാലിന്യത്തിന് കിലോയ്ക്ക് 10 രൂപ വരെയുള്ളപ്പോഴാണ് കുറഞ്ഞ തുകയ്ക്ക് മാലിന്യം വില്‍ക്കുന്നത്. ഇത് കോര്പ്പറേഷന് ഭീമമായ നഷ്ടമാണ് ഉണ്ടാക്കിയത്.
ടെണ്ടര്‍ വ്യവസ്ഥകളില്‍ കരാറുകാരന് ഇളവ് നല്‍കിയതില്‍ കോര്പ്പറേഷന് 56,92,500 രൂപയുടെ നഷ്ടമാണ് വരുത്തിയത്. റോഡ് നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുത്തതിലും അപാകതകള്‍. മാന്ത്ര ഭാഗം റോഡ് നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുത്തതില്‍ 14,85,835 രൂപ നഷ്ടം വരുത്തിയതായും കണ്ടെത്തി. കളക്ടര്‍ നിര്‍ണയിച്ച സ്ഥല വിലയുടെ 50 % അധികം നല്‍കിയാണ് ഏറ്റെടുത്തത്. 30 % വരെ അധിക നിരക്ക് നല്കാന് കൗണ്‍സിലിന്റെ ഏകകണ്ഠമായ തീരുമാനം വേണം. എന്നാല്‍, അതുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: