മൂന്നാര്‍ (ഇടുക്കി): കുരുന്നുകളുടെ മുന്നില്‍ വച്ച് ഡേ കെയര്‍ അധ്യാപികയെ വെട്ടിക്കൊന്നു. കെഡിഎച്ച്പി കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് ബെന്മോര് ഡിവിഷനിലെ ഡേ കെയര്‍ അധ്യാപിക രാജഗുരു (47)വാണ് കൊല്ലപ്പെട്ടത്. മോഷണത്തിനായി കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. ഏഴു പവനോളം വരുന്ന താലിമാല, കമ്മല്‍ എന്നിവയുള്‍പ്പെടെ പത്തുപവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു.
മുഖത്തും നെറ്റിയിലും ആഴത്തില്‍ വെട്ടുകളേറ്റ പാടുകളുണ്ട്. തലയ്ക്കു പിന്നില്‍ മാരകമായ മുറിവേറ്റു, തലയോട്ടിക്ക് ക്ഷതമേറ്റ നിലയിലായിരുന്നു മൃതദേഹം. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഒന്നില്‍ കൂടുതല്‍ ആളുകള്‍ സംഭവത്തിനു പിന്നില്‍ ഉണ്ടെന്നാണ് കരുതുന്നത്. ഡേ കെയറില്‍ കയറിയ അക്രമികള്‍ അകത്തു നിന്നു വാതില്‍ കുറ്റിയിട്ട ശേഷമാണ് കൊല നടത്തിയത്. പിന്നീട് കെട്ടിടത്തിന്റെ പിന്‍ഭാഗത്തുള്ള വാതിലിലൂടെ രക്ഷപ്പെട്ടെന്നാണ് അനുമാനം.
ബെന്മോര് ഡിവിഷനിലെ ഡേ കെയറില്‍ 11 കുട്ടികളാണ് ഉള്ളതെങ്കിലും ഇന്നലെ നാലു കുട്ടികള്‍ മാത്രമാണെത്തിയത്. ഇവരുടെ മുന്നിലായിരുന്നു ആക്രമണം. അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികളായിരുന്നു ഇത്. ജോലിയുടെ ഇടവേളയില്‍ കുട്ടിയെ എടുക്കാന്‍ വന്ന തൊഴിലാളി ഝാര്‍ഖണ്ഡ് സ്വദേശിനി ജലാനി ബത്യുത് ആണ് സംഭവം ആദ്യം കണ്ടത്. പതിവില്ലാതെ വാതില്‍ പൂട്ടിയിരുന്നതു മൂലം മുട്ടി ഏറെ നേരമായിട്ടും പ്രതികരണമുണ്ടാകാത്തതോടെ പിന്‍ഭാഗത്തു ചെന്ന് വാതിലിലൂടെ നോക്കുമ്പോള്‍ രാജഗുരു രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്.
നിലവിളിച്ച് അടുത്തുള്ള ലയത്തിലുള്ളവരെയും തോട്ടത്തില്‍ പണിചെയ്യുന്നവരെയും വിവരമറിയിച്ചതിനെ തുടര്‍ന്ന് അവര്‍ ഉടനെ ഡേ കെയറിലെത്തി ഗുണ്ടുമല ആശുപത്രിയിലെത്തിച്ചു. പ്രദേശത്ത് മൂടല്‍മഞ്ഞുണ്ടായിരുന്നത് അക്രമികള്‍ക്ക് സഹായകരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: