ന്യൂദല്‍ഹി: വടക്കന്‍ കശ്മീരിലെ കുപ്വാര ജില്ലയിലെ ഹന്ദ്വാര മേഖലയില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു സൈനികന് വെടിയേറ്റിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു ഏറ്റുമുട്ടല്‍.
ചൊവ്വാഴ്ച രാവിലെ ബന്ദിപൂരയില് നടന്ന ഏറ്റുമുട്ടലില്‍ ലഷ്കറെ തോയ്ബ കമാണ്ടര്‍ അബു ഹാരിസിനെ വധിച്ചിരുന്നു. ഏറ്റുമുട്ടലില്‍ മൂന്നു സൈനികര്‍ വീരമൃത്യു വരിച്ചു.
ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് രാഷ്ട്രീയറൈഫിള്‍സ് സൈനികരും ജമ്മുകശ്മീര്‍ പോലീസ് പ്രത്യേക സംഘവും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ത്തു. തിരിച്ചടിയിലാണ് മൂന്നുഭീകരരും കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിക്ക് ബന്ദിപുരയില്‍ ജമ്മുകശ്മീര്‍ പോലീസും സിആര്‍പിഎഫും ചേര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് മൂന്നു സൈനികര്‍ക്ക് ജീവന് നഷ്ടമായത്. ഗ്രാമത്തില്‍ ഒളിച്ചിരുന്ന ഭീകരരെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ സംഘത്തിന് നേര്‍ക്ക് യന്ത്രത്തോക്കുകളും ഗ്രനേഡുകളും വലിച്ചെറിയുകയായിരുന്നു. 9 സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഞായറാഴ്ച നടന്ന ഏറ്റുമുട്ടലില്‍ നാലു ഭീകരരെ സൈന്യം വധിച്ചിരുന്നു. ഒരു സിവിലിയനും രണ്ടു സൈനികര്‍ക്കും ഏറ്റുമുട്ടലില്‍ ജീവന് നഷ്ടമായി. ഭീകരസാന്നിധ്യമുള്ള മേഖലകളിലെല്ലാം സൈന്യം തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് ഇന്നലെ രണ്ടു ഭീകരാക്രമണങ്ങളുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: