സ്വന്തം ലേഖകന്‍
കുണ്ടറ: കുടിവെള്ളം വന്‍വിലയ്ക്ക് നാട്ടുകാര്‍ വാങ്ങുമ്പോള്‍ ഇളമ്പള്ളൂര്‍ പഞ്ചായത്തിലെ കുടിവെള്ളം മറ്റ് പഞ്ചായത്തുകളിലേക്ക് ഒഴുകുന്നു. പുനുക്കന്നൂര്‍ ചിറ, തൃക്കോയിക്കല്‍, പെരുമ്പുഴ ചപ്പാത്ത്, മാമച്ചന്‍കാവ് എന്നീ പദ്ധതികളിലെ വെള്ളമാണ് നെടുമ്പന, തൃക്കോവില്‍വട്ടം, കൊറ്റങ്കര, കുണ്ടറ പഞ്ചായത്തുകളിലേക്ക് പമ്പ് ചെയ്യുന്നത്.
കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ പുനുക്കന്നൂര്‍ ചിറയുടെ പമ്പിങ്ങ് നാട്ടുകാര്‍ തടഞ്ഞിരിക്കുകയാണ്. ഇവിടെ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം വെള്ളം കിട്ടിയാലായി എന്ന സ്ഥിതിയാണ്. പെരുമ്പുഴ കോവില്‍മുക്ക് ചപ്പാത്തിലെ പമ്പ് ഹൗസിലെ വെള്ളം മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ രാഷ്ട്രീയ താല്പര്യപ്രകാരം കൊറ്റങ്കരയിലേക്ക് വഴിതിരിച്ച് വിട്ടിട്ടു.
തൃക്കോയിക്കല്‍ പദ്ധതിയിലെ വെള്ളവും കല്ലുപാലക്കട പഴങ്ങാലത്ത് വാല്‍വ് വെച്ച് പഴങ്ങാലം, നല്ലില ഭാഗത്തേക്ക് രഹസ്യമായി നല്‍കുകയാണ്. ജപ്പാന് കുടിവെള്ള പദ്ധതിയുടെ വെള്ളം ഇളമ്പള്ളൂര്‍ ഗ്രാമ പഞ്ചായത്ത് നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും നെടുമ്പന പഞ്ചായത്ത് അത് അനുവദിച്ചിട്ടില്ല.
മുന്‍ എം.പി യുടെ ആലുംമൂട്ടിലെ വീടിന്റെ ഭാഗത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായപ്പോഴും പെരുമ്പുഴയുടെയും മാമച്ചന്‍കാവ് കുടിവെള്ള പദ്ധതികളുടെ വാല്‍വുകള്‍ ആലുംമൂട്ടിലും പരിസരങ്ങളിലും സ്ഥാപിച്ച് തൃക്കോവില്‍വട്ടം പഞ്ചായത്തിലെ കുരീപ്പള്ളി മുതല്‍ ചെറിയേല വരെയുള്ള സ്ഥലങ്ങളിലേക്കും വെള്ളം വിതരണം ചെയ്യുന്നു.
കുണ്ടറ ആശുപത്രിമുക്കില്‍ വാല്‍വ് സ്ഥാപിച്ച് കുണ്ടറ പഞ്ചായത്തിലേക്ക് ജലം നല്കികൊണ്ടിരുന്നു. എന്നാല്‍ ആശുപത്രിമുക്ക് മേഖലയില്‍ ക്ഷാമം രൂക്ഷമായതോടെ കുണ്ടറയിലേക്ക് പുനലൂരില്‍ നിന്ന് വരുന്ന ജലം നല്കാന് വാട്ടര്‍ അതോറിറ്റി ശ്രമിച്ചിരുന്നു. അതാകട്ടെ കുണ്ടറയിലെ ജനപ്രതിനിധികള്‍ അത് തടയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: