തിരുവല്ല: തകര്‍ന്ന റോഡുകളുടെ കേടുപാടുകള്‍ ഉടന്‍ പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിക്കണമെന്ന് സംസ്ഥാന റോഡ് സുരക്ഷാ കമ്മീഷണറുടെ ഉത്തരവ്. ഇതുസംബന്ധിച്ച് എസ്റ്റിമേറ്റുകള്‍ 28ന് മുമ്പായി സര്‍ക്കാരിന് സമര്‍പ്പിക്കണം. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പദ്ധതികള്‍ തയ്യാറാക്കാന്‍ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
റോഡ് സുരക്ഷ കര്‍ശനമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് സുരക്ഷാ കമ്മീഷണറുടെ നടപടി. മൂന്ന് ഘട്ടമായി നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ട്രാഫിക് ഐജി നോഡല്‍ ഓഫീസറായുള്ള പ്രത്യേക നീരീക്ഷണ കമ്മിറ്റി സംസ്ഥാന തലത്തിലും ഇന്ന് മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങും. ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍,പൊതുമരാമത്ത് വകുപ്പ്് ചീഫ് എന്‍ജിനിയര്‍,ആരോഗ്യം,വിദ്യാഭാസം എന്നീ വകുപ്പുകളുടെ മേധാവികളാണ് കമ്മറ്റിയിലെ മറ്റ് അംഗങ്ങള്‍.
ഒരുമാസം നീളുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്് ജില്ലാതലത്തില്‍ കളക്ടര്‍ ചെയര്‍മാനും,എസ്പി നോഡല്‍ ഓഫീസറും,മറ്റ് വകുപ്പ് മേധാവികള്‍ കമ്മറ്റി അംഗങ്ങളുമാകും.അനധികൃത പാര്‍ക്കിങ്,ഹെല്‍മറ്റ്, സീറ്റ്ബല്‍റ്റ് ഇവയില്ലാതെയുള്ള ഡ്രൈവിങ്,അമിതവേഗത,മദ്യപിച്ച് വാഹനമോടിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സംയുക്ത പരിശോധന നടത്തും.താലൂക്ക് അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ പൂര്‍ണസമയ പ്രവര്‍ത്തനത്തിനായി വകുപ്പ് നിശ്ചയിച്ചിട്ടുണ്ട്്.പ്രാദേശികതലത്തില്‍ ഇതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഉള്‍പ്പെടുത്തി സംഘംരൂപീകരിച്ച് സ്ഥലം ഡിവൈഎസ്പിമാര്‍ പരിശോധന ഏകോപിപ്പിക്കും. എല്ലാ ശനിയാഴ്ചകളിലും സ്ക്വാഡ്് പ്രവര്‍ത്തന വിലയിരുത്തലുകള്‍ നടത്തും. വിദ്യാലയ വാഹനങ്ങങ്ങളുടെ നിരീക്ഷണത്തിനും പ്രത്യേക സംഘം പ്രവര്‍ത്തിക്കും.
റോഡ് സുരക്ഷ: പരിശീലനത്തിന് 15 കോടി
തിരുവനന്തപുരം: ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍, ഡ്രൈവിംഗ് സ്കൂള്‍ ഇന്‍സ്ട്രക്ടര്‍മാര്‍, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ എന്നിവര്‍ക്ക് റോഡ് സുരക്ഷ സംബന്ധിച്ച് പരിശീലനം നല്കാന് 15 കോടി രൂപ അനുവദിക്കാന്‍ കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ 32-ാമത് യോഗം തീരുമാനിച്ചു.
തിയേറ്ററുകളില്‍ റോഡ് സുരക്ഷ പരസ്യങ്ങള്‍ നിര്‍ബന്ധമാക്കും. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പോലീസ് വകുപ്പില്‍ പത്ത് ഹൈവേ പട്രോള്‍ വാഹനങ്ങളും റോഡ് സുരക്ഷാ ഉപകരണങ്ങളും വാങ്ങാന്‍ 25 കോടി രൂപയും മോട്ടോര്‍ വാഹന വകുപ്പില്‍ പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ 6.72 കോടി രൂപയും അനുവദിച്ചു. സംസ്ഥാനത്തെ ഇരുപത് സ്കൂളുകളില്‍ സ്മാര്‍ട്ട് ട്രാഫിക് ക്ലാസ്റൂമുകള്‍ സജ്ജീകരിക്കും. ഇതിനായി 88 ലക്ഷം രൂപ വകയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: